കൈത്തണ്ടയിൽ ചുവന്ന ചരട്; 2008ലെ മുംബൈ ഭീകരാക്രമണത്തെ ഹിന്ദു ഭീകരവാദ ആക്രമണമായി വരുത്തിതീര്‍ക്കാന്‍ ലഷ്‌കര്‍ ഇ തൊയ്ബ ശ്രമിച്ചുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
മുംബൈയിൽ 2008 നവംബർ 26-ന് തീവ്രവാദികൾ ആസൂത്രിതമായ 10 ഭീകരാക്രമണങ്ങൾ നടത്തി. 2008 നവംബർ 26-ന് തുടങ്ങിയ ഈ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളം പിന്നിട്ട് 2008 നവംബർ 29-ന് ഇന്ത്യൻ ആർമി അക്രമിക്കപ്പെട്ട സ്ഥലങ്ങൾ തിരിച്ചു പിടിക്കുന്നതു വരെ നീണ്ടു നിന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തെ ഹിന്ദു ഭീകരവാദ ആക്രമണമായി വരുത്തിതീര്‍ക്കാന്‍ ലഷ്‌കര്‍ ഇ തൊയ്ബ ശ്രമിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ രാകേഷ് മാരിയയുടെ 'ലെറ്റ് മി സേ ഇറ്റ് നൗ' എന്ന പുസ്തകത്തിലാണ് ഇതേക്കുറിച്ച് പരാമര്‍ശമുള്ളത്. 2017 ജനുവരി 31നാണ് രാകേഷ് മാരിയ സര്‍വീസില്‍നിന്ന് വിരമിച്ചത്.
മുംബൈ ഭീകരാക്രമണത്തെ ഹിന്ദു ഭീകരവാദ ആക്രമണമെന്ന് വരുത്തിത്തീര്‍ക്കുന്നതില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഒരുപക്ഷെ വിജയിച്ചിരുന്നെങ്കില്‍, അജ്മല്‍ കസബ് എന്ന കൊടും ഭീകരൻ തിരിച്ചറിയപ്പെടുക 'ചുവന്നചരട് കെത്തണ്ടയിലുണ്ടായിരുന്ന ബെംഗളൂരു സ്വദേശി സമീര്‍ ദിനേഷ് ചൗധരി' എന്നാകുമായിരുന്നെന്നും മാരിയ പുസ്തകത്തില്‍ പറയുന്നു.
മുംബൈ ഭീകരാക്രമണവേളയില്‍നിന്നുള്ള കസബിന്റെ ഫോട്ടോയില്‍, വലത്തേ കയ്യിലുള്ള ചുവന്ന ചരട് കാണാന്‍ സാധിക്കും. ഹിന്ദു ഭീകരവാദികള്‍ എങ്ങനെയാണ് മുംബൈയെ ആക്രമിച്ചത് എന്നതിനെ കുറിച്ചുള്ള വലിയ തലക്കെട്ടുകള്‍ ദിനപത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടേനെ. ബന്ധുക്കളുടെയും അയല്‍ക്കാരുടെയും അഭിമുഖം എടുക്കാന്‍ പ്രശസ്ത ടിവി മാധ്യമപ്രവര്‍ത്തകര്‍ ബെംഗളൂരുവില്‍ വരി നിന്നേനെ. പക്ഷെ കഷ്ടം അത് അങ്ങനെ സംഭവിച്ചില്ല. അയാള്‍ പാകിസ്താനിലെ ഫരീദ്‌കോട്ടില്‍നിന്നുള്ള അജ്മല്‍ അമീര്‍ കസബ് ആയിരുന്നു എന്നും മാരിയ പറയുന്നു.
ഹൈദരാബാദിലെ അരുണോദയ കോളേജിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അക്രമികള്‍ കയ്യില്‍ കരുതിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അജ്മല്‍ കസബിനു വേണ്ടിയും ഇത്തരം കാര്‍ഡ് നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്നതായും രാകേഷ് മാരിയ വെളിപ്പെടുത്തുന്നു.
അജ്മൽ കസബ് എന്നു കൂടുതലായറിയപ്പെടുന്ന മുഹമ്മദ് അജ്മൽ അമീർ കസബ് മോഷണം നടത്താന്‍ ആവശ്യമായ ആയുധപരിശീലനം നേടുകയെന്ന ലക്ഷ്യത്തോടെയാണ് ലഷ്‌കര്‍ ഇ തൊയ്ബയില്‍ ചേര്‍ന്നത്. എന്നാൽ കസബിന് ജിഹാദുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു. അവനും സുഹൃത്ത് മുസാഫര്‍ ലാല്‍ ഖാനും മോഷണം നടത്താനും അതിലൂടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനും ആഗ്രഹിച്ചിരുന്നു. ഇതിന് ചില ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പഠിക്കാനും പരിശീലനം നേടാനും ഉദ്ദേശിച്ചിരുന്നു എന്നും മാരിയ കൂട്ടിച്ചേര്‍ക്കുന്നു.
മോഷണത്തിൽ നിന്നും തീവ്രവാദത്തിലേക്ക് കസബിനെ കൂട്ടികൊണ്ടുപോയി കാരണങ്ങൾ പലതാണ്. അതിൽ ഒന്ന് ഇന്ത്യയില്‍ മുസ്‌ലിങ്ങളെ നമസ്‌കരിക്കാന്‍ അനുവദിക്കുന്നില്ലെന്നും പള്ളികള്‍ അധികൃതര്‍ അടച്ചുപൂട്ടിയെന്നും കസബ് വിശ്വസിച്ചിരുന്നു. ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലിരിക്കെ, ദിവസേന അഞ്ചുനേരവും കേള്‍ക്കുന്ന ആസാന്‍ തന്റെ തോന്നലാണെന്നാണ് കസബ് കരുതിയിരുന്നത്. ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍, മെട്രോ സിനിമയ്ക്കു സമീപമുള്ള മോസ്‌ക്കിലേക്ക് ഒരു വാഹനത്തില്‍ കസബിനെ കൊണ്ടുപോകാന്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന രമേഷ് മഹാലെയോട് താന്‍ ആവശ്യപ്പെട്ടു. നമാസ് പുരോഗമിക്കുന്നതു കണ്ട് കസബ് അമ്പരന്നുവെന്നും മാരിയ വ്യക്തമാക്കുന്നു.
കസബിന്റെ ജീവന്‍ സംരക്ഷിക്കുക എന്നതിനായിരുന്നു താന്‍ ഏറ്റവും പ്രാധാന്യം നല്‍കിയിരുന്നതെന്നും മാരിയ പുസ്തകത്തിൽ വ്യക്തമാക്കുന്നു. മുംബൈയിലെ പോലീസുകാര്‍ക്ക് അവനോടുള്ള ദേഷ്യവും വൈരവും വ്യക്തമായിരുന്നെന്നും രാകേശ് മാരിയ പറയുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ ജീവിച്ചിരിക്കുന്ന ഒരേയൊരു തെളിവിനെ ഏതുവിധേനയും ഇല്ലാതാക്കാന്‍ പാകിസ്താന്റെ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സും(ഐ.എസ്.ഐ) ലഷ്‌കര്‍ ഇ തൊയ്ബയും ആഗ്രഹിച്ചിരുന്നു. കസബിനെ വധിക്കാനുള്ള ചുമതല ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിനായിരുന്നു നല്‍കിയിരുന്നതെന്നും പുസ്തകത്തില്‍ രാകേഷ് മാരിയ വ്യക്തമാക്കുന്നു.
മുംബൈ ഭീകരാക്രമണ പരമ്പരക്കു ശേഷം ജീവനോടെ പിടിയിലായ ഏക വ്യക്തി കസബാണ്. കസബ് ഒരു പാകിസ്താൻ പൗരനാണെന്ന കാര്യം പാകിസ്താൻ ആദ്യം നിഷേധിച്ചുവെങ്കിലും 2009 ജനുവരിയിൽ അക്കാര്യം അവർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2010 മേയ് 3-നു് മുംബൈയിലെ ആർതർ റോഡ് ജയിലിലെ പ്രത്യേക കോടതി കസബ് കൊലപാതകം, രാജ്യത്തിനെതിരെയുള്ള യുദ്ധം, ആയുധങ്ങൾ സൂക്ഷിക്കൽ, തുടങ്ങിയ കാരണങ്ങൾ ചുമത്തി കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2010 മേയ് 6-ന് ഇതേ കോടതി നാല് കുറ്റങ്ങൾക്ക് വധശിക്ഷ, അഞ്ച് കുറ്റങ്ങൾക്ക് ജീവപര്യന്തം എന്ന രീതിയിൽ ശിക്ഷ പ്രഖ്യാപിച്ചു.
2011 ഫെബ്രുവരി 21 ന് മുംബൈ ഹൈക്കോടതി വധശിക്ഷ ശരിവെച്ചു. ഇതിനെ തുടർന്ന് വധശിക്ഷ റദ്ദുചെയ്യുന്നതിനായി സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഒക്ടോബർ 21 ന് സുപ്രീംകോടതിയും കീഴ്ക്കോടതി വിധികൾ ശരിവെച്ചു. ഇതിനെതിരായി 2012 ആഗസ്റ്റ് 29 ന് സമർപ്പിച്ച പുന:പ്പരിശോധനാ ഹർജിയും സുപ്രീംകോടതി തള്ളി. തുടർന്ന് രാഷ്ട്രപതി പ്രണബ് മുഖർജി മുൻപാകെ കസബ് ദയാഹർജി സമർപ്പിച്ചുവെങ്കിലും നവംബർ 5 ന് അദ്ദേഹവും അത് നിരാകരിച്ചു. ഇതിനെ തുടർന്ന് അജ്മൽ കസബിനെ 2012 നവംബർ 21ന് രാവിലെ 7.30ന് പുനെയിലെ യെർവാദ ജയിലിൽ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കി.
https://www.facebook.com/Malayalivartha