ഐസൊലേഷന്‍ വാര്‍ഡില്‍നിന്നു ചാടിപ്പോയത് രണ്ടു പേര്‍; മധ്യപ്രദേശില്‍ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ചിരുന്ന രണ്ടുപേരെ കാണാതായതായി റിപ്പോർട്ട്; കൊറോണ ഭീതിയിൽ രാജ്യം
കേരളത്തിൽ മൂന്നാമത് ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാടുള്ള വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസര്‍കോട് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി അറിയിച്ചു.
അതേസമയം മധ്യപ്രദേശില്‍ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ചിരുന്ന രണ്ടുപേരെ കാണാതായതായി റിപ്പോർട്ട്. ആശുപത്രിയില്‍നിന്നു കാണാതായവരില്‍ ഒരാള്‍ കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്ന് നാട്ടിലെത്തിയ യുവാവാണ് എന്നാണ് വിവരം.
ചുമയും ജലദോഷവും തൊണ്ടവേദനയും വന്നതോടെയാണ്, വുഹാന്‍ സര്‍വകലാശാലയിലെ എംബിബിഎസ് വിദ്യാര്‍ഥിയായ ഇയാള്‍ തേടിയത്. കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ഐസൊലേഷന്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഞായറാഴ്ചയാണ് പരിശോധനക്കായി സാമ്ബിളുകള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിന് മുമ്ബുതന്നെ ഇയാളെ കാണാതാവുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ടാമത്തെയാള്‍ ചൈനയില്‍നിന്ന് മൂന്നു ദിവസം മുമ്ബാണ് ജബല്‍പുരിലെത്തിയത്. ഇയാളെയും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ച് വരുന്നതിനിടയിലാണ് കാണാതായത്. ഇവരെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
ആഗോള തലത്തില്‍ ആശങ്കയായി മാറുന്ന വുഹാനിലെ കൊറോണാവൈറസ് ഒരു മഹാമാരിയായി മാറുമെന്ന ആശങ്കയുമായി ലോകത്തിലെ മുന്‍നിര ഇന്‍ഫെക്ഷ്യസ് ഡിസീസ് വിദഗ്ധര്‍.
ആഗോള തലത്തില്‍ തന്നെ കൊറോണ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ചൈനയ്ക്ക് അകത്തേക്കും പുറത്തേക്കും യാത്രാ നിയന്ത്രണങ്ങളും, ഐസൊലേഷനും വിധിക്കപ്പെട്ടിട്ടുണ്ടെങ്കിലും വൈറസ് പടരുന്നത് തടയാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പുതിയ കൊറോണാവൈറസ് എത്രത്തോളം അപകടകാരിയായി മാറുമെന്ന് ശാസ്ത്രജ്ഞര്‍ക്കും ഇപ്പോള്‍ ഉറപ്പുപറയാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ എത്രത്തോളം നാശം വരുത്തുമെന്ന കാര്യത്തിലും അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നു.
വൈറസ് മനുഷ്യര്‍ക്കിടയില്‍ കൈമാറുന്നുവെന്ന കാര്യത്തില്‍ മാത്രമാണ് തീര്‍ച്ചയായിട്ടുള്ളത്. പകര്‍ച്ചപ്പനി പോലെയാണ് കൊറോണ വ്യാപിക്കുന്നത്. പെട്ടെന്ന് പടരുന്നുവെന്നതാണ് പുതിയ കൊറോണയുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. ചുരുങ്ങിയത് 23 രാജ്യങ്ങളില്‍ 17000ലേറെ പേരിലേക്ക് വൈറസ് എത്തിക്കഴിഞ്ഞത് കഴിഞ്ഞ മൂന്നാഴ്ച കൊണ്ടാണ്.
യഥാര്‍ത്ഥത്തില്‍ ഒരു ലക്ഷം പേരിലേക്കോ, അതിലേറെ ആളുകളിലേക്കോ വൈറസ് എത്തിച്ചേര്‍ന്നിരിക്കാമെന്നാണ് വിവിധ എപ്പിഡെമോളജിക്കല്‍ മോഡലുകള്‍ കണക്കാക്കുന്നത്. മുന്‍ഗാമികളായ സാര്‍സ്, മെര്‍സ് എന്നിവയേക്കാള്‍ വേഗത്തിലാണ് വുഹാന്‍ കൊറോണയുടെ കൈമാറ്റം. 2003ല്‍ സാര്‍സ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഒന്‍പത് മാസം കൊണ്ട് 8098 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. 2012ല്‍ മെര്‍സ് പടര്‍ന്നുപിടിച്ചപ്പോള്‍ 2500 കേസുകളും സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha