2020ൽ ഇന്ത്യ-പാക് സംഘട്ടനത്തിനുള്ള സാദ്ധ്യതയെന്ന് റിപ്പോർട്ട്; യുദ്ധമുണ്ടായാൽ തോൽപ്പിക്കാൻ പത്തു ദിവസം മതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

2020ൽ ഇന്ത്യ-പാക് സംഘട്ടനത്തിനുള്ള സാദ്ധ്യതകൂടുതലെന്ന് വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോർട്ട് പുറത്ത് . സമ്പദ് വ്യവസ്ഥ, സുരക്ഷ, ആഭ്യന്തര സ്ഥിരത എന്നിവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഇസ്ലാമാബാദ് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത് . പാകിസ്ഥാൻ തന്ത്രപരമായും നയതന്ത്രപരമായും ഒരുക്കങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പരിമിതമായ സംഘട്ടന സാദ്ധ്യതകൾ നിലനിൽക്കുമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ മുന്നറിയിപ്പു നൽകുന്നത്.
പാകിസ്ഥാന്റെ ബാഹ്യ പരിസ്ഥിതി വ്യവസ്ഥ, രാഷ്ട്രീയ സ്ഥിരത, സുരക്ഷ എന്നിവയിലെ നിലവിലെ പ്രവണതകളെ അവലോകനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് . മുൻ വിദേശകാര്യ സെക്രട്ടറിയും ഇന്ത്യയിലെ മുൻ ഹെെക്കമ്മീഷണറുമായ സൽമാൻ ബഷീർ റിപ്പോർട്ടിലെ വിദേശ നയത്തെ കുറിച്ച് വിശകലനം നടത്തി. യു.എസും ചെെനയും പാകിസ്ഥാനും തമ്മിൽ വ്യാപകമായ താൽപര്യങ്ങൾനിലനിൽക്കുന്നുണ്ട് . ഈ കാര്യങ്ങൾ യു.എസിനും ബോദ്ധ്യപ്പെടുത്താൻ പാകിസ്ഥാൻ ഇരട്ടി ശ്രമം നടത്തുന്നുണ്ട്. അതിനാൽ മൂന്ന് രാജ്യങ്ങളും തമ്മിൽ പരസ്പരം പ്രയോജനകരമായ സഹകരണം വളർത്തിയെടുക്കേണ്ടതുണ്ടെന്നും ബഷീർ അഭിപ്രായപ്പെടുന്നു . ചെെനയുമായുള്ള ബന്ധത്തിന് പാകിസ്ഥാൻ കൂടുതൽ ശ്രദ്ധ നൽകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഇനിയൊരു യുദ്ധമുണ്ടായാൽ പത്തോ പന്ത്രണ്ടോ ദിവസത്തിനകം തന്നെ പാകിസ്ഥാനെ പരാജയപ്പെടുത്താൻ കഴിയുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിച്ചത്. കഴിഞ്ഞ മൂന്ന് യുദ്ധങ്ങളിലും പരാജയപ്പെട്ട പാകിസ്ഥാൻ നിഴൽയുദ്ധം തുടരുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ദശാബ്‌ദങ്ങളായി പാകിസ്ഥാൻ ഇന്ത്യക്കെതിരേ നിഴൽയുദ്ധം നടത്തുകയാണ് . ആയിരക്കണക്കിന് സാധാരണക്കാരുടെയും ജവാന്മാരുടെയും ജീവനാണ് ബലികഴിക്കപ്പെട്ടത്. ഇനിയൊരു യുദ്ധമുണ്ടായാൽ അവരെ തോൽപ്പിക്കാൻ നമ്മുടെ സായുധസേനകൾക്ക് പത്തോ, പന്ത്രണ്ടോ ദിവസത്തിൽ കൂടുതൽ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























