പാര്‍ലമെന്റാക്രമണ കേസില്‍ ഇന്ത്യ തൂക്കിലേറ്റിയ അഫ്സല്‍ ഗുരു തന്റെ അഭിഭാഷകന് എഴുതിയ കത്തില്‍, തീവ്രവാദികള്‍ക്ക് ഒപ്പം കഴിഞ്ഞ ദിവസം പിടിയിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിനെതിരേ കടുത്ത ആരോപണം
പാര്‍ലമെന്റാക്രമണ കേസില്‍ ഇന്ത്യ തൂക്കിലേറ്റിയ അഫ്സല്‍ ഗുരു തന്റെ അഭിഭാഷകന് എഴുതിയ ഒരു കത്തിലെ വിവരങ്ങള്‍ പുറത്തുവന്നു. തീവ്രവാദികള്‍ക്ക് ഒപ്പം ഇക്കഴിഞ്ഞ ശനിയാഴ്ച പിടിയിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിനെതിരേ കടുത്ത ആരോപണമാണ് കത്തില്‍ അഫ്സല്‍ ഗുരു നടത്തിയിരിക്കുന്നത്.
ദേവീന്ദറിന്റെ നേതൃത്വത്തില്‍, ഒരാള്‍ തന്നെ '' മൂന്ന് മണിക്കൂറോളം പൂര്‍ണ്ണനഗ്‌നനാക്കി ശരീരം മുഴുവന്‍ വൈദ്യൂതാഘാതം ഏല്‍പ്പിച്ചു. ഈ രീതിയില്‍ പീഡിപ്പിക്കുന്നതിനിടയില്‍ മര്‍ദ്ദിച്ച് വെള്ളവും കുടിപ്പിച്ചു'' എന്നാണ് കത്തിലെ പരാമര്‍ശം. തന്നെ ഇങ്ങിനെ ക്രൂരമായി പീഡിപ്പിച്ചയാളെ അവര്‍ വിളിച്ചിരുന്നത് ഷാന്റി സിംഗ് എന്നായിരുന്നുവത്രേ. ഒരു ടെലിഫോണ്‍ ഉപകരണത്തില്‍ നിന്നുമായിരുന്നു ഷോക്ക് അടിപ്പിച്ചിരുന്നത്.
ഒടുവില്‍ ഒരു ലക്ഷം രൂപ അവര്‍ക്ക് നല്‍കണമെന്ന വ്യവസ്ഥ താന്‍ അംഗീകരിച്ചെന്നും അഫ്സല്‍ ഗുരു പറയുന്നുണ്ട്. ഭാര്യയുടേത് ഉള്‍പ്പെടെ കുടുംബത്ത് ഉണ്ടായിരുന്ന സ്വര്‍ണ്ണം അപ്പാടെ വിറ്റായിരുന്നു പണം നേടിയത്. എന്നിട്ടും 80,000 രൂപ ഉണ്ടാക്കാനേ കഴിഞ്ഞുള്ളൂ. എന്നാല്‍ ഒന്നോ രണ്ടോ മാസം മാത്രം പഴക്കമുള്ള സ്‌കൂട്ടര്‍ കൂടി വിറ്റ് 24,000 കൂടി ഉണ്ടാക്കി കൊടുത്തശേഷമാണ് വിട്ടത്. എന്നാല്‍ അവര്‍ തന്നെ വീണ്ടും തകര്‍ന്ന മനുഷ്യനാക്കിയെന്നും പറയുന്നു.
മാധ്യമപ്രവര്‍ത്തകന്‍ പര്‍വീസ് ബുഖാരിയുമായി നടത്തിയ അഭിമുഖത്തില്‍ അഫ്സല്‍ ഗുരുവിനെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയതായി പിന്നീട് ദേവീന്ദര്‍ സിംഗ് സമ്മതിക്കുകയും ചെയ്തു. ''അന്വേഷണം നടത്താന്‍ തന്റെ താവളത്തില്‍ വെച്ച് ദിവസങ്ങളോളം അഫ്സല്‍ ഗുരുവിനെ ക്രൂരമായി പീഡിപ്പിച്ചു. ഞങ്ങള്‍ ഈ അറസ്റ്റിന്റെ വിവരം ഒരിടത്തും രേഖപ്പെടുത്തിയില്ല. തന്റെ ക്യാമ്പില്‍ വെച്ച് ക്രൂര പീഡനത്തിന് ഇരയായെന്ന അയാളുടെ വെളിപ്പെടുത്തല്‍ ശരിയാണ്.'' 2006-ല്‍ ദേവീന്ദര്‍ ബുഖാരിയോട് പറഞ്ഞതായി സ്‌ക്രോള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു.
ദേവീന്ദറിനും തനിക്കും ഇടയില്‍ ബ്രോക്കറായി നിന്നത് ദേവീന്ദറിന്റെ ബന്ധുവായ അല്‍ത്താഫ് ഹുസൈന്‍ എന്നയാളാണെന്നും ദേവീന്ദറുടെ പിടിയില്‍ നിന്നും മോചിതനായ ശേഷം ഒരിക്കല്‍ ഇയാള്‍ തന്നെ വീണ്ടും സന്ദര്‍ശിച്ചുവെന്നും അഫ്‌സല്‍ഗുരു പറയുന്നു.
അതിന് ശേഷം ദേവീന്ദറിന് അരികിലേക്ക് കൊണ്ടുപോയി. അവിടെ വെച്ചാണ് പാര്‍ലമെന്റാക്രമണ കേസ് പ്രതി മുഹമ്മദിനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടത്. ഡല്‍ഹി പരിചയപ്പെടുത്തണമെന്നും അവിടെ ഒരു വാടകവീട് സംഘടിപ്പിച്ച് നല്‍കണം എന്നുമായിരുന്നു ആവശ്യം. ഡല്‍ഹിയില്‍ മുഹമ്മദ് പലയാള്‍ക്കാരേയും കണ്ടു. എല്ലാം ദേവീന്ദറിന്റെ ഫോണ്‍ കോള്‍ അനുസരിച്ചായിരുന്നു. അതേസമയം പാര്‍ലമെന്റ് ആക്രമണ കേസില്‍ ദേവീന്ദറിന് പങ്കുണ്ടെന്ന് ഗുരു ഒരിടത്തും പറഞ്ഞിട്ടില്ലെങ്കിലൂം ഒരു പ്രത്യേക ഉദ്യോഗസ്ഥന്‍ അതില്‍ പങ്കാളിയാണെന്ന് പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha