അജിത് പവാര്‍ മഹാരാഷ്ട്രയിലെ ജനങ്ങളെ പിന്നില്‍ നിന്നും കുത്തി; ഇന്നലെ രാത്രി 9 മണിവരെ ഞങ്ങളോടൊപ്പം ഇരുന്ന് ചർച്ച നടത്തിയ അജിത് പവാറാണ് രാവിലെ കളംമാറ്റി ചവിട്ടിയത്; ശിവസേന

അധികാരത്തിനായി ബിജെപിയിലേക്ക് പോയ അജിത് പവാര്‍ മഹാരാഷ്ട്രയിലെ ജനങ്ങളെ പിന്നില്‍ നിന്നും കുത്തിയെന്ന് ശിവസേനയുടെ ആരോപണം. അജിത് പവാറാണ് രാവിലെ കളം മാറ്റി ചവിട്ടിയതെന്നും ശരദ് പവാറിന് ഇതില്‍ പങ്കില്ലെന്നും ശിവസേന നേതാവ് സഞ്ചയ് റാവത്ത് പ്രതികരിച്ചു. "ഇന്നലെ രാത്രി 9 മണിവരെ ഞങ്ങളോടൊപ്പം ഇരുന്ന് ചർച്ച നടത്തിയ അജിത് പവാറാണ് രാവിലെ കളംമാറ്റി ചവിട്ടിയത്. എന്നാല്‍ ശരദ് പവാറിന് ഇതില്‍ പങ്കില്ലെന്നാണ് കരുതുന്നത്. അജിത് പവാർ തന്‍റെ പ്രവര്‍ത്തിയിലൂടെ ഛത്രപതി ശിവജിയുടെ പേരിനെയടക്കമാണ് അപമാനിച്ചത്. ഈ നീക്കം ജനാധിപത്യത്തിന്‍റെ ശോഭ കെടുത്തുന്നതാണ്. അധികാര ദുരുപയോഗമാണ് നടന്നത്.
ബിജെപി, മഹാരാഷ്ട്ര രാജ് ഭവനെ ദുരുപയോഗം ചെയ്തു. രാത്രിയിലാണ് ഈ നീക്കങ്ങളത്രയും നടന്നത്. ഗവര്‍ണര്‍ നീതിപൂര്‍വം പ്രവര്‍ത്തിക്കുമെന്നാണ് കരുതിയിരുന്നത്". എന്നാല്‍ അവിടെയാണ് തങ്ങള്‍ക്ക് തെറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി. ശരദ് പവാറില്‍ ഇപ്പോഴും വിശ്വാസമുണ്ട്. ഉദ്ധവ് താക്കറെ ശരദ് പവാറുമെന്നിച്ച് ഇന്ന് ഉച്ചയോടെ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പ്രതികരിച്ചു.
മഹാരാഷ്ട്രയില്‍ നടന്നത് രാഷ്ട്രീയ ചതിയെന്നാണ് കോണ്‍ഗ്രസും ശക്തമായി പ്രതികരിച്ചിരുന്നു. . ഇത്തരത്തിലൊരു നീക്കം നടക്കുമെന്ന് കരുതിയിരുന്നില്ലെന്നാണ് കെസി വേണുഗോപാലിന്റെ പ്രതികരണം. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം അജിത് പവാറിന്‍റെ വ്യക്തിപരമായ തീരുമാനമാണെന്ന പ്രതികരണവുമായി ശരത് പവാര്‍ രംഗത്തെത്തി. വ്യക്തിപരമായ തീരുമാനം ആണെന്നും എൻസിപിയുടെ അറിവോടെ അല്ല അജിത് പവാറിന്‍റെ നീക്കമെന്നാണ് ശരത് പവാറിന്‍റെ ട്വീറ്റ്.
അതിനിര്‍ണായകമായ രാഷ്ട്രീയ നീക്കത്തിനൊടുവിലാണ് മഹാരാഷ്ട്രയില്‍ ബിജെപി-അജിത് പവാറിന്‍റെ എന്‍സിപി സഖ്യം അധികാരത്തിലേറിയത്. രാവിലെ എട്ടുമണിയോടെയാണ് ദേവേന്ദ്രഫട്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ഫലം വന്നിട്ട് ഏകദേശം ഒരുമാസത്തോളമായിട്ടും ഇതുവരേയും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് സാധിച്ചിരുന്നില്ല. മുഖ്യമന്ത്രിപദത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ശിവസേന മുന്നണിവിട്ടത് ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണത്തിന് തിരിച്ചടിയായി.
https://www.facebook.com/Malayalivartha



























