എന്റെ മകളെ ആക്രമിച്ചവര്‍ക്ക് ആയിരക്കണക്കിന് സൗകര്യങ്ങള്‍ നല്‍കുന്നു; നിര്‍ഭയ കേസ് രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്ന് 'അമ്മ ആശാ ദേവി

നിര്‍ഭയ കേസിനെതിരെ ഗുരുതര ആരോപണവുമായി നിര്‍ഭയയുടെ അമ്മ ആശാദേവി. നിര്‍ഭയ കേസ് രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്ന് ആശാദേവി ആരോപിച്ചു. പ്രതികള്‍ക്ക് വധശിക്ഷ വൈകുന്ന പശ്ചാത്തലത്തിലാണ് ആശാദേവിയുടെ പ്രതികരണം.
എന്റെ മകളെ ആക്രമിച്ചവര്‍ക്ക് ആയിരക്കണക്കിന് സൗകര്യങ്ങള്‍ നല്‍കുന്നു. പക്ഷെ ഞങ്ങള്‍ക്ക് യാതൊരു അവകാശവുമില്ലേ? ഇതുവരെ ഞാന്‍ രാഷ്ട്രീയം സംസാരിച്ചിട്ടില്ല. എന്നാല്‍, ഇന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്, 2012ല്‍ ആരൊക്കെയാണോ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് ഇന്ന് അതേ ആളുകള്‍ എന്റെ മകളുടെ മരണം രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണ്' എന്ന് ആശാദേവി പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി വേഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നിര്‍ഭയ കേസിലെ തൂക്കിലേറ്റിക്കഴിയുമായിരുന്നുവെന്ന് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞിരുന്നു. വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനു പിന്നാലെ ജാവദേക്കര്‍ക്ക് മറുപടിയുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രംഗത്തെത്തി. ഡല്‍ഹിയുടെ ക്രമസമാധാന ചുമതല രണ്ടുദിവസത്തേക്ക് കേന്ദ്രം തങ്ങള്‍ക്കു കൈമാറുകയാണെങ്കില്‍ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്നായിരുന്നു സിസോദിയയുടെ മറുപടി.
അതേസമയം നിര്‍ഭയ കൂട്ട ബലാത്സംഗ കേസ് പ്രതി മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ദയാഹർജി ലഭിച്ച് കേവലം രണ്ട് മണിക്കൂർ മാത്രം പിന്നിടുമ്പോഴാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഹർജി തള്ളിയത്. ദയാഹർജി തള്ളണമെന്ന് രാഷ്ട്രപതിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു.
ദയാഹർജിയിൽ തീരുമാനമാകാതെ ശിക്ഷ നടപ്പാക്കാൻ ആകില്ലെന്നായിരുന്നു മുകേഷിന്റെ അഭിഭാഷക വൃന്ദ ഗ്രോവറിന്റെ വാദം. നേരത്തെ മുകേഷ് സിംഗ്, വിനയ് ശർമ്മ എന്നിവർ നൽകിയ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹർജി നൽകിയത്.
വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് മുകേഷ് സിങ് നല്‍കിയ ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഡൽഹി അഡിഷണൽ മജിസ്ട്രേറ്റ് കോടതി ഇന്ന് 3.30–ന് വധശിക്ഷ സംബന്ധിച്ച് തീഹാർ ജയിൽ അധികൃതർ സമർപ്പിക്കുന്ന റിപ്പോർട്ട് പരിഗണിക്കും.
https://www.facebook.com/Malayalivartha






















