വധശിക്ഷയ്ക്കെതിരായി നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിംഗ് സമര്‍പ്പിച്ച തടസ ഹര്‍ജി സുപ്രീം കോടതി തള്ളി
വധശിക്ഷയ്ക്കെതിരായി നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിംഗ് സമര്‍പ്പിച്ച തടസ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റീസുമാരായ എന്‍.വി. രമണ, അരുണ്‍ മിശ്ര, ആര്.എഫ്. നരിമാന്, ആര്.ബാനുമതി, അശോക് ഭൂഷണ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കേസിലെ മറ്റ് രണ്ട് പ്രതികളായ മുകേഷ് സിംഗിന്റെയും വിനയ് ശര്‍മയുടെയും തിരുത്തല്‍ ഹര്‍ജികള്‍ ഇതേ ബെഞ്ച് ജനുവരി പതിനേഴിന് തള്ളിയിരുന്നു.
ഫെബ്രുവരി ഒന്നിന് കേസിലെ നാല് പ്രതികളുടെയും ശിക്ഷ നടപ്പാക്കാനിരിക്കേയാണ് ഇവര്‍ കോടതിയെ വീണ്ടും സമീപിച്ചത്. എല്ലാ രേഖകളും രാഷ്ട്രപതിക്കു സമര്‍പ്പിക്കപ്പെട്ടില്ലെന്നും രാഷ്ട്രപതി തിടുക്കത്തില്‍ ദയാഹര്‍ജി തള്ളുകയായിരുന്നെന്നും ആരോപിച്ചാണ് മുകേഷ് കുമാര്‍ സിങ് സുപ്രീം കോടതിയെ സമീപിച്ചത്. തിഹാര്‍ ജയിലില്‍ താന്‍ ലൈംഗിക പീഡനത്തിനിരയായെന്നും ഏകാന്ത തടവിലിട്ടെന്നുമെല്ലാം മുകേഷ് വാദിച്ചെങ്കിലും അതൊന്നും ദയാഹര്‍ജി അനുവദിക്കാനുള്ള കാരണമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
വധശിക്ഷയിൽ ഇളവ് തേടി നിര്‍ഭയ കേസിലെ രണ്ടാമത്തെ കുറ്റവാളി വിനയ് ശര്‍മ്മ രാഷ്ട്രപതിക്ക് ദയാഹര്‍ജി നൽകി. പുതിയ ദയാഹര്‍ജി വന്ന സാഹചര്യത്തിൽ ഫെബ്രുവരി ഒന്നിലെ മരണവാറണ്ട് നടപ്പാക്കാനാകില്ല. രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയ വിവരം വിനയ് ശർമ്മയുടെ അഭിഭാഷകനാണ് അറിയിച്ചത്. നേരത്തെ മറ്റൊരു പ്രതിയായ മുകേഷ് സിംഗും രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇത് രാഷ്ട്രപതി തള്ളുകയായിരുന്നു. സുപ്രീം കോടതി തിരുത്തൽ ഹർജി തള്ളിയതിന് പിന്നാലെയായിരുന്നു മുകേഷ് സിംഗ് ദയാഹര്‍ജി നല്‍കിയത്.
https://www.facebook.com/Malayalivartha