മരണവാറണ്ടിന് സ്റ്റേ ഇല്ല; രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ട ബലാത്സംഗക്കേസില്‍ മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്, വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുകേഷ് സിങ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി
രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ട ബലാത്സംഗക്കേസില്‍ മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്, വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുകേഷ് സിങ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. പ്രതിയുടെ അപ്പീലും പുനപ്പരിശോധനാ ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും സുപ്രീം കോടതി തള്ളിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ്, മരണവാറണ്ട് പുറപ്പെടുവിച്ച വിചാരണക്കോടതി നടപടി ഹൈക്കോടതി ശരിവച്ചത്.
വധശിക്ഷ നടപ്പാക്കുന്നതു നീണ്ടിക്കൊണ്ടുപോവാനുള്ള തന്ത്രമായി മാത്രമേ ഇപ്പോഴത്തെ ഹര്‍ജിയെ കാണാനാവൂ എന്ന് ജസ്റ്റിസ് മന്‍മോഹന്‍ അഭിപ്രായപ്പെട്ടു. 2007 മുതല്‍ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ സമയം ലഭിച്ചിട്ടും പ്രതി അതു ചെയ്തിരുന്നില്ല. വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുകേഷ് സിങ്ങിന് സുപ്രീം കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് മന്‍മോഹന്‍ വ്യക്തമാക്കി.
വാദത്തിനിടെ വധശിക്ഷ വിധിക്കപ്പെട്ടവരെ ഈ മാസം 22ന് തൂക്കിലേറ്റില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രതികള്‍ ദയാഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് ഇതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ജയില്‍ ചട്ടങ്ങള്‍ പ്രകാരം ദയാഹര്‍ജി നിലനില്‍ക്കുമ്ബോള്‍ കുറ്റവാളിയെ തൂക്കിക്കൊല്ലാനാവില്ലെന്ന് ഡല്‍ഹി പൊലീസിനു വേണ്ടി ഹാജരായ രാജീവ് മെഹ്ര കോടതിയില്‍ പറഞ്ഞു. ദയാഹര്‍ജി തള്ളിയ ശേഷം പ്രതികള്‍ക്ക് പതിനാലു ദിവസത്തെ നോ്ട്ടീസ് നല്‍കണമെന്നാണ് ചട്ടങ്ങള്‍ നിര്‍ദേശിക്കുന്നതെന്ന് മെഹ്ര ചൂണ്ടിക്കാട്ടി.
ഡല്‍ഹി കോടതി പുറപ്പെടുവിച്ച മരണവാറന്റിനെതിരെ പ്രതി മുകേഷ് സിങ് നല്‍കിയ ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കുന്നത്. പാട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച മരണവാറന്റ് സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യം. രാഷ്ട്രപതിക്ക് ദയാ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് പ്രതി മുകേഷ് സിങ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ജനുവരി 22ന് രാവിലെ 7 മണിക്ക് നാലു പ്രതികളെയും തൂക്കിലേറ്റണമെന്ന് കഴിഞ്ഞ ആഴ്ച പട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു. വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നിര്‍ഭയ കേസില്‍ പ്രതികളില്‍ ഒരാളായ മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ വൈകിയത് എന്തുകൊണ്ടെന്ന് നേരത്തെ കോടതി ആരാഞ്ഞിരുന്നു.
രാജ്യത്തെ ഒന്നടങ്കം നടുക്കിയ നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് പാട്ട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതോടെ തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പിലാക്കാനുള്ള നടപടികള്‍ എല്ലാം തന്നെ പൂർത്തിയായ ഘട്ടത്തിലാണ് പുതിയ നടപടി. മുകേഷ് സിങ്, അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ്മ, പവന്‍ ഗുപത് എന്നിവരാണ് വധ ശിക്ഷ കാത്ത് കഴിയുന്ന പ്രതികള്‍.
https://www.facebook.com/Malayalivartha