തെലങ്കാനയില്‍ വനിതാഡോക്ടറെ പീഡിപ്പിച്ച ശേഷം വീട്ടില്‍ എത്തിയ പ്രതി അമ്മയോട് പറഞ്ഞു; ഞാനവളെ കൊന്നു!
ഹൈദരാബാദില്‍ വനിതാഡോക്ടറെ ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം പുലര്‍ച്ചെ ഒരു മണിയോടെ വീട്ടിലെത്തിയ തന്റെ മകന്‍ ഒരു യുവതിയെ കൊലപ്പെടുത്തി എന്ന് പറഞ്ഞെന്നും അസാധാരണ ധൈര്യം പ്രകടിപ്പിച്ചെന്നും മുഖ്യപ്രതിയുടെ അമ്മ വെളിപ്പെടുത്തി. അറസ്റ്റിലായവരില്‍ മുഖ്യപ്രതി മുഹമ്മദിന്റെ അമ്മയാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
തെലങ്കാനയിലെ നാരായണ്‍പേട്ടിലെ മുഹമ്മദിന്റെ ഒറ്റമുറിവീട്ടില്‍ നിന്നും പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 29-ാം തിയതി പുലര്‍ച്ചെ ഒരു മണിയോടെ വീട്ടിലെത്തിയ മകന്‍ അസാധാരണ ധൈര്യം പ്രകടിപ്പിച്ചുവെന്നും ആരെയോ കൊന്നെന്ന് ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നുവെന്നും മുഹമ്മദിന്റെ അമ്മ പറഞ്ഞു. 'ഞാന്‍ ഒരുവശത്തുനിന്ന് ലോറിയെടുക്കുകയായിരുന്നു, മറുവശത്ത് നിന്ന് ഒരു യുവതി സ്‌കൂട്ടറില്‍ വരുന്നുണ്ടായിരുന്നു. ലോറി വണ്ടിയിലിടിച്ചു, ഞാനവളെ കൊന്നു'- മകന്‍ പറഞ്ഞെന്ന് അമ്മ പറഞ്ഞു.
ഹൈദരാബാദ് - ബെംഗളുരു ദേശീയപാതയിലെ കലുങ്കിനടിയില്‍ നിന്നും വ്യാഴാഴ്ച രാവിലെയാണ് കാണാതായ ഇരുപത്തിയേഴുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ടോള്‍ ബൂത്തിനരികെ ലോറി പാര്‍ക്ക് ചെയ്ത ശേഷമാണ് രാജ്യത്തെ നടുക്കിയ ക്രൂരപീഡനം നടന്നത്. യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെ അവരവരുടെ വീടുകളില്‍ നിന്നാണു പൊലീസ് അറസ്റ്റ് ചെയ്തത്. 4 പേരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാദ്ഗാനം നല്‍കി വനിതാ ഡോക്ടറെ ഇവര്‍ കെണിയില്‍പ്പെടുത്തുകയായിരുന്നു. വൈകിട്ട് 6.15-ന് ടോള്‍പ്ലാസയില്‍ എത്തിയ യുവതി ഇരുചക്രവാഹനം അവിടെ വച്ചിട്ടു മടങ്ങുന്നതു കണ്ടപ്പോഴാണു 4 പേരും ചേര്‍ന്നു കുറ്റകൃത്യം ആസൂത്രണം ചെയ്തത്. തുടര്‍ന്ന് ടയറിന്റെ കാറ്റഴിച്ചു വിട്ടു.
രാത്രി 9-ന് യുവതി തിരിച്ചെത്തിയപ്പോള്‍, സഹായിക്കാമെന്നു പറഞ്ഞ് ഒരാള്‍ വാഹനം കൊണ്ടുപോയി. കടകളെല്ലാം അടച്ചെന്നു പറഞ്ഞു മിനിറ്റുകള്‍ക്കുള്ളില്‍ തിരിച്ചെത്തി. അപ്പോഴാണ് യുവതി തന്റെ സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞത്. അപരിചിതരുടെ മട്ടും ഭാവവും കണ്ടു ഭയം തോന്നുന്നെന്നും സൂചിപ്പിച്ചിരുന്നു. സഹോദരി 9.44-നു തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്നു വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. ടോള്‍ പ്ലാസയിലെ ജീവനക്കാരാണ് ലോറി പാര്‍ക്കിങ് സ്ഥലം പൊലീസിന്റെ ശ്രദ്ധയില്‍പെടുത്തിയത്.
എന്നാല്‍ പ്രതികളുടെ അമ്മമാരുടെ നിലപാടും ശ്രദ്ധനേടുന്നു. നാലു പ്രതികളില്‍ ഒരാളായ ചെന്നകേശവുലുവിന്റെ അമ്മ പറഞ്ഞത് ഇങ്ങനെയാണ്, 'അവന്മാര്‍ക്ക് എന്തു ശിക്ഷ വേണമെങ്കിലും കൊടുത്തോളൂ. ഞാനുമൊരു പെണ്‍കുട്ടിയുടെ അമ്മയാണ്'. കേസിലെ മറ്റൊരു പ്രതിയായ ശിവയുടെ അമ്മയും ഇതേ നിലപാടുകാരിയാണ്.
വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പറഞ്ഞു. പൈശാചിക സംഭവത്തില്‍ നടുക്കം അറിയിച്ച റാവു ആദ്യമായാണ് വിഷയത്തില്‍ പ്രസ്താവന നടത്തുന്നത്.
ഇതേസമയം, പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ശ്രമം തുടങ്ങി. യുവതിയുടെ ശരീരം കത്തിക്കുന്നതിനായി പ്രതികള്‍ കുപ്പിയില്‍ പെട്രോള്‍ വാങ്ങിയ പെട്രോള്‍ പമ്പിന്റെ ഉടമകള്‍ക്കെതിരെ നിയമനടപടി എടുക്കാനാവുമോ എന്ന് വിദഗ്ധാഭിപ്രായം തേടുകയാണ് പൊലീസ്.
എന്നാല്‍, ചെറിയ അളവില്‍ കുപ്പിയിലും മറ്റും പെട്രോള്‍ നല്‍കാന്‍ അനുമതിയുണ്ടെന്നാണ് പെട്രോളിയം ഉല്‍പന്ന വിതരണക്കാരുടെ നിലപാട്.
സംഭവം നടന്നു നാലു ദിവസം പിന്നിടുമ്പോള്‍ ഹൈദരാബാദില്‍ പ്രതിഷേധം ശക്തമായി. കൊല്ലപ്പെട്ട യുവതിയുടെ കുടുംബം താമസിക്കുന്ന ഹൗസിങ് കോളനിയുടെ പ്രധാന കവാടം അടച്ച താമസക്കാര്‍ അവിടേക്കു രാഷ്ട്രീയക്കാരെയും പൊലീസിനെയും മാധ്യമങ്ങളെയും വിലക്കി പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി.'സഹതാപം വേണ്ട. വേണ്ടതു നീതി'നാട്ടുകാര്‍ പറയുന്നു.
കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ വൈകിച്ച മൂന്നു പൊലീസുകാരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രതികള്‍ക്കു നിയമസഹായം നല്‍കില്ലെന്ന് ജില്ലയിലെ അഭിഭാഷക സംഘടനയും വ്യക്തമാക്കി.
https://www.facebook.com/Malayalivartha