സ്ത്രീകള്‍ ആര്‍ത്തവ സമയത്തുണ്ടാക്കുന്ന ഭക്ഷണം കഴിച്ചാല്‍ അടുത്ത ജന്മത്തില്‍ പെണ്‍പട്ടിയായി ജനിക്കും,; സ്ത്രീകളെ അധിക്ഷേപിക്കുന്ന രീതിയില്‍ വിവാദ പരാമര്‍ശവുമായി സ്വാമി നാരായണ്‍ മന്ദിരത്തിലെ സ്വാമി കൃഷ്‌ണസ്വരുപ് ദാസ്ജി
സ്ത്രീകളെ അധിക്ഷേപിക്കുന്ന രീതിയില്‍ വിവാദ പരാമര്‍ശവുമായി സ്വാമി നാരായണ്‍ മന്ദിരത്തിലെ സ്വാമി കൃഷ്‌ണസ്വരുപ് ദാസ്ജി. 'ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ പാചകം ചെയ്യുന്ന ഭക്ഷണം ഒരു തവണയെങ്കിലും കഴിക്കുന്നവര്‍ അടുത്ത ജന്മത്തില്‍ കാളയായി ജനിക്കുമെന്ന്' കൃഷ്‌ണസ്വരുപ് ദാസ്ജി പറഞ്ഞു. ഇനി നിങ്ങളുടെ ഭാര്യയാണ് ആര്‍ത്തവസമയത്ത് ഭക്ഷണം പാചകം ചെയ്തു തരുന്നതെങ്കില്‍ നിങ്ങള്‍ അടുത്ത ജന്മത്തില്‍ പെണ്‍പട്ടിയായി മാറുമെന്നുമാണ് വിവാദ പരാമർശം. വിവാദ പരമാര്‍ശത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, ഇയാള്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
'പത്ത് വര്‍ഷത്തിന് ശേഷമാണ് താന്‍ തന്റെ ശിഷ്യഗണങ്ങളെ ഉപദേശിക്കുന്നത്. എല്ലാവരും കരുതുന്നത് ഞാന്‍ കര്‍ക്കശമുള്ള ഒരാളാണെന്നാണ്. നമ്മുടെ മതത്തിന്റെ രഹസ്യങ്ങള്‍ പുറത്തുപറയരുതെന്ന് ഒരു സന്യാസി ഒരിക്കല്‍ തന്നോട് പറഞ്ഞിരുന്നു. പക്ഷേ, ഞാനിത് പറഞ്ഞുതന്നില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും മനസിലാക്കാന്‍ കഴിയില്ല'- കൃഷ്‌ണസ്വരുപ് ദാസ്ജി പറഞ്ഞു. ആര്‍ത്തവമുള്ള സ്ത്രീകളുണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത് തടയാനായി പുരുഷന്മാര്‍ എല്ലാവരും പാചകം ചെയ്യാന്‍ പഠിക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയത് വന്‍ വിവാദമായിരുന്നു. കോളേജിലെ 60 വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പടെ നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം വിവാദമായതിനെ തുടര്‍ന്നു ദേശീയ വനിതാ കമ്മിഷന്‍ ഞായറാഴ്ച ഹോസ്റ്റലില്‍ എത്തി കുട്ടികളുമായി ചര്‍ച്ച നടത്തിയിരുന്നു. ആര്‍ത്തവമുള്ള പെണ്‍കുട്ടികള്‍ മറ്റു കുട്ടികള്‍ക്കൊപ്പം ഇരുന്ന് ആഹാരം കഴിക്കരുതെന്നു ഹോസ്റ്റല്‍ നിയമമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ വനിത കമ്മിഷനെ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha