ജയിലില്‍ മറ്റു പ്രതിയുമായി സ്വവര്‍ഗ ലൈംഗിക ബന്ധം; ജയിലില്‍ കൊല്ലപ്പെട്ട രാംസിംഗിന്റെ മരണം ആത്മഹത്യയാക്കി മാറ്റി; ജയിലില്‍ പ്രതികള്‍ക്കു ക്രൂരപീഡനം നേരിടേണ്ടിവന്നതായി നിർഭയ കേസ് പ്രതി മുകേഷ് കുമാർ സിംഗിന്റെ അഭിഭാഷക അഞ്ജന പ്രകാശ്
ജയിലില്‍ പ്രതികള്‍ക്കു ക്രൂരപീഡനം നേരിടേണ്ടിവന്നതായി നിർഭയ കേസ് പ്രതി മുകേഷ് കുമാർ സിംഗിന്റെ അഭിഭാഷക അഞ്ജന പ്രകാശ്. മുകേഷ് സിംഗിനെ കേസിലെ മറ്റൊരു കുറ്റവാളിയായ അക്ഷയ് സിംഗുമായി ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചു. ജയിലില്‍ കൊല്ലപ്പെട്ട രാംസിംഗിന്റെ മരണം ആത്മഹത്യയാക്കി മാറ്റിയെന്നും അഭിഭാഷക പറഞ്ഞു. ദയാഹര്‍ജി തള്ളിയ ശേഷമേ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടയാളെ ഏകാന്ത തടവിലേക്ക് മാറ്റാവൂ എന്നാണ് ചട്ടമെന്നും മുകേഷ് സിംഗിനെ വളരെ മുന്‍പു തന്നെ ഏകാന്ത തടവിലേക്കു മാറ്റിയിരുന്നുവെന്നും അഭിഭാഷക വാദിച്ചു.
ദയാ ഹർജി തള്ളിയതിനെതിരെ നിർഭയ കേസ് പ്രതി മുകേഷ് കുമാർ സിംഗ് സമർപ്പിച്ച ഹർജിയിൽ സുപ്രിംകോടതി ഇന്ന് വാദം കേട്ടു. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ ഉടന്‍ ലിസ്റ്റ് ചെയ്യാന്‍ രജിസ്ട്രിയെ സമീപിക്കാന്‍ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ നിർദ്ദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച ഉച്ചമുതല്‍ ഹര്‍ജി പരിഗണിക്കാന്‍ തീരുമാനിച്ചത്. ജസ്റ്റിസ് ആര്. ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ മൂന്നംഗ ബെഞ്ച് ബുധനാഴ്‌ച വിധി പറയും.
എല്ലാ രേഖകളും പരിശോധിക്കാതെയാണ് രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതെന്ന അഭിഭാഷകയുടെ വാദത്തെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. എല്ലാ രേഖകളും രാഷ്ട്രപതിക്കു നല്‍കിയിട്ടുണ്ടെന്നു മേത്ത പറഞ്ഞു. മുകേഷ് സിംഗിനെ ഏകാന്ത തടവിലേക്കു മാറ്റിയിട്ടില്ലെന്നും പ്രത്യേക സെല്ലിലേക്കു മാറ്റുകയാണു ചെയ്തതെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. രാഷ്ട്രപതി ധൃതിപിടിച്ച് ദയാര്‍ജി തള്ളി എന്ന് എങ്ങനെ പറയാനാവുമെന്നു ജസ്റ്റീസ് ആര്. ഭാനുമതി ചോദിച്ചു. ഈ മാസം പതിനേഴിനാണു മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത്. ഈ തീരുമാനം കോടതി പരിശോധിക്കണമെന്നും മരണവാറന്റ് സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണു മുകേഷ് കുമാര്‍ സിംഗ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം വധശിക്ഷ കാത്തുകഴിയുന്ന പ്രതി വിനയ് ശര്‍മ്മയ്ക്ക് തിഹാര്‍ ജയിലില്‍ വെച്ച് വിഷം നല്‍കിയതായി ആരോപണം ഉയർന്നിരുന്നു. സ്ലോ പോയിസണ്‍ ഏറ്റ വിനയ് ശര്‍മ്മ ജയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നുവെന്നും പ്രതിയുടെ അഭിഭാഷകനായ എ പി സിംഗ് കോടതിയെ അറിയിച്ചിരുന്നു. പ്രതികള്‍ക്ക് തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ മതിയായ രേഖകള്‍ നല്‍കുന്നില്ലെന്ന ആരോപണവുമായി പ്രതികളുടെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജയിലില്‍ സൂക്ഷിച്ചിട്ടുള്ള 160 പേജുള്ള 'ഡരിന്‍ഡ' എന്നുപേരുള്ള ഡയറി ഇതുവരെ ജയില്‍ അധികൃതര്‍ നല്‍കിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.
ജനുവരി 22 ന് ഈ ഡയറി ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചു. എന്നാല്‍ ഇതുവരെ നല്‍കിയിട്ടില്ല. ഇത് ജയില്‍ നമ്ബര്‍ നാലില്‍ ഉണ്ട്. ദയാഹര്‍ജി നല്‍കാന്‍ ഡയറി അത്യന്താപേക്ഷിതമാണ്. തങ്ങല്‍ക്ക് റെക്കോഡുകള്‍ അത്യന്താപേക്ഷിതമാണ്. റെക്കോഡുകളെല്ലാം രണ്ടാം നമ്ബര്‍ ജയിലിലും മൂന്നാം നമ്ബര്‍ ജയിലിലുമാണുള്ളത്. വിനയ് ശര്‍മ്മയെ പാര്‍പ്പിച്ചിട്ടുള്ളത് നാലാം നമ്ബര്‍ ജയിലിലാണെന്നും അഭിഭാഷകന്‍ എ പി സിംഗ് പറഞ്ഞു.
വിനയ് ശര്‍മ്മയുടെ ആരോഗ്യസ്ഥിതി മോശം അവസ്ഥയിലാണ്. അദ്ദേഹം ഭക്ഷണം കഴിക്കുന്നില്ല. ദയാഹര്‍ജി പരിഗണിക്കുന്ന രാഷ്ട്രപതി ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നും അഭിഭാഷകന്‍ എ പി സിംഗ് ആവശ്യപ്പെട്ടു. അതേസമയം ദയാഹര്‍ജി സമര്‍പ്പിക്കാന്‍ ആവശ്യമായ രേഖകള്‍ എല്ലാം പ്രതികള്‍ക്ക് നല്‍കിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വധശിക്ഷ നീട്ടിവെക്കാന്‍ പ്രതിഭാഗം തന്ത്രങ്ങള്‍ മെനയുകയാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ നാലു പ്രതികളെയും ഫെബ്രുവരി ഒന്നിന് രാവിലെ ആറുമണിക്ക് തൂക്കിലേറ്റാനാണ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചത്. നേരത്തെ ജനുവരി 22 ന് ശിക്ഷ നടപ്പാക്കാന്‍ പുറപ്പെടുവിച്ച വാരണ്ട്, രണ്ടുപ്രതികള്‍ ദയാഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു. ദയാഹര്‍ജികള്‍ സുപ്രീംകോടതിയും രാഷ്ട്രപതിയും തള്ളിയതോടെയാണ് ഡല്‍ഹി കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്.
2012 ഡിസംബറിലാണ് വിനയ് ശർമയടക്കമുള്ള ഒരു സംഘം 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. അതിക്രൂരമായ രീതിയിൽ ആക്രമിച്ച് മൃതപ്രായയാക്കുകയും നഗ്നയാക്കുകയും ചെയ്ത യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും വഴിയിൽ തള്ളുകയും ചെയ്തു. ശേഷം ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിർഭയയെ സിംഗപ്പൂരിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ മരണത്തിന് കീഴടങ്ങി.
https://www.facebook.com/Malayalivartha