ലോക് ടൗണിൽ പൊറുതിമുട്ടി ഭാര്യമാർ; രാജ്യവ്യാപക ലോക്ക് ഡൗണ്‍ തുടരുന്നതിനിടെ ഇന്ത്യയില്‍ ഗാര്‍ഹിക പീഡന പരാതികളും വർധിക്കുന്നു
ലോകം ഒന്നടങ്കം കൊറോണ ഭീതിയിലാണ്.. മഹാമാരിയെ പിടിച്ചുകെട്ടാനുള്ള കഠിന ശ്രമത്തിലാണ് ലോക രാഷ്ട്രങ്ങൾ. രോഗവ്യാപനം തടയുന്നതിനായി രാജ്യത്ത് 21 ദിവസത്തെ ലോക് ടൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. അതുകൊണ്ടുതന്നെ എല്ലാവരോടും വീടുകളിൽ സുരക്ഷിതരായിരിക്കാനാണ് അധികാരികളുടെ നിർദ്ദേശം.
എന്നാൽ രാജ്യവ്യാപക ലോക്ക് ഡൗണ്‍ തുടരുന്നതിനിടെ ഇന്ത്യയില്‍ ഗാര്‍ഹിക പീഡന പരാതികളും വർധിക്കുന്നു. ലോക് ടൗൺ പ്രഖ്യാപിച്ച മാര്‍ച്ച് 24 മുതല്‍ വീട്ടിനുള്ളിൽ ഇരിക്കുന്ന ഭര്‍ത്താക്കന്മാര്‍ അവരുടെ നിരാശയും ദേഷ്യവും തീർക്കുന്നത് ഭാര്യമാർക്ക് നേരെയാണെന്നാണ് റിപ്പോർട്ട്. ഭാര്യമാര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കാത്തതും നിരക്ക് ഉയര്‍ത്തുന്നു എന്നാണ് വിലയിരുത്തല്‍.
മാര്‍ച്ച് 23 മുതല്‍ 30 വരെയുള്ള കാലഘട്ടത്തില്‍ ദേശീയ വനിതാ കമ്മീഷന് 58 പരാതികളാണ് ഇ-മെയിലില്‍ മാത്രം ലഭിച്ചത്. ഇതില്‍ അധികവും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. കൂടുതലും പഞ്ചാബില്‍ നിന്ന്.
ഗാര്‍ഹിക പീഡന പരാതികളില്‍ വര്‍ധനവ് ഉണ്ടായതായി വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. വീട്ടില്‍ അടച്ചിരിക്കുന്ന ഭര്‍ത്താക്കന്മാര്‍ നിരാശരാണ്. അവരത് ഭാര്യമാരുടെ മേല്‍ തീര്‍ക്കുന്നു. ഇത് പഞ്ചാബിലാണ് അധികം. അവിടെ നിന്നാണ് പരാതികള്‍ കൂടുതല്‍ ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു. 58 പരാതികള്‍ ഇ-മെയിലിലൂടെ മാത്രം ലഭിച്ചവയാണെന്ന് രേഖാ ശര്‍മ പറഞ്ഞു. അതിനാല്‍ തന്നെ യഥാര്‍ഥ കണക്ക് ഇതില്‍ എത്രയോ അധികമായിരിക്കും. പീഡനം അനുഭവിക്കുന്ന പല സ്ത്രീകള്‍ക്കും ഇ-മെയില്‍ അയക്കാന്‍ പോലും അറിവില്ല. പോസ്റ്റില്‍ ലഭിക്കുന്ന പരാതികള്‍ കൂടി വരുന്നതോടെ എണ്ണം ഗണ്യമായി വര്‍ധിക്കുമെന്നും അവര്‍ പറഞ്ഞു.
ഇപ്പോള്‍ സ്ത്രീകള്‍ക്ക് സഹായം ലഭക്കില്ല എന്നാണ് അവര്‍ കരുതുന്നതെന്നും എന്നാല്‍ അങ്ങനെയല്ല, ഇത്തരം അവസ്ഥകളില്‍ പോലീസിനെയോ സംസ്ഥാന വനിതാ കമ്മീഷനെയോ ബന്ധപ്പെടണമെന്നും രേഖാ ശര്‍മ പറഞ്ഞു. ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതിനുശേഷം സ്ത്രീകളില്‍ നിന്ന് നിരവധി ഗാര്‍ഹിക പീഡന പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് വനിതാ അവകാശ പ്രവര്‍ത്തകരും പറയുന്നു.
ലോക്ക്ഡൗണിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ ദുര്‍ബലരായ സ്ത്രീകള്‍ക്ക് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാമായിരുന്നുവെന്ന് ഓള്‍ ഇന്ത്യ പ്രോഗ്രസീവ് വിമന്‍സ് അസോസിയേഷന്‍ സെക്രട്ടറിയും അവകാശ പ്രവര്‍ത്തകയുമായ കവിത കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha