ഇന്ത്യൻ സൈനികർക്കിടയിൽ ആത്മഹത്യ കൂടുന്നു; മോഡി ഇത് വല്ലതും അറിയുന്നുണ്ടോ? മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള നടപടികൾ ശക്തമാക്കുമെന്ന് സൈന്യം
ഇന്ത്യന്‍ സേനാവിഭാഗത്തിലെ ആത്മഹത്യകള്‍ പെരുകുന്നതായി റിപോർട്ടുകൾ പുറത്തുവരുന്നു. . സൈന്യം തന്നെ പുറത്തുവിട്ട കണക്ക് പ്രകാരം 2010-19 കാലത്ത് 1110 സൈനികരാണ് ജീവനൊടുക്കിയത്.
ജോലി സമ്മര്‍ദ്ദവും മാനസിക സമ്മര്‍ദ്ദവും കുറയ്ക്കാന്‍ നടപടികളെടുക്കുന്നുവെന്ന് പറയുന്നതിനിടെയാണ് സൈനികർക്കിടയിൽ ആത്മഹത്യകള്‍ വർദ്ധിക്കുന്നത് . കുടുതല്‍ ശക്തമായ നടപടികള്‍ ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കുമെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്.
കൗണ്‍സെലിങ്, യോഗ, പരാതി പരിഹാര സമിതികള്‍, മെച്ചപ്പെട്ട ലീവ് വ്യവസ്ഥകള്‍, വിവാഹിതര്‍ക്ക് കൂടെ താമസിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവ സൈനികരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ വേണ്ടി സ്വീകരിച്ചെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായതായി കാണുന്നില്ലെന്നാണ് ആത്മഹത്യ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
12 ലക്ഷം പേരുള്ള കരസേനയില്‍ മാത്രം പത്തുവര്‍ഷത്തിനിടെ 895 പേരാണ് ആത്മഹത്യ ചെയ്തത്. വ്യോമ സേനയില്‍നിന്ന് 185 പേരും നാവിക സേനയിലെ 32 പേരും ഈ കാലയളവില്‍ ജീവനൊടുക്കി.
വിവിധ കാരണങ്ങള്‍ സൈനികരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രശ്‌നങ്ങളും മാനസിക പ്രശ്‌നങ്ങളും ആത്മഹത്യയ്ക്ക് കാരണമാകുന്നതായി കണക്കാക്കപ്പെടുന്നു. ലീവ് നല്‍കാത്തതും ക്ഷേമ നടപടികള്‍ ഇല്ലാത്തതും സൈനികരുടെ മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു. കുടംബത്തിന്റെ പ്രശ്‌നങ്ങള്‍ നേരിടുവാനോ പരിഹരിക്കാനോ പറ്റാത്തതാണ് ഒരു വലിയ വിഭാഗം സൈനികരുടെ പ്രശ്‌നമെന്നുമാണ് കണക്കാക്കുന്നത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ രീതിയിലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് സൈന്യം അവകാശപ്പെടുന്നത്. എന്നാല്‍ അത്തരം ശ്രമങ്ങള്‍ ഫലപ്രദമാകുന്നില്ലെന്നാണ് സൂചന.
സൈനികര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നുണ്ടെങ്കിലും അത് സമൂഹത്തിലെ മൊത്തം ആത്മഹത്യ നിരക്കിന്റെ അത്രയില്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ഒരു ലക്ഷം ആളുകളില്‍ 16.5 പേരാണ് ഒരു വര്‍ഷം ആത്മഹത്യ ചെയ്യുന്നതായി കണക്കാക്കുന്നത്. എന്നാല്‍ ഇതിന്റെ പകുതി മാത്രമാണ് സൈന്യത്തില്‍ സംഭവിക്കുന്നത്.
പട്ടിണി, കാര്‍ഷിക മേഖലയിലെ തകര്‍ച്ച, തൊഴിലില്ലായ്മ എന്നിവായാണ് പൊതുവില്‍ ആത്മഹത്യയ്ക്ക് കാരണമാകുന്നത്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളൊന്നും സൈനികരെ അലട്ടുന്നില്ല. എന്നാല്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ ദീര്‍ഘ കാലം നിയോഗിക്കപ്പെടുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് സൈനികരെ അലട്ടുന്നതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജിക്കല്‍ റിസര്‍ച്ച് ഏതാനും വര്‍ഷം മുമ്പ് നടത്തിയ പഠനത്തിന്റെ നിഗമനം അനുസരിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മാനസിക പീഢനമാണ് സൈനികരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നതെന്നാണ്. എന്നാല്‍ കുടുംബ പ്രശ്‌നങ്ങളും ആരോഗ്യ- സാമ്പത്തിക പ്രശ്‌നങ്ങളുമാണ് വില്ലനാകുന്നതെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നിഗമണം.
https://www.facebook.com/Malayalivartha