ബലൂചിസ്ഥാന്‍ പ്രവിശ്യകളില്‍ വിഘടനവാദം അതിശക്തം ; വിഘടനവാദ പ്രവർത്തനങ്ങൾക്ക് ചില ഭീകരസംഘടനകളുടെ സഹായം കിട്ടുന്നുവെന്നും വിവരം ; അപ്പോഴും കശ്മീരിനായി മുറവിളിച്ച് ഇമ്രാൻ ഖാൻ
കശ്മീരിനെ രക്ഷിക്കാൻ വേണ്ടി ഇമ്രാൻ ഖാൻ നെട്ടോട്ടം ഓടുകയാണ്. ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ വിവിധ വേദികളില്‍ പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ ശക്തമായ ആരോപണങ്ങൾ അഴിച്ച് വിടുന്നു. എന്നാൽ അപ്പോഴും പാകിസ്ഥാനിലെ ഈ കാഴ്ചകൾ പാകിസ്ഥാൻ പ്രധാന മന്ത്രി കാണുന്നില്ലേ എന്ന് ആരും ചോദിച്ച് പോകും. പാക്കിസ്ഥാന്റെ മണ്ണില്‍ വിഘടനവാദം വളരെ ആപത്ക്കരമായിട്ടാണ് വളരുന്നത്. പാകിസ്ഥാനിൽ നടക്കുന്ന വിഘടന വാദപ്രക്ഷോഭങ്ങള്‍ നിരവധിയാണ്. പക്തൂണ്‍ ,സിന്ധ്, ബലൂചിസ്ഥാന്‍ പ്രവിശ്യകളില്‍ വിഘടനവാദം അതിശക്തമാണ്. മാത്രമല്ല വിഭജനകാലത്ത് ഇന്ത്യയില്‍ നിന്നും അവിടേക്ക് പോയവരുടെ നേതൃത്വത്തില്‍ മുഹാജിര്‍ കൗമി മൂവ്‌മെന്റ് പ്രത്യേക പദവിക്കുവേണ്ടി കറാച്ചി കേന്ദ്രമാക്കി നടത്തുന്ന പ്രക്ഷോഭങ്ങള്‍ ശക്തമാണ്. മാത്രമല്ല പാകിസ്ഥാൻ അധിനിവേശ കശ്മീർ ഒരു സ്വതന്ത്ര രാജ്യമാകണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയുമാണ്.
ഈ വിഘടനവാദ പ്രവർത്തനങ്ങൾക്ക് ചില ഭീകരസംഘടനകളുടെ സഹായം കിട്ടുന്നുവെന്നത് സത്യമാണ് . പാക്കിസ്ഥാനില്‍ നടന്നിട്ടുള്ള ഭീകരാക്രമണങ്ങൾക്ക് ഇതുമായി ബന്ധമുണ്ട് .പാകിസ്ഥാനില്‍ നടക്കുന്ന വിഘടനവാദങ്ങളില്‍ ഏറ്റവും വലിയ പ്രഷോഭം ബലൂചിസ്ഥാനില്‍ നടക്കുന്ന സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭമാണ്. ഇന്ന് ലോകത്തിന്‍റെ പലയിടത്തും ബലൂച് നിവാസികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയാണ്. പാക്കിസ്ഥാന്‍ പട്ടാളം ബലൂചിസ്ഥാനില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയാണ് ഈ പ്രതിഷേധ പ്രകടനങ്ങള്‍. പാക്കിസ്ഥാന്‍റെ മൂന്നിലൊന്നു ഭാഗം വരുന്ന ബലൂചിസ്ഥാനൻറെ അവസ്ഥ ഖേദകരമാണ്. വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നുമവിടെ കാര്യമായി നടക്കുന്നില്ല. പാക്കിസ്ഥാനിലെ ഏറ്റവും ദരിദ്രമായ സ്റ്റേറ്റ് ആണ് ബലൂചിസ്ഥാന്‍. 2013 ലെ റിപ്പോര്‍ട്ട് പ്രകാരം 46.68% ജനങ്ങള്‍ അവിടെ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. പുതിയ കണക്കു വരുമ്ബോള്‍ ഈ നിരക്ക് വീണ്ടും ഉയരാനുള്ള സാദ്ധ്യത കൂടുതലാണ് . അവിടുത്തെ ജനങ്ങളുടെ പ്രധാന പരാതി പാകിസ്ഥാന്‍ സര്‍ക്കാര്‍ ബലൂച് ജനതയോട് വര്‍ഷങ്ങളായി വിവേചനം തുടരുന്നു എന്നാണ്. പാക്കിസ്ഥാന്‍റെ മൂന്നിലൊന്നു ഭാഗം വരുന്ന ബലൂചിസ്ഥാന്‍ ധാതുസമ്പത്തുകളാല്‍ സമ്പന്നമാണ്. കല്‍ക്കരി, ഗ്യാസ്, ഇരുമ്ബ് തുടങ്ങി മറ്റു മിനറലുകളും ഇവിടെ നിന്നും സുലഭമായി ലഭിക്കുന്നു.
ബലൂചിസ്ഥാന്‍ പ്രത്യേക രാജ്യമാകണമെന്ന ആവശ്യം ശക്തമായി ഉയർത്തുകയാണ്. പാക്കിസ്ഥാന്‍ സര്‍ക്കാരും ആര്‍മിയും ബലൂച് ജനതയ്ക്കുള്ള അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കുകയും അവരെ അടിച്ചമര്‍ത്തുകയുമാണെന്നു ബലൂചിസ്ഥാന്‍ നേതാക്കൾ ഉയർത്തുന്ന പ്രധാന പരാതി. ഇതിനെതിരേ 'ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി' , 'ലഷ്കര്‍ ഏ ബലൂചിസ്ഥാന്‍' എന്നീ വിഘടനവാദി സംഘടനകള്‍ ചെറുത്തു നില്‍ക്കാനുള്ള ശ്രമങ്ങൾ വർധിപ്പിച്ചതോടെ ബലൂചിസ്ഥാന്‍ മണ്ണ് ഇന്ന് കശ്മീര്‍ പോലെ തന്നെ അസമാധാനത്തിലാണ്. 'പട്ടാളം യുവാക്കളെ തട്ടിക്കൊണ്ടു പോയി അപായപ്പെടുത്തുന്ന സംഭവങ്ങൾ അവിടെ അരങ്ങേറുന്നു. സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാക പെടുന്നു. എന്തിന് വ്യാജ ഏറ്റുമുട്ടലുകൾ അവിടെ നടക്കുന്നു. പാക്കിസ്ഥാന്‍ സൈന്യം പലതവണ വലിയ തോതില്‍ തന്നെ ബലൂച് ജനതയ്ക്കെതിരെ ക്രൂരമായ അടിച്ചമര്‍ത്ത ലുകളും ആക്രമണങ്ങളും നടത്തിയെന്നും ബലൂചിസ്ഥാന്‍ നേതാവ് 'പ്രൊഫസര്‍ നയില കാദിരി' പറഞ്ഞു. ബലൂചിസ്ഥാനിൽ ഇത്തരത്തിലെ സ്ഥിതികൾ നിലനിൽക്കെവെയാണ് കശ്മീർ വിഷയത്തിൽ ഇത്ര അങ്കലാപ്പോടെ ഇമ്രാൻ ഖാൻ ഓടി നടക്കുന്നത് എന്നത് വിരോധാഭാസം എന്ന് പറയാതെ വയ്യ. കാശ്മീരിൽ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നു എന്ന് ലോക രാഷ്ട്രങ്ങളോട് വിളിച്ചു പറയുന്ന ഇമ്രാൻ ഖാൻ ഈ കാര്യങ്ങളൊന്നും കാണുന്നില്ലേ എന്ന് ചോദിക്കാതിരിക്കാനും വയ്യ.
https://www.facebook.com/Malayalivartha