ലബനോന്റെ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ഇസ്രായേലിന്റെ തന്ത്രപരമായ നീക്കം.. പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കി.. 56,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്...

പലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്തതിനു പിന്നാലെ ലബനോന്റെ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ഇസ്രായേലിന്റെ തന്ത്രപരമായ നീക്കം. ഇറാനു നേരേ കടുത്ത ആക്രമണം നടത്തുന്നതിനിടെ ലബനോന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ കൈക്കലാക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കി. അതിര്‍ത്തി സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ലബനോന്റെ പ്രദേശങ്ങള്‍ പിടിക്കുന്നതെന്നാണ് നെതന്യാഹു വിശദീകരിക്കുന്നത്. തെക്കന്‍ ലബനനിലെ ഇസ്രായേല്‍ അധിനിവേശം ഇനിയുള്ള ദിവസങ്ങളില്‍ വ്യാപിപ്പിക്കുമെന്നും യുദ്ധം ശക്തപ്പെടുത്തുമെന്നും നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കന്‍ മേഖലയിലെ സാഹചര്യം അടിമുടി മാറ്റാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് വടക്കന്‍ ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ നെതന്യാഹു പറയുന്നത്. ലബനോനിലെ ഹിസ്ബുള്ള തീവ്രവാദികള്‍ക്കും ഇപ്പോഴും ഇസ്രായേലിന് നേരെ റോക്കറ്റുകള്‍ തൊടുക്കാനുള്ള ശേഷിയുണ്ടെന്നും അത് ഇസ്രായേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയായണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേലും യുഎസും ഇറാനെ ആക്രമിച്ചതിന് പിന്നാലെയുണ്ടായ യുദ്ധത്തില്‍ ഇറാനും ഹിസ്ബുല്ലക്കും പുറമെ ഹൂതികളും കൂടി പോര്‍മുഖം തുറന്നതോടെ ഇസ്രായേലില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. രണ്ടു ദിവസമായി നിരവധി തവണയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ അപായ സൈറണ്‍ മുഴങ്ങിയത്.
ഇറാന്റെ ഭാഗത്തുനിന്നുള്ള നേരിട്ടുള്ള ആക്രമണങ്ങളും ലബനന്‍ അതിര്‍ത്തിയിലെ ഹിസ്ബുല്ലയുമായുള്ള കടുത്ത പോരാട്ടവും ഇസ്രായേലിനെ സങ്കീര്‍ണ്ണമായ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈനികരുടെ കുറവാണ് ഇസ്രായേല്‍ നേരിടുന്ന പ്രധാന പരിമിതി. ആയത്തുള്ള അലി ഖൊമീനിയുടെ വധത്തിന് പകരമായി ലെബനനില്‍ നിന്ന് ഇസ്രായേലിന് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം ശക്തമാക്കിയതായി ഹിസ്ബുള്ള ഇന്നലെയും ആവര്‍ത്തിച്ചുി. . ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള ഇസ്രായേലിന്റെ നിലനില്‍പ്പിനെ ശക്തമായി എതിര്‍ക്കുന്ന സംഘമാണ്.
ഹിസ്ബുള്ളയുടെ ആക്രമണത്തിന് മറുപടിയായി ലെബനനിലെ വിവിധ ലക്ഷ്യങ്ങള്‍ ആക്രമിക്കുന്നതായി ഇസ്രായേല്‍ സൈന്യം പ്രഖ്യാപിച്ചു
വടക്ക് നിന്ന് ഹിസ്ബുല്ലയും കിഴക്ക് നിന്ന് ഇറാനും ആക്രമണം നടത്തുമ്പോള്‍, തെക്ക് ഭാഗത്ത് നിന്ന് യെമനിലെ ഹൂതി വിമതരും ഇസ്രായേലിനെതിരെ നീങ്ങുന്നുണ്ട്. ഇതോടെ ഒരേസമയം മൂന്ന് വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള ഭീഷണിയെയാണ് ഇസ്രായേല്‍ പ്രതിരോധ സേന നേരിടുന്നത്. അതേസമയം ലബനന്‍ അതിര്‍ത്തിയിലാണ് നിലവില്‍ ഏറ്റവും രൂക്ഷമായ പോരാട്ടം നടക്കുന്നത്. ഒരേ സമയം ഇറാനെയും സിറിയയെും ലബനോനെയും പാലസ്തീനെയും ആക്രമിക്കുന്നന്റെ ഭാഗമായി ഇസ്രായേല്‍ പ്രതിരോധ ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തി.
ഏകദേശം 20 ലക്ഷം കോടി രൂപയുടെ ബജറ്റിനാണ് ഇസ്രയേല്‍ പാര്‍ലമെന്റ് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയത്. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റാണിത്. 2023ല്‍ ഗാസ യുദ്ധം തുടങ്ങിയതിന് ശേഷം പ്രതിരോധ ചെലവ് 120 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കും മറ്റു സൈനിക ആവശ്യങ്ങള്‍ക്കുമായി 56,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ആയുധ ശേഖരം വര്‍ധിപ്പിക്കാനും സൈനികര്‍ക്ക് പ്രതിഫലം നല്‍കാനുമാണ് ഇത്രയും വലിയ തുക ചെലവിടുന്നത്. ലെബനനിലും ഇസ്രയേല്‍ സൈനിക നീക്കം നടത്തുന്ന സാഹചര്യത്തില്‍ ഇതിനു വേണ്ടി ഓരോ ആഴ്ചയും 15,000 കോടി രൂപ വേണ്ടതുണ്ട്.
അടിയന്തിര ബജറ്റ് സമ്മേളനത്തിനിടയില്‍ ഇറാന്റെ മിസൈല്‍ ആക്രമണ ഭീഷണിയെ തുടര്‍ന്ന് പലതവണ സഭ പിരിയേണ്ടി വന്നു. ഇസ്രയേലില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയാണ് തിരക്കിട്ട് ബജറ്റ് പാസാക്കിയതിലൂടെ നെതന്യാഹു ഒഴിവാക്കിയത്. ഇടക്കാല തിരഞ്ഞെടുപ്പ് നടന്നാല്‍ നെതന്യാഹു തോല്‍ക്കുമെന്ന് വിവിധ സര്‍വേകള്‍ വ്യക്തമാക്കിയിരുന്നു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് നെതന്യാഹു സര്‍ക്കാരിന്റെ കാലാവധി. എന്നാല്‍ തിരഞ്ഞെടുപ്പ് സെപ്റ്റംബറില്‍ തന്നെ നടത്തുമെന്നാണ് നെതന്യാഹു പറയുന്നത്.
ഒരാഴ്ചയായി ഇസ്രായേലിനു നേരെ ഇറാന്റെ ആക്രമണം ശക്തമായി തുടരുകയാണ്. ഇസ്രായേലിലെ ബീര്‍ഷേബയില്‍ കെമിക്കല്‍ ഫാക്ടറിക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അപകടകരമായ രാസവസ്തുക്കള്‍ വായുവില്‍ കലര്‍ന്നതായും പുറത്തിറങ്ങരുതെന്നും പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ച മാത്രം ഏകദേശം മൂന്നൂറിലേറെ റോക്കറ്റുകള്‍ ഇസ്രായേലിന് നേരെ ഹിസ്ബുല്ല പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഓരോ നിമിഷവും സൈറണുകള്‍ മുഴങ്ങുന്നതിനാല്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























