ഹെഡ് സെറ്റിൽ പാട്ടുകേട്ട് സ്കൂളിൽ പാചകം; മൂന്നു വയസുകാരി തിളച്ച പാത്രത്തില്‍: ചികിത്സയ്ക്കിടെ ദാരുണാന്ത്യം
ചെവിയില്‍ ഇയര്‍ഫോണ്‍ വച്ച് ഭക്ഷണം പാചകം ചെയ്ത പാചകക്കാരിയുടെ അശ്രദ്ധയിൽ സ്‌കൂളില്‍ പച്ചക്കറി വേവിക്കുന്ന പാത്രത്തില്‍ വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് ഉച്ചഭക്ഷണ പദ്ധതി പ്രകാരം ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ദാരുണ സംഭവം അരങ്ങേറിയത്. ഗുരുതരമായി പൊളളലേറ്റ മൂന്നു വയസുകാരിക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. കുട്ടികള്‍ സ്റ്റൗവിന് അടുത്ത് നിന്ന് കളിക്കുന്നത് പാചകക്കാരിയുടെ ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കുട്ടി പാത്രത്തില്‍ വീണ കാര്യവും തുടക്കത്തില്‍ പാചകക്കാരി അറിഞ്ഞില്ല. കുട്ടികള്‍ നിലവിളിക്കുന്നത് കേട്ടാണ് പാചകക്കാരി ഇക്കാര്യം ശ്രദ്ധിച്ചത്. സംഭവം കണ്ട് പരിഭ്രാന്തിയിലായ സ്ത്രീ അവിടെ നിന്ന് കടന്നുകളഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. അധ്യാപകരും പാചകക്കാരും ചേർന്ന് കുട്ടിയെ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഉടൻ തന്നെ കൊണ്ടുപോയി. മിർസാപൂരിലെ ഡിവിഷണൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് മുമ്പ് ഡോക്ടർമാർ പ്രാഥമിക ചികിത്സ നൽകുകയും ചെയ്തിരുന്നു. 80 ശതമാനത്തിലധികം പൊള്ളലേറ്റ പെൺകുട്ടി വൈകുന്നേരം അഞ്ച് മണിയോടെ മരണപ്പെടുകയായിരുന്നു.
സംഭവം വിവാദമായതോടെ സ്‌കൂളിലെ ഹെഡ്മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്ത്, അന്വേഷണത്തിന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് സുശീല്‍ പട്ടേല്‍ പറഞ്ഞു. പാചകത്തിന് മാത്രമായി ആറ് പാചകക്കാരികള്‍ സ്‌കൂളിൽ ഉണ്ടായിരുന്നെങ്കിലും ഇവരുടെ ഭാഗത്ത് നിന്നുണ്ടായ ശ്രദ്ധ കുറവാണ് അപകടത്തിന് കാരണമയതെന്നും ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha