മലമൂത്ര വിസർജ്ജനത്തിന് പോയ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; അസം സ്വദേശി അറസ്റ്റിൽ
മലമൂത്ര വിസർജ്ജനത്തിനായി പോയ എട്ടുവയസ്സുകാരിയെ കുറ്റികാടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. തമിഴ്‌നാട്ടിലെ ശിവകാസി പട്ടണത്തിനടുത്തുള്ള കൊങ്കളപുരം ഗ്രാമത്തിൽ ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മലമൂത്ര വിസർജ്ജനത്തിനായി പോയ പെൺകുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു. പിറ്റേന്ന് പെൺകുട്ടിയുടെ മൃതദേഹം അരക്കിലോമീറ്റർ അകലെയുള്ള മുൾപ്പടർപ്പ് നിറഞ്ഞ പ്രദേശത്ത് നിന്ന് കണ്ടെത്തി. ചെറുകിട വ്യവസായ യൂണിറ്റിലെ തൊഴിലാളിയായ അസം സ്വദേശി മജീദ് അലിയാണ് സംഭവത്തിൽ പിടിയിലായത്.
മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി എല്ലാ ദിവസവും സ്കൂളിൽ നിന്ന് തിരിച്ചുവന്നതിന് ശേഷം അച്ഛന്റെ ജോലി സ്ഥലത്ത് പോകുമായിരുന്നു. തിങ്കളാഴ്ച വൈകുന്നേരവും കുട്ടി അവിടെ പോയിരുന്നു. മലമൂത്രവിസർജ്ജനത്തിന് പോകുന്നുവെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷവും കുട്ടിയെ കാണാതായപ്പോൾ അച്ഛനും മറ്റുള്ളവരും അന്വേഷിച്ചിറങ്ങുകയായിരുന്നു. കണ്ടെത്താൻ കഴിയാതെ വന്ന സാഹചര്യത്തിൽ ആണ് പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ പ്രദേശത്ത് വൻപ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.
വ്യാവസായിക യൂണിറ്റിൽ ജോലി ചെയ്തിരുന്ന മജീദ് അലി ഉൾപ്പെടെയുള്ള ആറ് തൊഴിലാളികളെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ മജിദ് അലി കുറ്റം സമ്മതിച്ചതായി ആണ് പൊലീസ് വെളിപ്പെടുത്തുന്നത്. പൊലീസിന്റെ നിരന്തരമായി ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നത് താനാണെന്ന് ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കുറ്റിക്കാട്ടിനുളളിൽ മൃതദേഹം ഒളിപ്പിച്ചു. അവിടെ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. പ്രതിയെ വെള്ളിയാഴ്ച മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha