അധികൃതരെ പറ്റിച്ച് സർവീസിൽ കയറിപ്പറ്റി; കൊലക്കേസ് പ്രതി കാക്കിയിൽ വിലസിയത് 19 വർഷം
കൊലക്കേസ് പ്രതി പോലീസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ചത് 19 വർഷം. മുങ്ങി നടക്കാൻ തുണയായത് പോലീസ് യൂണിഫോം. കൊലക്കേസ് പ്രതി ഉത്തരാഖണ്ഡ് പോലീസില്‍ ആണ് 19 വര്‍ഷം കോണ്‍സ്റ്റബിളായി ജോലിചെയ്തത്. 1997 ല്‍ ഉത്തര്‍പ്രദേശിലെ ഒരു കൊലക്കേസില്‍ പ്രതിയായ മുകേഷ് കുമാറാണ് അധികൃതരെ കബളിപ്പിച്ച് സര്‍വീസില്‍ കയറി കൂടിയത്. എന്നാല്‍ കഴിഞ്ഞദിവസം മുകേഷ് കുമാറിനെക്കുറിച്ചുള്ള പഴയവിവരങ്ങള്‍ പോലീസിന് ലഭിച്ചതോടെ കള്ളി വെളിച്ചത്താകുകയായിരുന്നു.
1997 ല്‍ ഉത്തര്‍പ്രദേശിലെ ബരേലിയില്‍ നടന്ന കൊലപാതകത്തിൽ പ്രതിയായിരുന്നു മുകേഷ് കുമാര്‍. ഈ കേസില്‍ പിടിക്കപ്പെടാതെ രക്ഷപ്പെട്ട ഇയാള്‍ നാലുവര്‍ഷത്തിന് ശേഷം ഉത്തരാഖണ്ഡ് പോലീസ് റിക്രൂട്ട്‌മെന്റില്‍ ജോലിക്കായി അപേക്ഷ നല്‍കി. വ്യാജ വിലാസം നല്‍കിയാണ് ഇയാൾ പോലീസ് റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തത്. തുടര്‍ന്ന് കോണ്‍സ്റ്റബിളായി നിയമനവും ലഭിക്കുകയായിരുന്നു.
19 വര്‍ഷമായി സര്‍വീസില്‍ തുടരുന്ന മുകേഷ് ഇതുവരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ജോലി ചെയ്തു. നിലവില്‍ അല്‍മോറ പോലീസ് സ്‌റ്റേഷനില്‍ ജോലിചെയ്യുന്ന ഇയാള്‍ക്കെതിരെ പോലീസിനെ കബളിപ്പിച്ചതിന് കേസെടുക്കുമെന്നും വിശദമായ അന്വേഷണത്തിന് ശേഷം തക്കതായ നടപടി സ്വീകരിക്കുമെന്നും മേലുദ്യോഗസ്ഥർ അറിയിച്ചു.
https://www.facebook.com/Malayalivartha