കര്‍ണാടകയില്‍ പുതിയ നീക്കം; കോൺഗ്രസിലും ദളിലും നിന്നെത്തിയ 10 എംഎൽഎമാർക്ക് മന്ത്രിസ്ഥാനം നൽകാനുള്ള മുഖ്യമന്ത്രി യെഡിയൂരപ്പയുടെ തീരുമാനത്തിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് മുതിർന്ന ബിജെപി നേതാക്കൾ
കോൺഗ്രസിലും ദളിലും നിന്നെത്തിയ 10 എംഎൽഎമാർക്ക് മന്ത്രിസ്ഥാനം നൽകാനുള്ള മുഖ്യമന്ത്രി യെഡിയൂരപ്പയുടെ തീരുമാനത്തിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് മുതിർന്ന ബിജെപി നേതാക്കൾ. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് പാർട്ടി നേതൃത്വം. ബിജെപി എംഎൽഎമാരായ മുരുഗേഷ് നിറാനി, രാജു ഗൗഡ (നരസിംഹ നായിക്ക്), നെഹ്റു ഒലേക്കർ, ബസനഗൗഡ പാട്ടീൽ യത്നൽ, കെ.ജി.ബൊപ്പയ്യ, എസ്.അംഗാര, ഗൂളിഹട്ടി ഡി.ശേഖർ, എസ്.എ.രാമദാസ് തുടങ്ങിയവരാണ് എതിർപ്പുമായി രംഗത്തെത്തിയത്.
ബെളഗാവി ജില്ലയ്ക്ക് 5 മന്ത്രിമാരെ ലഭിക്കുന്ന സാഹചര്യത്തിൽ പിന്നാക്ക മേഖലയായ കല്യാണ കർണാടക, തീരദേശ കർണാടക, മൈസൂരു മേഖല എന്നിവയ്ക്ക് അർഹമായ പ്രാതിനിധ്യം വേണമെന്നാണ് യാദ്ഗീർ ഷിറാപ്പൂർ എംഎൽഎയായ രാജു ഗൗഡയുടെ ആവശ്യം. 34 പേരെ ഉൾക്കൊള്ളാനാകുന്ന മന്ത്രിസഭയിൽ 3 സ്ഥാനങ്ങൾ ഒഴിച്ചിടുന്നതും മുതിർന്ന നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.
യെഡിയൂരപ്പയുടെ നടപടി തന്നെ വേദനിപ്പിക്കുന്നതായും ബിജെപി ഓഫിസ് അടിച്ചുവാരുന്നത് ഉൾപ്പെടെ യെഡിയൂരപ്പ ഏൽപിക്കുന്ന എന്തു ജോലിയും ഏറ്റെടുക്കാൻ തയാറാണെന്നും മഹേഷ് കുമത്തല്ലി എംഎൽഎ പ്രതികരിച്ചു. സർക്കാരിനെ വീഴ്ത്തിയ സംഘത്തിലുണ്ടായിരുന്നവരിൽ ഉപതിരഞ്ഞെടുപ്പിൽ തോറ്റ എം.ടി.ബി.നാഗരാജും എ.എച്ച്.വിശ്വനാഥും എംഎൽസി സ്ഥാനം നൽകി തങ്ങളെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ്. ഇന്നലെ ഇരുവരും മുഖ്യമന്ത്രിയിൽ നിന്ന് ഇക്കാര്യത്തിൽ ഉറപ്പു തേടിയതായാണ് അഭ്യൂഹം.
https://www.facebook.com/Malayalivartha