മോദി സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ തിക്കും തിരക്കും; പ്രിയനേതാവിന്റെ ജന്മദിനം ആഘോഷിക്കുന്ന പ്രവര്‍ത്തകര്‍,മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ പൊന്നും വില നല്‍കി വാങ്ങി സൂക്ഷിക്കാനുള്ള മത്സരത്തിൽ; പിണറായിയുടെ ആനക്കും ഡിമാന്റ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 69ാം ജന്മദിനമായ ഇന്ന് പ്രിയ നേതാവിന്റെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യമെമ്പാടും നിരവധി പരിപാടികളാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സേവാ സപ്താഹം ഉള്‍പ്പെടെയുള്ള നിരവധി പരിപാടികളാണ് വളരെ ആഘോഷപൂർവമായി പ്രവർത്തകർ ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രിയനേതാവിന്റെ ജന്മദിനം ആഘോഷിക്കുന്ന പ്രവര്‍ത്തകര്‍,മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ പൊന്നും വില നല്‍കി വാങ്ങി സൂക്ഷിക്കാനുള്ള മത്സരത്തിലാണ്. ഗംഗ ശുചീകരണത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിക്ക് പണം സമാഹരിക്കാനായിട്ടാണ് തനിക്ക് ലഭിച്ച സമ്മാനങ്ങള്‍ പ്രധാനമന്ത്രി ലേലത്തിന് വച്ചത്.
ഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഒഫ് മോഡേണ്‍ ആര്‍ട്ടില്‍ നടക്കുന്ന ലേലത്തില്‍ വന്‍വില നല്‍കി സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ വലിയ ജനക്കൂട്ടമാണ് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മോദിക്ക് സമ്മാനിച്ച നെറ്റിപ്പട്ടം കെട്ടിയ ആനയുടെ പ്രതിമയ്ക്ക് 50,100 രൂപയായിരുന്നു ഇന്നലെ വൈകീട്ട് വരെ ലഭിച്ചതില്‍ ഉയര്‍ന്ന വില. 2500 രൂപ അടിസ്ഥാന വിലയിട്ടായിരുന്നു ഇതിന്റെ ലേലം തുടങ്ങിയത്.
4000 രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ആറന്മുള കണ്ണാടിക്ക് 14,200രൂപയാണ് ഇതുവരെ ലഭിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി സമ്മാനിച്ച ചെറുനാളികേരത്തിനുള്ളില്‍ വെള്ളികലശം നിറച്ച പെട്ടിക്ക് ഒരുകോടി രൂപ കവിഞ്ഞു. രണ്ടുദിവസത്തിന് മുമ്ബ് വരെ 18000 രൂപയായിരുന്നു ഇതിന്റെ വില. ആയിരം രൂപ അടിസ്ഥാന വിലയിട്ട് വച്ച മോദിയെ അമ്മ അനുഗ്രഹിക്കുന്ന ചിത്രത്തിന് 10ലക്ഷം രൂപ കടന്നു. ഒക്ടോബര്‍ മൂന്ന് വരെ ലേലം തുടരും.
പ്രധാനമന്ത്രിയായശേഷം വിവിധ സന്ദർശനങ്ങൾക്കിടെയും മറ്റുമായി ലഭിച്ച തലപ്പാവുകൾ, ഷാളുകൾ, പെയിന്റിംഗുകൾ തുടങ്ങി 1800ലേറെ സമ്മാനങ്ങൾ ലേലം ചെയ്യുന്നു. തുക ഗംഗാ ശുചീകരണ ഫണ്ടിലേക്ക് കൈമാറും.
മൂന്നു ദിവസം ഇ - ലേലം ഉണ്ടാകും. പിന്നീട് ഡൽഹിയിലും നടത്തും. വിദഗ്ധരുടെ സംഘമാണ് അടിസ്ഥാന ലേലത്തുക തീരുമാനിച്ചത്. നേരത്തെ ജനുവരിയിൽ മോദിയുടെ 1800 സമ്മാനങ്ങൾ ലേലം ചെയ്തിരുന്നു. ബിഎംഡബ്ല്യുവിന്റെ തടികൊണ്ടുള്ള പകർപ്പാണ് ജനുവരിയിലെ ലേലത്തിൽ വിറ്റ ഏറ്റവും വിലയേറിയ മെമന്റോയെന്ന് അധികൃതർ പറഞ്ഞു. ഇത് 5 ലക്ഷം രൂപ നേടി. 2015ൽ മോദിക്ക് ലഭിച്ച സമ്മാനങ്ങൾ ഗുജറാത്തിൽ ലേലം ചെയ്തതിലൂടെ എട്ടുകോടിയിലധികം രൂപ ലഭിച്ചിരുന്നു.
ഗുജറാത്തില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന മോദി, എല്ലാ ജന്മദിനത്തിലുമെന്നപോലെ ഇന്നും അമ്മ ഹീരാബെന്നിനൊപ്പം കുറച്ച് സമയം ചെലവഴിക്കും. തുടര്‍ന്ന് സര്‍ദാര്‍ സരോവര്‍ അണക്കെട്ടും ഏകതാ പ്രതിമയും സന്ദര്‍ശിക്കും. 'നമാമി നര്‍മദാ മഹോത്സവം' ഉദ്ഘാടനം ചെയ്യുന്ന മോദി കേവഡിയായിലെ ചടങ്ങില്‍ വച്ചു ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും.
പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ സ്കൂളുകളിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും പ്രധാനമന്ത്രിക്ക് ജന്മദിനാശംസ പ്രവാഹമാണ്. മോദിയുടെ ജന്മദിനം സേവാ സപ്തയായാണ് ബിജെപി ആഘോഷിക്കുന്നത്. സെപ്റ്റംബർ 14ന് തുടങ്ങിയ പരിപാടി 20 വരെ നീണ്ടുനിൽക്കും. ഇതിന്റെ ഭാഗമയി ശുചീകരണം, രക്തദാന ക്യംപുകൾ, ആരോഗ്യ പരിശോധന ക്യാമ്പുകൾ തുടങ്ങിയ പരിപാടികളാണ ബിജെപി നടത്തുന്നത്.
2014ൽ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം അദ്ദേഹം ആദ്യമായി ചെയ്തത് ഇന്ത്യ വൃത്തിയാക്കാനായി ചൂലുമെടുത്തു നിരത്തിലിറങ്ങുകയാണ്. സ്വച്ഛ് ഭാരത് പദ്ധതി ഇന്നൊരു ദേശീയ മുന്നേറ്റമാണ്. അടുത്തതായി ഇന്ത്യയെ പ്ലാസ്റ്റിക് മുക്തമാക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha