പകൽ പുറത്തിറങ്ങാൻ ജനങ്ങൾക്ക് നിയന്ത്രണമുണ്ടാവില്ല; ജമ്മു കശ്മീരിലെ ഇരുപത്തിരണ്ട് ജില്ലകളിലും പകല്‍സമയത്ത് കര്‍ഫ്യു പിന്‍വലിച്ചു
ജമ്മു കശ്മീരിലെ ഇരുപത്തിരണ്ട് ജില്ലകളിലും പകല്‍സമയത്ത് കര്‍ഫ്യു പിന്‍വലിച്ചു. ആകെയുള്ള 105 പോലീസ് സ്റ്റേഷൻ പരിധിയിലും പകൽ പുറത്തിറങ്ങാൻ ജനങ്ങൾക്ക് നിയന്ത്രണമുണ്ടാവില്ല എന്ന് ജമ്മുകശ്മീർ പൊലീസ് അറിയിച്ചു. മൊബൈൽ ഫോൺ നിയന്ത്രണം തുടരും. വീട്ടുതടങ്കലിലുള്ള നേതാക്കളെ വിട്ടയയ്ക്കാനും തല്ക്കാലം തീരുമാനമില്ല. രാത്രി കാലങ്ങളിലും നിയന്ത്രണം തുടരും.
ജമ്മു കശ്മീരില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥം വഹിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറാണെന്നും യുഎസ് അറിയിച്ചിരുന്നു. ‘അന്യായമായി തടങ്കലിലാക്കിയവരെ മോചിപ്പിക്കാനും നിയന്ത്രണങ്ങള്‍ നീക്കാനും ഉടന്‍ നടപടിയുണ്ടാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ദക്ഷിണേഷ്യന്‍ ഉദ്യോഗസ്ഥ ആലിസ് വെല്‍സ് പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ഉമര്‍ അബ്ദുള്ള എന്നിവരുള്‍പ്പെടെ മുഴുവന്‍ മുഖ്യധാര രാഷ്ട്രീയ നേതാക്കളും കരുതല്‍ തടങ്കലില്‍ തന്നെയാണ്. കഴിഞ്ഞ ആഗസ്റ്റ് 5 നാണ് ജമ്മു കശ്മീരിന് സവിശേഷ അധികാരമുള്ള സംസ്ഥാനമെന്ന പദവി നൽകിയിരുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയത്. ജമ്മു കശ്മീരിന്‍റെ വളര്‍ച്ചയ്ക്കല്ല ഭീകരതയുടെ വളര്‍ച്ചയ്ക്കായാണ് 370-ാം വകുപ്പ് ഉപയോഗപ്പെടുത്തിയതെന്നും കശ്മീരിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടിയാണ് 370-ാം വകുപ്പ് എടുത്തു കളയുന്നതെന്നും വ്യക്തമാക്കിയായിരുന്നു കേന്ദ്ര നീക്കം. 1954 - ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം അനുച്ഛേദം ഇന്ത്യൻ ഭരണഘടനയോട് ചേർത്തത്.
അതേസമയം കശ്മീരിന് പ്രത്യേക അവകാശം നൽകിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിന് എതിരെയുള്ള ഹർജികളിൽ ഒക്ടോബർ 1ന് വാദം കേൾക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വാദം കേൾക്കുക. ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കശ്മീർ ഹർജികൾ പരിഗണിക്കുക.
https://www.facebook.com/Malayalivartha