വിജയ് ചിത്രത്തിന്റെ ചിത്രീകരണം തടയാനുള്ള ശ്രമം പ്രതിരോധിക്കാൻ വിജയ് ഫാൻസ് അസോസിയേഷൻ മക്കൾ ഇയ്യക്കം രംഗത്ത്; തടയൽ ശ്രമങ്ങൾ ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിനെ തുടർന്ന്

ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിനെ തുടർന്ന് തമിഴ് സൂപ്പർ താരം വിജയുടെ സിനിമ ചിത്രീകരണത്തിൽ നിരവധി തടസങ്ങൾ നേരിട്ടിരുന്നു. താരത്തിന്റെ സിനിമാ ചിത്രീകരണം തടസ്സപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ പ്രതിരോധിക്കാന്‍ നടന്‍ വിജയ്‌യുടെ ഫാന്‍സ് അസോസിയേഷനായ മക്കള്‍ ഇയ്യക്കം തീരുമാനമെടുത്തു . കഴിഞ്ഞ ദിവസം വിജയ് ചിത്രമായ മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം തടയാന്‍ ബിജെപി ശ്രമിച്ചതിനെ തുടര്‍ന്നാണിത്. 30 മണിക്കൂര്‍ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിട്ടും വിജയ്‌യുടെ വീട്ടില്‍നിന്നു നികുതിവെട്ടിപ്പിനു പ്രത്യക്ഷത്തില്‍ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
വിജയ്‌യെ കസ്റ്റഡിയിൽ എടുത്തതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ലോകേഷ് കനകരാജിന്റെ മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം വെള്ളിയാഴ്ചയാണു വീണ്ടും ആരംഭിച്ചത് . ഇതിനു പിന്നാലെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തുകയായിരുന്നു . കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ സ്ഥലം ഷൂട്ടിങ്ങിനായി വിട്ടുകൊടുക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു ബിജെപിയുടെ സമരം. കല്‍ക്കരി ഖനികള്‍ ചിത്രീകരിക്കുന്നത് സുരക്ഷയെ ബാധിക്കും എന്നാരോപിച്ചു ബിജെപി പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍റെ മുഖ്യ കവാടത്തിലേക്കു മാര്‍ച്ച് നടത്തുകയുണ്ടായി.
തുടർന്ന് സമര വിവരമറിഞ്ഞ് നൂറുകണക്കിനു മക്കൾ ഇയ്യക്കം പ്രവര്‍ത്തകര്‍ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്‍ കവാടത്തിലേക്കു കുതിച്ചെത്തുകയായിരുന്നു . തുടര്‍ന്നാണു ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം പിന്‍വലിച്ചത്. സിനിമയില്‍ രാഷ്ട്രീയം കലര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും തടയുമെന്നു സിനിമാ സംഘടനകൾ ഇതേത്തുടർന്ന് പ്രഖ്യാപിച്ചു. വിതരണക്കാരുടെ സംഘടനയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ എഫ്ഇഎഫ്എസ്ഐയുമാണ് പരസ്യ പ്രതികരണവുമായി രംഗത്ത് വന്നത്.
https://www.facebook.com/Malayalivartha


























