റിപ്പബ്ലിക് ദിനത്തിൽ അസമിൽ അഞ്ചിടത്തു സ്ഫോടനം...എവിടെയും ആളപായമുണ്ടായതായി റിപ്പോർട്ടില്ല.
റിപ്പബ്ലിക് ദിനത്തിൽ അസമിൽ അഞ്ചിടത്തു സ്ഫോടനം. എവിടെയും ആളപായമുണ്ടായതായി റിപ്പോർട്ടില്ല. ദീബ്രുഗഡിൽ രണ്ടിടത്ത് ഉണ്ടായ സ്ഫോടനങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത് ഐഇഡി ആണെന്ന് റിപ്പോർട്ടുകൾ . സൊനാരി, ധുലിയാഞ്ചൻ, ദുംദുമ എന്നിവിടങ്ങളിൽ ഗ്രനേഡുകളാണു പൊട്ടിത്തെറിച്ചതെന്നും അധികൃതർ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു
അസമിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി സർബാനന്ദ് സോനോവാൾ പ്രതികരിച്ചു. ഒരു റിപ്പബ്ലിക്ക് ദിനത്തിൽ ഭീകരാന്തരീക്ഷം ഉണ്ടാക്കാനുള്ള ഭീകരരുടെ ശ്രമമാണിത്. അവരെ ജനങ്ങൾ തള്ളിക്കളഞ്ഞതിലുള്ള നിരാശയുടെ ഭാഗമാണു നീക്കം. കുറ്റവാളികളെ പിടികൂടാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഉൾഫ)മാണ് സ്ഫോടനങ്ങൾക്കു പിന്നിലെന്നാണു കരുതുന്നത്.
റിപ്പബ്ലിക് ദിനം ആഘോഷിക്കരുതെന്നും ജനങ്ങൾ പുറത്തിറങ്ങരുതെന്നും ഉൾഫ നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. 50 ഉൾഫ പ്രവര്‍ത്തകർ ഉൾപ്പെടെ 644 ഭീകരർ മുഖ്യമന്ത്രി സർബാനന്ദ് സോനോവാളിനു മുന്നിൽ ആയുധംവച്ചു കീഴടങ്ങിയത് ദിവസങ്ങൾക്കു മുൻപാണ് . ഇതിനു പിന്നാലെയാണ് പുതിയ ആക്രമണമെന്നതും ശ്രദ്ധേയമാണ്. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം എന്നീ വിശേഷ ദിവസങ്ങളിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ സംഘടനകൾ ബഹിഷ്കരണ ആഹ്വാനം നൽകുന്നതു പതിവു സംഭവമാണ്
https://www.facebook.com/Malayalivartha