പൗരത്വ നിയമത്തിന് എതിരെയുളള തന്‍റെ ശബ്ദം അമിത് ഷായെ നേരിട്ട് കേള്‍പ്പിക്കുകയായിരുന്നു ; ഇതിലും നല്ല അവസരം കിട്ടില്ല: ഷായ്ക്ക് എതിരെ ഗോബാക്ക് വിളിച്ച സൂര്യ
പൗരത്വ നിയമത്തിന് എതിരെയുളള തന്‍റെ ശബ്ദം അമിത് ഷായെ നേരിട്ട് കേള്‍പ്പിക്കുകയായിരുന്നു പ്രതിഷേധത്തിന്‍റെ ലക്ഷ്യമെന്ന് അമിത് ഷായ്ക്കെതിരെ ഗോബാക്ക് വിളിച്ച മലയാളി അഭിഭാഷക സൂര്യ രാജപ്പന്‍.താൻ ഡല്‍ഹി വിട്ട് പോകില്ലെന്നും സൂര്യ രാജപ്പന്‍ വ്യക്തമാക്കി. സംഭവം നടന്ന സമയത്തുണ്ടായ ഭീഷണികളല്ലാതെ, പിന്നീട് ഭീഷണി ഉണ്ടായിട്ടില്ലെന്നും സൂര്യ പറഞ്ഞു.
‘അമിത് ഷായ്ക്കെതിരെ പ്രതിഷേധിക്കാന്‍ ഇതിലും നല്ല അവസരം ലഭിക്കില്ല. ഭീഷണിപ്പെടുത്തിയാലും ഡല്‍ഹി വിട്ട് പോകില്ല. മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച പ്രതിഷേധമായിരുന്നില്ല. സംഭവത്തിന് പിന്നാലെ നിരവധിപ്പേര്‍ താമസസ്ഥലത്തെത്തി പ്രശ്നമുണ്ടാക്കി. ഇതേത്തുടര്‍ന്നാണ് താമസം മാറിയത്. നിലവില്‍ ഭീഷണികളൊന്നുമില്ല. ബെഡ്ഷീറ്റില്‍ സ്പ്രേ പെയിന്‍റുകൊണ്ടാണ് മുദ്രാവാക്യങ്ങള്‍ എഴുതിയത്. ഇനിയും ജനങ്ങള്‍ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ രാജ്യം പിന്നോട്ട് പോകും’ – സൂര്യ പറഞ്ഞു.
പൗരത്വ നിയമത്തിന് അനുകൂലമായ പിന്തുണ തേടി ഞായറാഴ്ച അമിത് ഷാ നടത്തിയ ഭവനസന്ദര്‍ശന പരിപാടിക്കിടെയായിരുന്നു മലയാളിയായ സൂര്യ, ഉത്തര്‍പ്രദേശ് സ്വദേശിനി ഹര്‍മിത എന്നിവരാണ് ഗോബാക്ക് വിളിച്ചത്. സംഭവത്തിന് പിന്നാലെയുണ്ടായ ഭീഷണിയെ തുടര്‍ന്ന് വാടക വീട് ഒഴിയേണ്ടി വന്ന സൂര്യ എല്ലാം നേരിടാന്‍ തയാറാണെന്ന് വ്യക്തമാക്കി.
ബിജെപിയുടെ ശക്തികേന്ദ്രമായ ലജ്പത് നഗറില്‍ സംഘാടകരെപ്പോലും അമ്ബരപ്പിച്ചുകൊണ്ടാണ് പെണ്‍കുട്ടികള്‍ പ്രതിഷേധ സ്വരം ഉയര്‍ത്തിയത്. അമിത് ഷാ ഗോബാക്ക് എന്നു തുടര്‍ച്ചയായി മുദ്രാവാക്യം വിളിച്ചാണു പെണ്‍കുട്ടികള്‍ ഷായെയും ബിജെപി നേതാക്കളെയും ഞെട്ടിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ബാനര്‍ എഴുതി വീടിനു പുറത്ത് തുക്കിയിടുകയും ചെയ്തിരുന്നു. പെണ്‍കുട്ടികള്‍ക്ക് പിന്നാലെ കോളനി നിവാസികളും പ്രതിഷേധിച്ചു. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വിവരിക്കാന്‍ ആദ്യം കയറിയ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്ബോഴാണ് അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം ഉണ്ടായത്. എന്നാല്‍ അമിത് ഷാ പ്രതികരിക്കാന്‍ തയ്യാറായില്ല. പ്രതിഷേധത്തിന് പിന്നാലെ അമിത് ഷാ മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ സമീപവാസികളായ ബിജെപി പ്രവര്‍ത്തകര്‍ വീട്ടുടമയെ പ്രതിഷേധമറിയിക്കുകയും, തുടര്‍ന്ന് പെണ്‍കുട്ടികളോട് വീടൊഴിയാന്‍ ഉടമ ആവശ്യപ്പെടുകയായിരുന്നു.
കാലങ്ങളായി ബി.ജെ.പിക്ക് സ്വാധീനമുള്ള സ്ഥലമാണ് ലജ്പത് നഗര്‍. അതുകൊണ്ടുതന്നെയാണ് സി.എ.എ അനുകൂല പ്രചരണ പരിപാടിക്ക് ലജ്പത് നഗര്‍ തന്നെ തിരഞ്ഞെടുത്തത്. എന്നാല്‍ പാര്‍ട്ടി ശക്തി കേന്ദ്രത്തില്‍ തന്നെ പ്രതിഷേധം ഉണ്ടായത് ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha