യോഗി തന്നെ യോഗ്യൻ; അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ട്രസ്റ്റിന് യോഗി ആദിത്യനാഥ് നേതൃത്വം നല്‍കണമെന്ന ആവശ്യം ശക്തം
സുപ്രീം കോടതിയുടെ സുപ്രധാന വിധിയെ തുടര്‍ന്ന് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് സൂചന. അടുത്ത മകര സംക്രാന്തി ദിനത്തിലായിരിക്കും നിര്‍മാണം ആരംഭിക്കുക. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ക്ഷേത്ര നിര്‍മാണത്തിനായി ട്രസ്റ്റ് രൂപീകരണ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. എന്നാൽ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ട്രസ്റ്റിന് യോഗി ആദിത്യനാഥ് നേതൃത്വം നല്‍കണമെന്ന ആവശ്യമാണ് ശക്തമായി ഉയരുന്നത്. രാമജന്മഭൂമി ന്യാസാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്ന നിലയിലല്ല, പകരം ഗോരഖ്‌നാഥ് മഠത്തിലെ മുഖ്യപൂജാരി എന്ന നിലയില്‍ യോഗി ആദിത്യനാഥിനെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. വിശ്വഹിന്ദു പരിഷത് നേതാക്കളായ ചംപത്‌റായി, ഓം പ്രകാശ് സിംഗാള്‍, രാംജന്മഭൂമി ന്യാസ് മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവരെയും ട്രസ്റ്റില്‍ ഉള്‍പ്പെടുത്തിയേക്കും എന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ മൂന്നുമാസത്തിനുള്ളില്‍ ട്രസ്റ്റ് രൂപവത്കരിക്കണമെന്ന് സുപ്രീം കോടതി പ്രസ്താവിച്ച വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ത്വരിതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അറ്റോര്‍ണി ജനറലിന്റെയും കേന്ദ്ര നിയമ മന്ത്രാലയത്തിന്റെയും നിയമോപദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം തേടുകയും ചെയ്തിട്ടുണ്ട്.
ഏത് തരത്തിലായിരിക്കണം ട്രസ്റ്റ് രൂപവത്കരിക്കണമെന്നതിനെ കുറിച്ചാണ് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമോപദേശം ആരാഞ്ഞിരിക്കുന്നത്. ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം നിര്‍മിക്കാന്‍ രൂപവത്കരിച്ച ട്രസ്റ്റിന്റെ മാതൃകയില്‍ ട്രസ്റ്റ് രൂപവത്കരിക്കുക എന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണനയിലുള്ളത്. ഈ ട്രസ്റ്റിന്റെ രൂപരേഖ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേന്ദ്രം അറ്റോര്‍ണി ജനറലിന് കൈമാറിയെന്നാണ് ലഭിക്കുന്ന വിവരം.
നിര്‍മോഹി അഖാഡയുടെ ഒരു പ്രതിനിധിയെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലുംട്രസ്റ്റില്‍ എത്ര അംഗങ്ങള്‍ വേണം തുടങ്ങിയ കാര്യങ്ങളില്‍ അറ്റോര്‍ണി ജനറലിന്റെയും നിയമ മന്ത്രാലയത്തിന്റെയും ഉപദേശങ്ങള്‍ ലഭിച്ചതിനു ശേഷം മാത്രമേ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നാണ് സൂചന.
2022 ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് ഭൂരിഭാഗം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ആലോചന. ആര്‍കിടെക്ട് ചന്ദ്രകാന്ത് സോംപുരയാണ് ക്ഷേത്രം രൂപകല്‍പന ചെയ്യുന്നത്. വിഎച്ച്പി മുമ്പ് രൂപകല്‍പന ചെയ്ത പ്രകാരമായിരിക്കും ക്ഷേത്രം നിര്‍മിക്കുക.
അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് വിഎച്ച്പിയുടെ നേതൃത്വത്തില്‍ മുമ്പ് ശിലാസ്ഥാപനം നടത്തിയിരുന്നു. ക്ഷേത്ര നിര്‍മാണത്തിനായി തൂണുകളും ശില്‍പങ്ങളും തയ്യാറാക്കാനായി ഗുജറാത്തില്‍ നിന്ന് ശില്‍പികള്‍ വര്‍ഷങ്ങളായി അയോധ്യയില്‍ ജോലി ചെയ്തിരുന്നു. സുപ്രീം കോടതി വിധിക്ക് മുമ്പാണ് തൊഴിലാളികളെ തിരിച്ചയച്ചത്. തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നായി കൂടുതല്‍ തൊഴിലാളികളെ അയോധ്യയിലെത്തിക്കും.
അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ഹിന്ദു ക്ഷേത്രം നിര്‍മിക്കാമെന്നും സുന്നി വഖഫ് ബോര്‍ഡിന് അഞ്ചേക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കണമെന്നും സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഭൂമിയുടെ അവകാശം തെളിയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് സാധിച്ചില്ല. അതേസമയം അയോധ്യയില്‍തന്നെ പ്രധാനപ്പെട്ട സ്ഥലത്ത് അഞ്ചേക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിന് നല്‍കാനും സുപ്രീംകോടതി ഉത്തരവായി. ഈ ഭൂമിയില്‍ മുസ്ലിം പള്ളി നിര്‍മിക്കാന്‍ അനുവാദവും നല്‍കി. ഇതിനായി മൂന്ന് മാസത്തിനുള്ളില്‍ കേന്ദ്രം ട്രസ്റ്റ് രൂപീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ബാബ്റി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി മൂന്നായി വിഭജിച്ചുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളിലാണ് സുപ്രീംകോടതി ഈ ചരിത്ര വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഭൂമി മൂന്നായി വിഭജിച്ച അലഹബാദ് കോടതിവിധി നിലനില്‍ക്കുന്നതല്ലെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. പള്ളിയുടെ നിര്‍മ്മാണത്തിനായുള്ള ട്രസ്റ്റ് രൂപീകരണത്തിന് പുറമേ, തര്‍ക്കഭൂമിയില്‍ ക്ഷേത്ര നിര്‍മാണത്തിനും കേന്ദ്രസര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിക്കണം. ട്രസ്റ്റില്‍ കേസിലെ പ്രധാന കക്ഷിയായ നിര്‍മോഹി അഖാഡയ്ക്ക് കൃത്യമായ പ്രാതിനിധ്യം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കുപുറമേ ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്.
https://www.facebook.com/Malayalivartha