സ്റ്റൈൽ മന്നനോപ്പം ; ഡിസ്‍കവറി ചാനലിലെ പ്രശസ്‍തമായ മാന്‍ വെഴ്‍സസ്‍ വൈല്‍ഡ് വന്യജീവി - സാഹസിക പരിപാടിയില്‍ അതിഥിയായി തമിഴ് സുപ്പര്‍ സ്റ്റാര്‍ രജനികാന്ത്
ഡിസ്‍കവറി ചാനലിലെ പ്രശസ്‍തമായ മാന്‍ വെഴ്‍സസ്‍ വൈല്‍ഡ് വന്യജീവി - സാഹസിക പരിപാടിയില്‍ അതിഥിയായി തമിഴ് സുപ്പര്‍ സ്റ്റാര്‍ രജനികാന്ത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമൊത്ത് ഷോ ചെയ്ത വിഖ്യാത ബ്രിട്ടീഷ് സര്‍വൈവല്‍ എക്സ്പേര്‍ട്ട് ബിയെര്‍ ഗ്രില്‍സ് ഇത്തവണ കൂട്ടുതേടിയിരിക്കുന്നത് സുപ്പര്‍ സ്റ്റാര്‍ രജനികാന്തിനെയാണ്.
എന്‍റെ ഷോയില്‍ ഇന്ത്യയില്‍ നിന്നെത്തുന്ന രണ്ടാമത്തെയാളാണ് രജനികാന്തെന്ന് ഗ്രില്‍സ് പറയുന്നുണ്ട്. ഓഗസ്റ്റിലാണ് മോദിയ്ക്കൊപ്പം പരിപാടി അവതരിപ്പിച്ചത്. ഇതോടെ 360 കോടി ആളുകളിലേക്ക് ഷോ എത്തിയെന്നും അത് ചരിത്രമാണെന്നും ഗ്രില്‍സ് വ്യക്തമാക്കി.
''ടെലിവിഷന്‍ ചരിത്രം തന്നെയായി മാറിയ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള ഷോയ്ക്ക് ശേഷം, അടുത്തതായി സുപ്പര്‍ സ്റ്റാര്‍ രജനികാന്ത് എനിക്കൊപ്പം ചേരുന്നു...'' ഗ്രില്‍സ് ട്വീറ്റ് ചെയ്തു. കര്‍ണാടകയിലെ മൈസൂരുവിലെ കാടുകളിലാണ് ഷോ ചിത്രീകരിച്ചത്. ഷോക്കിടെ തനിക്ക് ചെറിയ ചതവുകള്‍ പറ്റിയെന്ന് രജനികാന്ത് എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
''മാന്‍ വൈസ് വൈല്‍ഡിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി. മുറിവുകളൊന്നും പറ്റിയിട്ടില്ല. എന്നാല്‍ ചെറിയ മുള്ളുകള്‍ കൊണ്ട് പോറലുകള്‍ വീണിട്ടുണ്ട്. എനിക്ക് കുഴപ്പമൊന്നുമില്ല'' - രജനികാന്ത് പറഞ്ഞു. ചൊവ്വാഴ്ചയായിരുന്നു ചിത്രീകരണം.
ജനുവരി 28നും ജനുവരി 30നും ആറ് മണിക്കൂര്‍ സമയമാണ് ഷൂട്ടിങ്ങിന് അനുമതി നല്‍കിയിരുന്നത്. അനുവാദമില്ലാതെ ഡ്രോണ്‍ ഉപയോഗിക്കുന്നത് കര്‍ണാടക വനം വകുപ്പ് വിലക്കിയിരുന്നു. വനസ്രോതസ്സുകളെയോ വന്യ ജീവികളെയോ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഷൂട്ടിങ് ടീമിന്റെ ഭാഗത്തു നിന്നുണ്ടാകരുതെന്നും വനം വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. പരിപാടിയുടെ ചിത്രീകരണത്തിനായി രജനി എത്തുന്നതിന്റെ വിഡിയോ വൈറലായിരുന്നു.
https://www.facebook.com/Malayalivartha