വരുമാനവും വാങ്ങല്‍ ശേഷിയും കൂട്ടുന്ന ബഡ്ജറ്റ്; കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് 16 കര്‍മ പരിപാടികൾ; നൈപുണ്യ വികസനത്തിന് 3000 കോടി രൂപ നീക്കിവെക്കും; ബിരുദതലത്തില്‍ ഓണ്‍ലൈന്‍ പദ്ധതിക്ക് രൂപം നല്‍കും; ധനമന്ത്രി നിര്‍മല സീതാരാമന്‍ രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം ബഡ്ജറ്റ് ലോക്സഭയില്‍ അവതരിപ്പിക്കുന്നു

ധനമന്ത്രി നിര്‍മല സീതാരാമന്‍ രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം ബഡ്ജറ്റ് ലോക്സഭയില്‍ അവതരിപ്പിക്കുന്നു. വരുമാനവും വാങ്ങല്‍ ശേഷിയും കൂട്ടുന്ന ബഡ്ജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. ബഡ്ജറ്റ് അവതണരത്തിലേക്ക് കടക്കും മുന്‍പ് അന്തരിച്ച മുന്‍ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയെ അനുസ്മരിച്ചു. ജി.എസ്.ടി നികുതി സംവിധാനം നടപ്പാക്കിയതോടെ ഒരു കുടുംബത്തിന് മാസചിലവിന്‍റെ നാല് ശതമാനം വരെ ലാഭിക്കാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി
സംരംഭകത്വമാണ് ഇന്ത്യയുടെ ശക്തിയെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. ചരിത്രം പരിശോധിച്ചു കഴിഞ്ഞാല്‍ വാണിജ്യ വ്യവസായ രംഗത്ത് ഇന്ത്യ നല്‍കി വരുന്ന പ്രാധാന്യം മനസിലാക്കാന്‍ കഴിയുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പുതിയ വിദ്യാഭ്യാസ നയത്തിന് ഉടന്‍ തന്നെ രൂപം നല്‍കുമെന്ന് ബജറ്റ് നിര്‍ദേശം നൽകി. വിദ്യാഭ്യാസ മേഖലയുടെ വികാസത്തിന് 99,300 കോടി രൂപ നീക്കിവെച്ചതായി ബജറ്റ് അവതരണവേളയില്‍ നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
നൈപുണ്യ വികസനത്തിന് 3000 കോടി രൂപ നീക്കിവെക്കും. ബിരുദതലത്തില്‍ ഓണ്‍ലൈന്‍ പദ്ധതിക്ക് രൂപം നല്‍കും. രാജ്യത്തെ പ്രമുഖ 100 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാകും ഇത് നടപ്പാക്കുകയെന്നും നിര്‍മ്മല പറഞ്ഞു.
ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആരംഭിക്കാനും ബജറ്റില്‍ നിര്‍ദേശം. ഉടന്‍ തന്നെ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ക്ക് രൂപം നല്‍കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
നിലവില്‍ യോഗ്യതയുളള ഡോക്ടര്‍മാരുടെ കുറവ് രാജ്യം നേരിടുന്നുണ്ട്. ജനറല്‍ ഡോക്ടര്‍മാരുടെയും വിദഗ്ധരുടെയും കുറവ് പരിഹരിക്കേണ്ടതുണ്ട്. ഇതിനായി ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആരംഭിക്കുന്ന കാര്യം പരിഗണനയിലാണ്. സ്വകാര്യ പങ്കാളിത്തോടെ പിപിപി മാതൃകയില്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും നിര്‍മ്മല പറഞ്ഞു.
കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് 16 കര്‍മ പരിപാടികളും അവതരിപ്പിച്ചു. കര്‍ഷകരുടെ വരുമാനം രണ്ടുവര്‍ഷം കൊണ്ട് ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ട് 2.83 ലക്ഷം കോടി രൂപ ബജറ്റില്‍ നീക്കിവെച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
എളുപ്പം കേടായി പോകുന്ന സാധനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിന് റെയില്‍വേയുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കും. കിസാന്‍ റെയില്‍ എന്ന പേരിലുളള പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുക. ട്രെയിനുകളില്‍ കാര്‍ഷികോല്‍പ്പനങ്ങള്‍ കൊണ്ടുപോകാന്‍ കര്‍ഷകര്‍ക്കായി പ്രത്യേക കോച്ചുകള്‍ അനുവദിച്ചാണ് ഇത് യാഥാര്‍ത്ഥ്യമാക്കുക. ശീതികരിച്ച കോച്ചുകളാണ് അനുവദിക്കുക. ഇതിലൂടെ എളുപ്പം കേടാവുന്ന പച്ചക്കറികള്‍ ഉള്‍പ്പെടെയുളള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്ന് നിര്‍മ്മല പറഞ്ഞു.
കര്‍ഷകര്‍ക്കായി രാജ്യാന്തര വിപണി ലക്ഷ്യമിട്ട് പ്രത്യേക പദ്ധതിക്കും രൂപം നല്‍കും. വ്യോമമേഖലയുടെ സഹകരണത്തോടെ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ക്ഷീരോല്‍പ്പാദനം മത്സ്യോല്‍പ്പാദനവും ഇരട്ടിയാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ബജറ്റ് നിര്‍ദേശത്തില്‍ പറയുന്നു.
മൂന്ന് കാര്‍ഷിക നിയമങ്ങള്‍ സംസ്ഥാനങ്ങള്‍ പാലിക്കണമെന്ന് ബജറ്റില്‍ നിര്‍ദേശിക്കുന്നു. 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്ബുകള്‍ സ്ഥാപിക്കാന്‍ സഹായം നല്‍കും. ജലദൗര്‍ലഭ്യം നേരിടുന്ന 100 ജില്ലകള്‍ക്ക് പ്രത്യേക പദ്ധതിയും ബജറ്റ് നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു.
മൂന്നു തൂണുകളെ അടിസ്ഥാനമാക്കിയാണ് ബജറ്റെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കരുതല്‍, സാമ്ബത്തിക മുന്നേറ്റം, ഉന്നമനം എന്നിവയെ അടിസ്ഥാനമാക്കിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ചരക്കുസേവന നികുതിയെ ചരിത്രപരമായ പരിഷ്‌കാരമെന്നാണ് ധനമന്ത്രി വിശേഷിപ്പിച്ചത്.
രാജ്യത്തെ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്നതാണ് ഈ ബജറ്റെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. നങ്ങളുടെ വാങ്ങല്‍ശേഷിയും, വരുമാനവും വര്‍ധിപ്പിക്കാന്‍ സഹായകമാകുന്ന നിര്‍ദേശങ്ങള്‍ ബജറ്റില്‍ അടങ്ങിയിട്ടുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണവേളയുടെ തുടക്കത്തിലാണ് നിര്‍മ്മലയുടെ ഈ വാക്കുകള്‍.
ഇന്ത്യയുടെ സമ്ബദ് വ്യവസ്ഥ ശക്തമാണെന്ന് നിര്‍മ്മല പറഞ്ഞു. വിലക്കയറ്റം കുറയ്ക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു. ഇതിന്റെ ഫലമായി വിലക്കയറ്റം നിയന്ത്രണവിധേയമായി. ബാങ്കുകളുടെ കിട്ടാക്കടം കുറച്ചാണ് മറ്റൊരു നേട്ടം. കഴിഞ്ഞ പത്തുവര്‍ഷ കാലയളവില്‍ ബാങ്കുകള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി കിട്ടാാക്കടമായിരുന്നു. ഇത് കുറച്ചു കൊണ്ടുവരാന്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചതെന്നും നിര്‍മ്മല പറഞ്ഞു.
https://www.facebook.com/Malayalivartha