കര്‍ണാടക കത്തുന്നു; ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു;അക്രമാസക്തരായ പ്രതിഷേധക്കാര്‍ റോഡില്‍ ടയര്‍ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി
കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തുടനീളം പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കര്‍ണാടക ആര്‍.ടി.സി ബസുകള്‍ക്ക് നേരെ വ്യാപക കല്ലേറുണ്ടായി. അക്രമാസക്തരായ പ്രതിഷേധക്കാര്‍ റോഡില്‍ ടയര്‍ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി.
ബെംഗളുരു- മൈസൂരു പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ബെംഗളുരുവില്‍ നിന്നും മൈസൂരു വഴി കേരളത്തിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈ വഴിയിലൂടെ സഞ്ചരിക്കേണ്ട വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടിരിക്കുകയാണ്. ബി.ജെ.പിക്കെതിരെയും കേന്ദ്രസര്‍ക്കാറിനെതിരെയും മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരിക്കുകയാണ്.
ഡി.കെ ശിവകുമാറിന്‍റെ കനകപുരം മണ്ഡലം അടങ്ങുന്ന രാമനഗര ജില്ലയിലാണ് പ്രതിഷേധം ശക്തം. ശിവകുമാറിന്റെ ശക്തികേന്ദ്രമായ രാമനഗര ജില്ലയില്‍ ഹര്‍ത്താലാണ്. കനകപുര, ചെന്നപട്ടണ മേഖലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ ടയറുകളും മറ്റും കത്തിച്ച് പ്രതിഷേധിച്ചു. പത്തിലേറെ ബസുകള്‍ പ്രതിഷേധക്കാര്‍ എറിഞ്ഞു തകര്‍ത്തു.
ബെംഗളുരുവിലെ ബി.ജെ.പി ആസ്ഥാനത്തും, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി ഓഫീസുകള്‍ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ വസതിക്ക് സമീപവും കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. ഈ മേഖലയില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കി. കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്. ഡി.കെ ശിവാകുമാറിന്‍റെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ വി.എസ് ഉഗ്രപ്പ രംഗത്തെത്തി. രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്നലെ രാത്രി അറസ്റ്റിലായ ഡി.െക ശിവകുമാര്‍ ന്യൂഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രയില്‍ തുടരുകയാണ്. അദ്ദേഹത്തിന് രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനവും നെഞ്ചുവേദനയും അനുഭവപ്പെടുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഇന്ന് ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കും.
കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നാലു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ശിവകുമാര്‍ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നാരോപിച്ചായിരുന്നു അറസ്റ്റ്. 2017 ല്‍ ശിവകുമാറിന്റെ ഡല്‍ഹിയിലെ വസതിയില്‍നിന്നും എട്ടു കോടി രൂപ റെയ്ഡില്‍ ഇഡി പിടിച്ചെടുത്തിരുന്നു. ഇതില്‍ ഏഴുകോടി രൂപ ഹവാലാപ്പണം ആണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നത്
ബി.ജെ.പി.യുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്നും തന്നെ അറസ്റ്റു ചെയ്യുകയെന്ന ദൗത്യത്തില്‍ വിജയിച്ച ബി.ജെ.പി. സുഹൃത്തുക്കളെ അഭിനന്ദിക്കുന്നുവെന്നും ഡി.കെ. ശിവകുമാര്‍ പ്രതികരിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി രണ്ട് ട്വിറ്റര്‍ സന്ദേശങ്ങളിലായാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും അഭ്യുദയകാംക്ഷികളും അറസ്റ്റില്‍ വേദനിക്കരുതെന്നും നിയമവിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ലെന്നും ശിവകുമാര്‍ ആദ്യത്തെ ട്വീറ്റില്‍ പ്രതികരിച്ചു. ദൈവത്തിലും രാജ്യത്തെ നിയമ സംവിധാനത്തിലും വിശ്വാസമുണ്ട്. പ്രതികാര രാഷ്ട്രീയത്തിനെതിരേ നിയമപരമായും രാഷ്ട്രീയപരമായും പോരാടി വിജയിക്കും -ശിവകുമാര്‍ പറഞ്ഞു. രണ്ടാമത്തെ ട്വീറ്റിലാണ് ബി.ജെ.പി.ക്ക് അഭിനന്ദനം എന്ന് ശിവകുമാര്‍ പരിഹസിച്ചത്.
https://www.facebook.com/Malayalivartha