വസ്ത്രം വാങ്ങാൻ മാതാപിതാക്കൾ നൽകിയ പണം കൊണ്ട് തോക്കു വാങ്ങി; സ്‌കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ പ്രതി എത്തിയത് ജാമിയയിൽ തോക്കുമായി..താന്‍ ഒരു തികഞ്ഞ ദേശീയവാദി; ജാമിയയിലെ പ്രതിഷേധക്കാർക്കു നേരെ വെടിയുതിർത്ത പതിനേഴുകാരന്റെ മൊഴി
ജാമിയയിലെ പ്രതിഷേധക്കാര്‍ക്ക് നേരേ വെടിയുതിര്‍ത്ത 17-കാരനായ സ്‌കൂൾ വിദ്യാർത്ഥി തോക്ക് വാങ്ങിയത് മാതാപിതാക്കള്‍ നല്‍കിയ പണംകൊണ്ടെന്ന് റിപ്പോര്‍ട്ടുകൾ പുറത്ത്. ബന്ധുവിന്റെ വിവാഹത്തിന് വസ്ത്രങ്ങള്‍ വാങ്ങാനായിരുന്നു മാതാപിതാക്കള്‍ ഇയാൾക്ക് പതിനായിരം രൂപയാണ് നല്‍കിയത്. എന്നാല്‍ ഈ പണം ഉപയോഗിച്ച് വസ്ത്രങ്ങള്‍ വാങ്ങാതെ 17-കാരന്‍ തോക്ക് വാങ്ങിയെന്നാണ് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തത്.
ഗൗതംബുദ്ധ നഗറിലെ ഒരു യുവാവില്‍നിന്നും ഇയാള്‍ നാടന്‍തോക്ക് വാങ്ങി. നാട്ടില്‍നിന്ന് ബസ് മാര്‍ഗമാണ് ഇയാൾ ഡല്‍ഹിയിലെത്തിയത്. കാളിന്ദികുഞ്ചില്‍ ബസിറങ്ങിയതിനു ശേഷം ജാമിയയിലേക്ക് പോകുകയായിരുന്നു. ജീവിതത്തില്‍ ഇത് രണ്ടാംതവണയാണ് താന്‍ ഡല്‍ഹിയില്‍ വരുന്നതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ മൊഴി നൽകി. ഏഴാം വയസ്സിലായിരുന്നു ആദ്യമായി ഡൽഹിയിൽ വന്നത്. അടുത്തകാലത്തായി അതിതീവ്രവും വര്‍ഗീയപരവുമായ വാട്‌സാപ്പ് ഗ്രൂപ്പുകളിലും സാമൂഹികമാധ്യമങ്ങളിലെ ചര്‍ച്ചകളിലും ഇയാള്‍ സജീവ പങ്കാളിയായിരുന്നു. ഇതില്‍ കൂടുതലും വര്‍ഗീയ പരാമര്‍ശങ്ങളടങ്ങിയതും മതവിദ്വേഷം പ്രചരിപ്പിക്കുന്നതുമായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ ഒരു തികഞ്ഞ ദേശീയവാദിയാണെന്നാണ് പ്രതി പറഞ്ഞതെന്നും പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയുന്നു.
അഖില ഭാരത ഹിന്ദു മഹാസഭ പ്രസിഡന്റ് കമലേഷ് തിവാരിയുടെയും ചന്ദന്‍ ഗുപ്തയുടെയും കൊലപാതകങ്ങളില്‍ താൻ അസ്വസ്ഥനായിരുന്നുവെന്ന് ഇയാൾ പോലീസിനോട് വെളിപ്പെടുത്തി. മതത്തിന് വേണ്ടി മരിക്കാന്‍ തയ്യാറാണെന്നും താന്‍ തന്റെ കര്‍ത്തവ്യം നിറവേറ്റിയെന്നും ഇയാള്‍ ചോദ്യംചെയ്യലില്‍ കൂട്ടിച്ചേർത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജാമിയയിലെ പ്രതിഷേധക്കാര്‍ക്ക് നേരേ 17-കാരന്‍ വെടിയുതിർത്തത്. ആക്രമണത്തില്‍ ജാമിയ മിലിയ സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥിക്ക് വെടിയേറ്റു. കഴിഞ്ഞദിവസം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കിയ പ്രതി നിലവില്‍ 14 ദിവസത്തെ കസ്റ്റഡിയില്‍ ആണ്.
https://www.facebook.com/Malayalivartha