നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച് മൂന്നിനു രാവിലെ ആറിന് തൂക്കിലേറ്റാന്‍ ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി പുതിയ മരണവാറന്റിറക്കി...തിഹാര്‍ ജയില്‍ സൂപ്രണ്ടിന്റെയും നിര്‍ഭയയുടെ മാതാപിതാക്കളുടെയും ഹര്‍ജിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദര്‍ റാണ വാറന്റിറക്കുന്നത് മൂന്നാംതവണയാണ്
നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച് മൂന്നിനു രാവിലെ ആറിന് തൂക്കിലേറ്റാന്‍ ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി പുതിയ മരണവാറന്റിറക്കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരുടെ അപേക്ഷകളൊന്നും നിലവിലില്ലെന്നു നിരീക്ഷിച്ചാണ് നടപടി. തിഹാര്‍ ജയില്‍ സൂപ്രണ്ടിന്റെയും നിര്‍ഭയയുടെ മാതാപിതാക്കളുടെയും ഹര്‍ജിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദര്‍ റാണ വാറന്റിറക്കുന്നത് മൂന്നാംതവണയാണ്.
നേരത്തേ, ജനുവരി 22-നും പിന്നീട് ഫെബ്രുവരി ഒന്നിനും മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളില്‍ ചിലരുടെ അപേക്ഷകള്‍ തീര്‍പ്പാവാഞ്ഞതിനാല്‍ ഉത്തരവ് സ്റ്റേ ചെയ്തു. ഒരു കേസിലെ ഏതെങ്കിലും പ്രതിയുടെ അപേക്ഷ തീര്‍പ്പാവാതെയുണ്ടെങ്കില്‍ ആ കേസിലെ മറ്റുപ്രതികളെയും തൂക്കിലേറ്റാനാവില്ലെന്നാണ് ജയില്‍ ചട്ടം. പവന്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ ആഗ്രഹിക്കുന്നതായി അഭിഭാഷകന്‍ രവി ഖ്വാസി അറിയിച്ചു.
എന്തെങ്കിലും ഹര്‍ജികള്‍ നല്‍കുന്നുണ്ടെങ്കില്‍ അത് ഒരാഴ്ചയ്ക്കകം വേണമെന്ന് ഫെബ്രുവരി അഞ്ചിന് ഹൈക്കോടതി പറഞ്ഞതല്ലേയെന്ന് കോടതി ചോദിച്ചു. എന്നാല്‍, ഹൈക്കോടതിയുടെ ഉത്തരവ് അന്നത്തെ അഭിഭാഷകന്‍ എ.പി. സിങ് പവന്‍ ഗുപ്തയെ അറിയിച്ചില്ലെന്ന് രവി ഖ്വാസി വ്യക്തമാക്കി. പ്രതിയെ വിവരമറിയിക്കേണ്ട കര്‍ത്തവ്യം നിര്‍വഹിച്ചില്ലെന്നുകണ്ടാല്‍ സിങ്ങിനെതിരേ നടപടിയെടുക്കാന്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലിനോട് ആവശ്യപ്പെടുമെന്ന് കോടതി മുന്നറിയിപ്പു നല്‍കി.
അതേസമയം, ജയിലധികൃതരെയും പവന്റെ അച്ഛനെയും ഇക്കാര്യം അറിയിച്ചതാണെന്ന് എ.പി. സിങ് പറഞ്ഞു. ഹൈക്കോടതി നല്‍കിയ സമയപരിധി കഴിഞ്ഞതിനാല്‍ ഇനി നിയമപരമായി ഒന്നും ബാക്കിയില്ലെന്നും മരണവാറന്റയക്കണമെന്നും പ്രോസിക്യൂട്ടര്‍ രാജീവ് മോഹന്‍ കോടതിയോട് ആവശ്യപ്പെട്ടു. അക്ഷയ് കുമാര്‍ സിങ് പുതിയൊരു ദയാഹര്‍ജികൂടി നല്‍കുമെന്ന് അഡ്വ. എ.പി. സിങ് അറിയിച്ചു. നേരത്തേ തള്ളിയ ദയാഹര്‍ജിയില്‍ എല്ലാ വിവരങ്ങളും ചേര്‍ക്കാന്‍ സാധിച്ചില്ല. മുകേഷിന്റെ ദാരിദ്ര്യവും വിവരക്കുറവുമാണ് കാരണമെന്നും സിങ് പറഞ്ഞു.
https://www.facebook.com/Malayalivartha