നിസാമുദ്ധീൻ മതസമ്മേളനം; തെലങ്കാനയിൽ നിന്നും പങ്കെടുത്തത് 1200 പേർ...സ്ഥിതീകരിച്ച് സർക്കാർ.. ചടങ്ങിൽ പങ്കെടുത്തവരിൽ രോഗബാധയേറ്റ് മരിച്ചത് ആറുപേർ
കോവിഡിനെ നേരിടാനുള്ള ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി മാറുകയാണ് ദില്ലിയിലെ നിസാമുദീനിൽ നടന്ന മതസമ്മേളനം. ആരോഗ്യ വകുപ്പ് നിഷ്ക്കർഷിച്ച സാമൂഹിക അകലം എന്ന പ്രതിരോധമാർഗ്ഗത്തെയൊക്കെ കാറ്റിൽപ്പറത്തി നടന്ന സമ്മേളനത്തിൽ പങ്കെടുത്തത് പതിനായിരങ്ങളാണ്.ഈ സംഖ്യാ തന്നെയാണ് അധികൃതരുടെ മേൽ സമ്മർദ്ദം സൃഷ്ടിക്കുന്നത് . തബ് ലീഗ് ജമാഅത്ത് പ്രാർഥനാസമ്മേളത്തിനു വേദിയൊരുക്കിയ തെക്കൻ ഡൽഹി നിസാമുദീനിലെ അലാമി മർക്കസ് ബാംഗിൾവാലി മസ്ജിദ് രാജ്യത്തിനൊട്ടാകെ ഭീഷണി ഉയർത്തുകയാണ്.ഈ മാസം 13 മുതൽ 15 വരെ നടന്ന പ്രാർഥനാസമ്മേളനത്തിൽ നാലായിരത്തോളം പേർ പങ്കെടുത്തെന്നാണ് അനൗദ്യോഗികകണക്ക്. എന്നാൽ ഈ എണ്ണം കൂടാനാണ് സാധ്യത ഏറെ.
നിസാമുദ്ദീനിലെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ തെലങ്കാനയില്‍ നിന്നുള്ള 1200 പേര്‍ പങ്കെടുത്തിരുന്നതായി സർക്കാർ സ്ഥിതീകരിച്ചു. തെലങ്കാന ആരോഗ്യ മന്ത്രി രാജേന്ദര്‍ ആണ് ഇക്കാര്യം അറിയിച്ചത്. നിസാമുദ്ദീന്‍ ചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ചിലര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ആറ് പേരാണ് ചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ഇതുവരെ മരണപ്പെട്ടത്.
കഴിഞ്ഞ മൂന്ന് ദിവസമായി നിസാമുദ്ദീനില്‍ പോയവര്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്നും തെലങ്കാന ആരോഗ്യ മന്ത്രി രാജേന്ദര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇന്ന് രാവിലെ തമിഴ്‌നാട്ടില്‍ 50 പേര്‍ക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ 45 പേരും നിസാമുദ്ദീനിലെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങിയെത്തിയവരാണ്.
രോഗബാധയേറ്റവരിൽ അഞ്ച് പേര്‍ ഈ 45 പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. കന്യാകുമാരി, ചെന്നൈ , തിരുനെല്‍വേലി ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ് എല്ലാവരും. രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും ഈറോഡ് സ്വദേശികളാണ്. തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ നിസാമുദ്ദീനിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവര്‍ 71 പേരായി . ഈറോഡും സേലത്തും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് . നിസാമുദ്ദീനിലെ സമ്മേളനത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് 1500 പേര്‍ പങ്കെടുത്തതായി തമിഴ്‌നാട് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു.
ഇതില്‍ 1130 പേര്‍ തമിഴ് നാട്ടില്‍ തിരിച്ചെത്തി. നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിവര്‍ സര്‍ക്കാരുമായി ബന്ധപ്പൊന്‍ തയാറാകണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ് .തിരുനെല്‍വേലിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.മേലപാളയം മേഖല സീല്‍ ചെയ്തു.അവശ്യ സര്‍വീസുകള്‍ക്ക് ഉള്‍പ്പെടെ കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തി.
ഇവിടെനിന്നു മടങ്ങിയ വൈറസ് ബാധിതർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തിയതിനാൽ നിരീക്ഷണത്തിലാക്കേണ്ടവരുടെ ശൃംഖല ഇനിയും വലുതാകാനാണ് സാധ്യത.ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലും നിരീക്ഷണംഏർപ്പെടുത്തിയിരുന്നു . നിസാമുദ്ദീനിൽ നടന്ന രണ്ട് സമ്മേളനങ്ങളിൽ കേരളത്തിൽനിന്ന് 270 ഓളം പേർ പങ്കെടുത്തതായാണു വിവരം.ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത നൂറോളംപേർ കേരളത്തിൽ തിരിച്ചെത്തിയിരുന്നു . ഇതിൽ എഴുപതോളം പേരുടെ വിവരം പോലീസ് സർക്കാരിനും ആരോഗ്യവകുപ്പിനും കൈമാറിയിട്ടുണ്ട് . ഇവരെല്ലാം വീടുകളിൽ നിരീക്ഷണത്തിലാണ്. രണ്ടാം സമ്മേളനത്തിൽ പങ്കെടുത്ത 170 പേർ മടങ്ങിയെത്തിയിട്ടില്ല. ഇവരുടെ പേരും ഫോൺനമ്പറും ഉൾപ്പെടെയുള്ളവ പോലീസ് ശേഖരിച്ചു.
ഇതോടൊപ്പം, മലേഷ്യയിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഒരാളും കേരളത്തിലേക്കു മടങ്ങിയെത്തി. ഈ സമ്മേളനത്തിൽ പങ്കെടുത്ത മറ്റുരാജ്യങ്ങളിലുള്ള പലർക്കും കൊറോണ സ്ഥിരീകരിച്ചതിനാൽ ഇയാളും നിരീക്ഷണത്തിലാണ്. ഇവരിലാർക്കും ഇതേവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha