പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ശ്രീനഗറില്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് പോസ്റ്റിനു നേരെ ഭീകരരുടെ ആക്രമണം; ഒരു ജവാന് ഗുരുതരമായി പരിക്കേറ്റു
ശ്രീനഗറില്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് പോസ്റ്റിനു നേരെ ഭീകരരുടെ ആക്രമണം. ഗ്രനേഡ് ആക്രമണത്തില്‍ ഒരു ജവാന് ഗുരുതരമായി പരിക്കേറ്റു. ഇരു കാലുകളിലും വലതു കണ്ണിനും ഗുരുതരമായി പരിക്കേറ്റ ജവാനെ ശൗര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ നൂര്‍ബാഗ് മേഖലയിലാണ് സിആര്‍പിഎഫിന്റെ G/161 ബറ്റാലിയനു നേരെയാണ് ആക്രമണം ഉണ്ടായത്.
അതേസമയം, പുല്‍വാമയിലെ അവന്തിപ്പൊരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ജമ്മു കശ്മീര്‍ പോലീസും സുരക്ഷാ സേനയും സംയുക്തമായാണ് ഭീകരരെ നേരിടുന്നതെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു.
ജമ്മുകശ്മീരിലെ ത്രാലില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. ജെയ്‌ഷെ മുഹമ്മദ് ഭീകരരുമായാണ് സുരക്ഷാസേന ഏറ്റുമുട്ടുന്നത്. സൈന്യത്തിന്റെ ഹിറ്റ് ലിസ്റ്റിലുള്ള ജെയ്‌ഷെ കമാന്‍ഡര്‍ ഖാസി യാസിറുള്‍പ്പെടുന്ന ഭീകര സംഘത്തേയാണ് സുരക്ഷാസേന നേരിടുന്നത്.
പാകിസ്താന്‍ സ്വദേശിയാണ് ഖാസി യാസിര്‍. കശ്മീരിലെ നാടോടികളായ ഗുജ്ജര്‍ സമുദായത്തിലുള്‍പ്പെട്ട രണ്ടുപേരെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഖാസി യാസിറാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ പുല്‍വാമയില്‍ വെച്ചായിരുന്നു സംഭവം നടന്നത്. ഇതിന് ശേഷം സുരക്ഷാസേന ഇയാളെ തിരഞ്ഞുവരികയായിരുന്നു.
ഖാസിയുള്‍പ്പെടെ മൂന്ന് ഭീകരരെ സുരക്ഷാ സേന ഒളിയിടത്തില്‍ വളഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടല്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ച് ഭീകരരരെ ദിവസങ്ങൾക്ക് മുൻപേ അറസ്റ്റ് ചെയ്തിരുന്നു. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സ്ഫോടനം നടത്താനാണ് ജെയ്ഷെ മുഹമ്മദ് പദ്ധതിയിട്ടിരുന്നതെന്നാണ് പോലീസ് പറയുന്നത്. ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കളുടെ കണ്ടെടുത്തിരുന്നു. ഐജാസ് അഹമ്മദ്, ഉമർ ഹമീദ് ഷെയ്ഖ്, ഇംതിയാസ് അഹമ്മദ് ചിക്ല, സഹിൽ ഫറൂഖ് ഗൊജ്രി, നസീർ അഹമ്മദ് മിർ, എന്നിവരാണ് ജമ്മു കശ്മീർ പോലീസിന്റെ പിടിയിലായത്. ഇവർ കശ്മീരിലെ ഹസ്രത്ത്ബാൽ സ്വദേശികളാണ്.
https://www.facebook.com/Malayalivartha