നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 647 പേര്‍ക്ക് രോഗം, 12 മരണം
നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 12 പേര്‍ കോവിഡ് ബാധിച്ചു മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. സമ്മേളനത്തില്‍ പങ്കെടുത്ത 647 പേര്‍ക്കു രോഗം സ്ഥിരീകരിച്ചെന്നും ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. രാജ്യത്തെ മൊത്തം രോഗബാധിതരില്‍ 28 ശതമാനവും സമ്മേളനത്തില്‍ പങ്കെടുത്തവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്.
യുപിയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 172 പേരില്‍ 42 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. നിസാമുദ്ദീന്‍ തബ്ലീഗ് മസ്ജിദില്‍ തങ്ങിയവരെ ഒഴിപ്പിക്കാന്‍ നേതൃത്വം നല്‍കിയ ഡല്‍ഹി പൊലീസിലെ 14 പേര്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. സമ്മേളനം കഴിഞ്ഞുമടങ്ങിയ 26 പേര്‍ നേപ്പാളിലെ കഠ്മണ്ഡുവില്‍ ക്വാറന്റീനിലുണ്ട്.
അതിനിടെ, സമ്മേളനശേഷം കോവിഡ് ലക്ഷണങ്ങളുമായി പ്രവേശിപ്പിക്കപ്പെട്ട 6 പേര്‍ ജീവനക്കാരോടു മോശമായി പെരുമാറുന്നുവെന്നും നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും ആരോപിച്ച് ഗാസിയാബാദ് എംഎംജി സര്‍ക്കാര്‍ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫിസര്‍ നല്‍കിയ പരാതിയില്‍ 6 പേര്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തു. ഇവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) പ്രയോഗിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഡല്‍ഹി സംസ്ഥാന ആരോഗ്യ സെക്രട്ടറി പത്മിനി സിംഗ്ല,ആശുപത്രിയില്‍ കഴിയുന്നവര്‍ സഹകരിക്കുന്നില്ലെന്നും പൊലീസ് കാവല്‍ വേണമെന്നും പറഞ്ഞ് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എസ്.എന്‍. ശ്രീവാസ്തവയ്ക്കു കത്തു നല്‍കി. രോഗികളിലൊരാള്‍ കഴിഞ്ഞ ദിവസം രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയിലെ മുകള്‍നിലയില്‍ നിന്നു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. തബ്ലീഗ് മര്‍കസില്‍നിന്ന് ഒഴിപ്പിച്ച 1810 പേരാണു ഡല്‍ഹിയിലെ വിവിധ ആശുപത്രികളിലുള്ളത്.
https://www.facebook.com/Malayalivartha