വോട്ടിംഗ് യന്ത്രത്തിന് കാവലിരുന്ന് എ എ പി ; ഫലം വരുമ്പോൾ കുറ്റപ്പെടുത്തരുതെന്ന് ബിജെപി; അഭിപ്രായസര്‍വേകള്‍ തെറ്റുമെന്നും മനോജ് തിവാരി ; തിവാരിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ, വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകൾക്കു മുന്നിൽ കാവലിരിക്കാന്‍ ആംആദ്മി തീരുമാനം

നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം വരുമ്പോള്‍ വോട്ടിങ് യന്ത്രത്തെ കുറ്റം പറയരുതെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി. ബിജെപി 26 സീറ്റു വരെ നേടുമെന്നാണ് ചില അഭിപ്രായസര്‍വേകള്‍ പ്രവചിക്കുന്നത്. ബിജെപി 48 സീറ്റു നേടി സര്‍ക്കാരുണ്ടാക്കും. അഭിപ്രായസര്‍വേകള്‍ തെറ്റുമെന്നും മനോജ് തിവാരി പ്രതികരിച്ചു.
മനോജ് തിവാരിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ, വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകൾക്കു മുന്നിൽ കാവലിരിക്കാന്‍ ആംആദ്മി പാര്‍ട്ടി തീരുമാനിച്ചു. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയെ കുറിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. യോഗത്തിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പ്രശാന്ത് കിഷോർ, സഞ്ജയ് സിങ്, ഗോപാൽ റായ് തുടങ്ങിയവർ പങ്കെടുത്തു.
തിരഞ്ഞെടുപ്പിനു പിന്നാലെ സീൽ ചെയ്ത് സ്ട്രോങ് റൂമിലേക്കു മാറ്റാതെ വോട്ടിങ് യന്ത്രങ്ങള്‍ ചില ഉദ്യോഗസ്ഥർ സൂക്ഷിക്കുകയാണെന്ന് സഞ്ജയ് സിങ് ആരോപിച്ചു. ബാബർപുരിലും വിശ്വാസ് നഗറിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായസര്‍വേകള്‍ പ്രതികൂലമായതോടെ ബിജെപി ദേശീയ അധ്യക്ഷൻ ജഗത് പ്രകാശ് നഡ്ഡ പാര്‍ട്ടി നേതാക്കളുടെ അടിയന്തരയോഗം വിളിച്ചു.
2015 ല്‍ ആം ആദ്മിക്കൊപ്പം നിന്ന ജനങ്ങള്‍ ഇത്തവണയും ഒപ്പമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ഷഹീന്‍ബാഗ് വിഷയം ഉള്‍പ്പെടെ തങ്ങള്‍ക്കനുകൂലമാകുമെന്ന വിലയിരുത്തലിലായിരുന്നു കോണ്‍ഗ്രസ്.
അതേസമയം സി.എ.എ വിഷയം തെരഞ്ഞെടുപ്പില്‍ കാര്യമായ പ്രതിഫലനമുണ്ടാക്കുമെന്ന് ഒരു വിഭാഗം വോട്ടര്‍മാര്‍ പറയുമ്പോള്‍ സി.എ.എ സംസ്ഥാന തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നായിരുന്നു മറ്റൊരു വിഭാഗത്തിന്റെ പ്രതികരണം.
ശനിയാഴ്ച വൈകിട്ട് അവസാനിച്ച വോട്ടെടുപ്പിൽ തണുപ്പൻ പ്രതികരണമായിരുന്നു ജനങ്ങളുടെ ഭാഗത്തുനിന്ന്. വൈകിട്ട് ആറ് വരെയുള്ള കണക്കുപ്രകാരം 54.65 ശതമാനം പേരാണ് വോട്ട് രേഖപ്പടുത്തിയത്. കഴിഞ്ഞ നാല് തിരഞ്ഞടുപ്പുകൾക്കിടയിലെ ഏറ്റവും കുറഞ്ഞ പോളിങ് ആണിത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റുമായാണ് എഎപി വിജയം ആഘോഷിച്ചത്. ബിജെപി 3 സീറ്റിൽ ജയിച്ചപ്പോൾ കോൺഗ്രസിന് സീറ്റൊന്നും ലഭിച്ചില്ല.
https://www.facebook.com/Malayalivartha


























