കാശ്മീരി ജനതക്കായി മോദി സർക്കാരിന്റെ കരുതൽ; ജമ്മു കശ്മീരില്‍ പുതിയതായി രൂപവത്കരിച്ച കേന്ദ്രഭരണ പ്രദേശത്തെ പഞ്ചായത്ത് അംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നല്‍കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ജമ്മു കശ്മീരില്‍ പുതിയതായി രൂപവത്കരിച്ച കേന്ദ്രഭരണ പ്രദേശത്തെ പഞ്ചായത്ത് അംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നല്‍കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരില്‍ നിന്നുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം റദ്ദാക്കിയതിനു ശേഷം ആദ്യമായാണ് ജമ്മു കശ്മീരില്‍നിന്നുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്.
ഇത് കൂടാതെ ഇവര്‍ക്ക് പോലീസ് സംരക്ഷണവും ഉറപ്പാക്കും. ജമ്മു കശ്മീരിലെ ഗ്രാമത്തലവന്‍മാരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇന്‍ഷുറന്‍സും പോലീസ് സംരക്ഷണവും നല്‍കാന്‍ തീരുമാനമായത്.
സുരക്ഷയുറപ്പാക്കണമെന്ന് തങ്ങള്‍ അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു. ഉടന്‍ തന്നെ സുരക്ഷ നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായി ഗ്രാമത്തലവന്‍ ജുനൈദ് പറഞ്ഞു. കൂടാതെ പതിനഞ്ച് ദിവസത്തിനുള്ളില്‍ ജമ്മു കശ്മീരിലെ ഫോണ്‍ സേവനങ്ങള്‍ പുനസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചതായി ജുനൈദ് പറഞ്ഞു.
ജമ്മു കശ്മീരില്‍ കാര്യങ്ങള്‍ സാധാരണ നിലയിലാകുന്നതിനനുസരിച്ച് വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന് അമിത് ഷാ സംഘത്തിന് ഉറപ്പുനല്‍കിയിരുന്നു. ഇപ്പോള്‍ നേരിടുന്ന നിയന്ത്രണങ്ങള്‍ താല്‍കാലികമാണെന്നും വൈകാതെ സുരക്ഷയും സമാധാനവും കൈവരുമെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിങ്, നിത്യാനന്ദ റായ്, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല തുടങ്ങിയവരും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ഓഗസ്റ്റ് 5 മുതലാണ് കശ്മീരിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചത്. ലാന്‍ഡ് ലൈന്‍ സേവനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതോടെ ബന്ധുക്കളുമായി പോലും ആശയവിനിമയം സാധിക്കാത്ത നിലയിലാണ് കശ്മീരിലെ ജനത. കശ്മീരിലെ ക്രമസമാധാന നില നിലനിര്‍ത്താനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് എന്നായിരുന്നു ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ന്യായീകരണം.
ജമ്മു കശ്മീരില്‍ മൊബൈല്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഭീകരവാദികള്‍ തമ്മിലുള്ള ആശയവിനിമയം തടയുന്നതിന് അത് ആവശ്യമായിരുന്നുവെന്ന് ജയശങ്കര്‍ വ്യക്തമാക്കി. എന്നാൽ മേഖലയിലെ നിയന്ത്രണങ്ങളില്‍ വരുംദിവസങ്ങളില്‍ ഇളവു വരുത്തുമെന്നും ജയശങ്കര്‍ പറഞ്ഞു.
മുഴുവന്‍ കശ്മീരിനെയും ബാധിക്കാത്ത തരത്തില്‍, ഭീകരവാദികള്‍ തമ്മിലുള്ള ആശയവിനിമയത്തെ മാത്രം തടയുകയെന്നത് സാധ്യമായ കാര്യമല്ല. എങ്ങനെയാണ്, ഒരേസമയം ഭീകരവാദികളും അവരുടെ തലവന്മാരും തമ്മിലുള്ള ആശയവിനിമയത്തെ തടയാനും മറ്റുള്ള ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം നല്‍കാനും സാധിക്കുക? എന്ന രീതിതയിൽ ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ജയശങ്കര്‍ ചോദിച്ചതായി എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.
ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുന്ന നടപടിയുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്ത് മൊബൈല്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പിന്നീട് ഘട്ടം ഘട്ടമായി പലയിടങ്ങളിലെയും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ഡോഡ, കിശ്ത്വാര്‍, റാംബന്‍, രജൗരി, പൂഞ്ച് എന്നീ ജില്ലകളിലെ മൊബൈല്‍ സേവനങ്ങളാണ് പുനഃസ്ഥാപിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് അഞ്ചുമുതലാണ് ജമ്മു കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ ആശയവിനിമയ സൗകര്യങ്ങള്‍ താത്കാലികമായി റദ്ദാക്കിയത്.
ഓഗസ്റ്റ് 17 ഓടെ അഞ്ചു ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നു. ജമ്മു, റിയാസി, സാംബ, കത്വ, ഉദ്ദംപുര്‍ ജില്ലകളിലായിരുന്നു 2 ജി മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചത്.
https://www.facebook.com/Malayalivartha