ആം ആദ്മി പാര്‍ട്ടിയുടെ ഹനുമാന്‍ ഭക്തി ; മണ്ഡലത്തില്‍ എല്ലാ മാസവും ആദ്യ ചൊവ്വാഴ്ച സുന്ദരകാണ്ഡ പാരായണം
ആം ആദ്മി പാര്‍ട്ടിയുടെ ഹനുമാന്‍ ഭക്തി വീണ്ടും വാര്‍ത്തയാവുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പാത പിന്‍തുടര്‍ന്ന് ആം ആദ്മിയിലെ മറ്റൊരു നേതാവും മുന്‍ മന്ത്രിയുമായ സൗരവ് ഭരജദ്വാജ് തന്റെ ഹനുമാന്‍ ഭക്തി പരസ്യമായി പ്രകടിപ്പിക്കാൻ ഒരുങ്ങുകയാണ് . ഇതിന്റെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ ഹനുമാന്‍ പ്രകീര്‍ത്തനം സംഘടിപ്പിക്കാനാണ് തീരുമാനം. രാമായണത്തിലെ അഞ്ചാം കാണ്ഡമായ സുന്ദരകാണ്ഡം ആണ് പാരായണം ചെയ്യാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ
എല്ലാ മാസവും ആദ്യത്തെ ചൊവ്വാഴ്ച തന്റെ മണ്ഡലമായ ഗ്രേറ്റര്‍ കൈലാസിലെ വിവിധ സ്ഥലങ്ങളില്‍ പാരായണ പരിപാടി സംഘടിപ്പിക്കുമെന്ന് സൗരഭ് ഭരദ്വാജ് അറിയിച്ചു. ക്ഷേത്രങ്ങളില്‍ വൈകുന്നേരം 4.30നായിരിക്കും പാരായണം. ചിരാഗ് ദില്ലിയിലെ ശിവക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ പരിപാടിയിലേക്ക് ആളുകളെ ക്ഷണിച്ചു കൊണ്ടുള്ള ട്വീറ്റ് എ.എ.പിയുടെ മുന്‍ മന്ത്രി കൂടിയായ അദ്ദേഹം പുറത്തു വിട്ടു.
സീതാ ദേവിയെ കണ്ടെത്താനായി ലങ്കയിലേക്ക് പുറപ്പെട്ട ഹനുമാന്റെ സാഹസിക യാത്രയാണ് വാല്‍മീകി സുന്ദരകാണ്ഡത്തില്‍ വിവരിച്ചിരിക്കുന്നത്. സുന്ദരകാണ്ഡം പാരായണം ചെയ്യുന്നതും ശ്രവിക്കുന്നതും ഐശ്വര്യം കൊണ്ടു വരുമെന്നാണ് വിശ്വാസം. ചൊവ്വാഴ്ച ദിവസമാണ് പാരായണം ചെയ്യുന്നതെങ്കില്‍ ഫലം ഇരട്ടിക്കുമെന്നാണ് വിശ്വാസം
ഇക്കഴിഞ്ഞ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടന്ന പത്ര സമ്മേളനത്തിനിടെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഹനുമാന്‍ ചാലിസ ചൊല്ലിയതും ഹനുമാന്‍ ക്ഷേത്ര സന്ദര്‍ശനവും വലിയ വാര്‍ത്തായിരുന്നു. താന്‍ കടുത്ത ഹനുമാന്‍ ഭക്തനാണെന്നും പതിവായി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാറുണ്ടെന്നും കെജ്രിവാള്‍ വ്യക്തമാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിനു മുന്‍പ് കൊണാട്ട് പ്ലേസിനടുത്തുള്ള പ്രശസ്തമായ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഫെബ്രുവരി 11ന് എഎപിക്ക് അനുകൂലമായി ഫലങ്ങള്‍ വന്നപ്പോള്‍ കെജരിവാള്‍ ഹനുമാന്‍ സ്വാമിക്ക് നന്ദിയും പറഞ്ഞു.
https://www.facebook.com/Malayalivartha