കരസേനയിൽ രണ്ടുപേർക്ക് കൊവിഡ്; ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1024 ആയി...ഇതുവരെ രോഗം ബാധിച്ച് മരിച്ചത് 27 പേർ...പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകുന്നു
കരസേനയില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിതീകരിച്ചു. കൊല്‍ക്കത്തയില്‍ കേണല്‍ പദവിയിലുള്ള ഡോക്ടര്‍ക്കും ഡെറാഡൂണില്‍ ജെസിഒ റാങ്കിലുള്ള ഉദ്യോഗസ്ഥനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് 1024 കേസുകള്‍ ഇതുവരെ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വൈറസ് ബാധിച്ച് രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 27 ആണ്.
കൊവിഡ് കേസുകൾ ആയിരം പിന്നിടുമ്പോള്‍ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് രാജ്യം. ഇതിന്‍റെ ഭാഗമായി ട്രെയിനിലെ കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കുന്നതിന്‍റെ ആദ്യ മാതൃക തയ്യാറായി. രോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടായാൽ ആശുപത്രികൾ അപര്യാപ്തമാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ട്രെയിൻ ബോഗികൾ ഐസൊലേഷൻ വാർഡുകളാക്കാൻ തീരുമാനമായത്.
കൊവിഡിനെതിരായ പോരാട്ടത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വന്നതായും ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുന്നതായും പ്രധാനമന്ത്രി ഇന്ന് മന്‍കിബാത്തിലൂടെ അറിയിച്ചു. കൊവിഡ് നേരിടുന്നതിന്‍റെ ഭാഗമായാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് എന്നാല്‍ ലോക്ക് ഡൗണിനെ ചിലര്‍ ഗൗരവത്തിൽ എടുക്കുന്നില്ലെന്നും പ്രധാനമന്ത്രി ആശങ്ക പങ്കുവെച്ചു. ലോക്ക് ഡൗൺ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ ലംഘിക്കുന്നത് കൊവിഡിനെതിരായ പോരാട്ടത്തെ പുറകോട്ട് അടിക്കുമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
അതേസമയം ലോകമൊട്ടാകെ കോവിഡ് ബാധിതരുടെ എണ്ണം ഏഴു ലക്ഷ്യത്തിലേക്ക് അടുക്കുന്നു. ലോകമൊട്ടാകെ ഇതുവരെ മുപ്പത്തൊന്നായിരത്തോളം പേരാണ് മരണമടഞ്ഞത്.
https://www.facebook.com/Malayalivartha