കണ്ണൻ ചേട്ടൻ ബാക്കിവെച്ച സ്വപ്നം; ആ മക്കളെ നെഞ്ചോട് ചേർത്ത് രാഹുൽ...

തിരഞ്ഞെടുപ്പ് ഗോദയിൽ പാലക്കാട് ജ്വലിച്ചു നിൽക്കുമ്പോഴും, തന്റെ മനസ്സിനെ വേട്ടയാടുന്ന ഒരു വലിയ നഷ്ടത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. വ്യക്തിപരമായി തനിക്ക് ഈ തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് അടൂരിന്റെ പ്രിയപ്പെട്ട നേതാവ് എം.ജി കണ്ണനെയാണെന്ന് രാഹുൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിക്കുന്നു. രാഷ്ട്രീയ പോരാട്ടങ്ങൾക്കിടയിലും സഹപ്രവർത്തകന്റെ കുടുംബത്തെ കോൺഗ്രസ് പ്രസ്ഥാനം എങ്ങനെ ചേർത്തുപിടിക്കുന്നു എന്നതിന്റെ ഹൃദയസ്പർശിയായ വിവരണമാണ് രാഹുൽ പങ്കുവെക്കുന്നത്.
രാഹുലിന്റെ പോസ്റ്റ് ഇങ്ങനെ ...
ഈ തിരഞ്ഞെടുപ്പ് കാലത്ത് വ്യക്തിപരമായി എനിക്ക് ഒരുപാട് മിസ്സ് ചെയ്യുന്ന ഒരാളുണ്ട് MG കണ്ണൻ...
അത് ഒരു നഷ്ടവും നിരാശയുമാണ്.
അടൂരിൽ കണ്ണൻ ചേട്ടൻ അല്ലാതെ ഒരു കോൺഗ്രസ് സ്ഥാനാർഥിയെ പറ്റി എനിക്കോ ഒരൊറ്റ അടൂരുകാരനോ ചിന്തിക്കാൻ പോലും കഴിയാത്ത അത്ര ഇഴയടുപ്പം അടൂരും കണ്ണൻ ചേട്ടനും തമ്മിലുണ്ട്.
25460 വോട്ടിന് 2016 ഇൽ തോറ്റ ഒരു മണ്ഡലത്തിലാണ് 2021 ഇൽ കണ്ണൻ ചേട്ടൻ മത്സരിക്കാൻ വന്നത്. ചുരുങ്ങിയ ദിവസം കൊണ്ട് അടൂരിന്റെ പ്രിയപ്പെട്ട കണ്ണനായി മാറിയ ആ സമര പോരാളി വെറും 2919 വോട്ടിനാണ് പരാജയപ്പെട്ടത്. ആ പരാജയത്തിന് ശേഷം പിന്നെയും നാല് വർഷം വിജയിച്ച MLA യെക്കാൾ സജീവമായി അടൂരിന്റെ സന്തോഷത്തിലും സങ്കടത്തിലും കണ്ണൻ ചേട്ടൻ ഉണ്ടായിരുന്നു.
2025 മെയ് 10 ന് രാവിലെ ഞാൻ പാലക്കാട് നിക്കുമ്പോഴാണ് കണ്ണൻ ചേട്ടന്റെ ഫോണിൽ നിന്ന് പതിവ് കാൾ വരുന്നത്. ഫോൺ എടുത്തപ്പോൾ മറുതലയ്ക്കൽ കണ്ണന് പകരം ഭാര്യ സജിതയുടെ ശബ്ദമായിരുന്നു. “കണ്ണൻ ചേട്ടൻ പറഞ്ഞിട്ട് വിളിക്കുകയാണ്, ചേട്ടന് വയ്യാതെ ആശുപത്രിയിൽ
പോകുന്നു “ എന്ന് പരിഭ്രമത്തോടെ സജിത പറയുമ്പോൾ കണ്ണൻ ചേട്ടൻ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നത് എനിക്ക് കേൾക്കാം. ലക്ഷണം കേട്ടപ്പോൾ തന്നെ സ്ട്രോക്ക് ആണെന്നു എനിക്ക് മനസിലായി , പെട്ടന്നു തന്നെ പരുമല ആശുപത്രിയിലേക്ക് പോകാൻ പറഞ്ഞു.
പാലക്കാട് നിന്ന് ഞാൻ പരുമലക്ക് തിരിക്കുമ്പോൾ KC യേ വിളിച്ചിട്ട് ഇങ്ങനെ ഒരു പ്രശ്നമുണ്ട് ബെംഗളുരു നിംഹാൻസിലേക്ക് പോകാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തു തരുമോയെന്ന് ചോദിച്ചു. അതനുസരിച്ച് KC ആ കാര്യങ്ങൾ എല്ലാം കോർഡിനേറ്റ് ചെയ്ത് തന്നു. പ്രതിപക്ഷ നേതാവ് ഷിഫ്റ്റ് ചെയ്യാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യാമെന്ന് പറഞ്ഞു. പരുമലക്കുള്ള ആ യാത്രയിൽ എന്റെ തോന്നൽ കണ്ണൻ ചേട്ടനു വേറെ കുഴപ്പം ഒന്നും ഉണ്ടാവില്ല, എന്നാലും ഒരു വർഷത്തിൽ തിരഞ്ഞെടുപ്പ് വരുന്നത് കൊണ്ട് പെട്ടന്നു റിക്കവറി ചെയ്യണം അത്രേ ഉള്ളു .
എന്നാൽ വളരെ പെട്ടന്നു കണ്ണൻ ചേട്ടന്റെ ആരോഗ്യ നില വഷളായി, ഒന്നും ഇനി ചെയ്യാൻ ഇല്ല വെന്റിലേറ്റർ മാറ്റിയാൽ അപ്പോൾ മരണം സംഭവിക്കും എന്ന് ഡോക്ടർമാർ പറഞ്ഞു. സജിതയെയും കൂട്ടി ജീവന്റെ കണിക മാത്രമുള്ള കണ്ണൻ ചേട്ടനെ കാണാൻ വെന്റിലേറ്റർ ബെഡിൽ പോയ കാഴ്ച കണ്ണിൽ ഇപ്പോഴുമുണ്ട്. കണ്ണൻ ചേട്ടന്റെ വിലാപയാത്ര അടൂരിനെ ആകെ കരയിച്ചു കളഞ്ഞു. “അടൂരിന് രണ്ട് MLA ആയിരുന്നു ഉണ്ടായിരുന്നത് താനും കണ്ണനും “ എന്ന് അടൂരിന്റെ MLA ചിറ്റയം ഗോപകുമാർ പറഞ്ഞ വാക്കുകൾ മതി അടൂരിന് എത്ര മാത്രം പ്രിയപ്പെട്ടവൻ ആയിരുന്നു കണ്ണൻ ചേട്ടൻ എന്ന് തെളിയിക്കാൻ.
അടൂർ വീണ്ടും തിരഞ്ഞെടുപ്പ് ആവേശത്തിലായി. ഇന്ന് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന സമ്മേളനം ആണെന്ന് അറിഞ്ഞപ്പോൾ ആദ്യം ഓർത്തത് കണ്ണൻ ചേട്ടനെയാണ്. ആ ഓർമ്മ എനിക്ക് മാത്രം അല്ല എന്ന് മനസിലായ ദിവസമാണ് ഇന്ന്, പാർട്ടിയെ പറ്റി കൂടുതൽ അഭിമാനം തോന്നിയ ദിവസം.
രാഹുൽ ഗാന്ധി അടൂരിൽ വരുമ്പോൾ കണ്ണൻ ചേട്ടൻ ഇല്ലെങ്കിലും അയാളുടെ ഭാര്യ സജിതയും മക്കൾ ശിവകിരണും ശിവഹർഷും ഒപ്പം വേണം എന്ന് തീരുമാനിച്ച് ശ്രീ കെ സി വേണുഗോപാൽ സജിതയെ വിളിച്ചു. ആ സന്തോഷം പറയാൻ സജിത വിളിക്കുമ്പോൾ അവരുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. കാരണം ഇന്നലെ മക്കൾ പറഞ്ഞത്രേ ദൂരെ നിന്ന് രാഹുൽ ഗാന്ധിയെ കാണണം എന്ന്. തിരക്കായിരിക്കില്ലേ എങ്ങനെ രാഹുൽ ഗാന്ധിയെ കാണും എന്ന് മക്കളോട് ചോദിച്ച സജിതക്കാണ് KC യുടെ കാൾ എത്തുന്നത്..
കണ്ണൻ ചേട്ടന്റെ മക്കളെയും ഭാര്യയും ചേർത്ത് പിടിക്കുന്ന രാഹുൽ ഗാന്ധിയെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.
നന്ദി KC, നന്ദി കോൺഗ്രസ് ഈ ചേർത്ത് നിർത്തലിന്….❤️
കണ്ണൻ ചേട്ടന്റെ ആഗ്രഹമായിരുന്നു അടൂരിൽ കോൺഗ്രസ് MLA, അത് അഡ്വ C V ശാന്തകുമാറിലൂടെ
അടൂർ നേടും…
എന്നായിരുന്നു പോസ്റ്റ്.
https://www.facebook.com/Malayalivartha


























