വരൂ നമുക്ക് വീണ്ടും ദീപം തെളിയിക്കാം; വാജ്‌പയി കവിത ആലപിക്കുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്ക് വച്ച് മോദി
അന്തരിച്ച മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പയി കവിത ആലപിക്കുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്ക് വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'വരൂ നമുക്ക് വീണ്ടും ദീപം തെളിയിക്കാം' എന്ന വരി ഉള്‍പ്പെടുന്ന കവിതയാണ് വാജ്പയി ആലപിച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രി ഒമ്ബത് മണിക്ക് മുഴുവന്‍ വീടുകളിലും വൈദ്യുതിവിളക്കുകള്‍ അണച്ച് ദീപങ്ങള്‍ തെളിയിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്.ചിരാതുകള്‍, മെഴുകുതിരികള്‍, ടോര്‍ച്ച് എന്നിവ തെളിയിച്ച് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം ഉറപ്പുനല്‍കണമെന്നാണ് ആഹ്വാനം. ഇത് ജനങ്ങളെ ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തുക എന്ന ഉദ്ദേശവുമായാണ് വരൂ ദീപം തെളിയിക്കാം എന്ന കുറിപ്പോടെ വാജ്‌പയിയുടെ വീഡിയോ പങ്കു വച്ചിരിക്കുന്നത്.
ഞായറാഴ്ച രാത്രി ഒമ്പത് മണി മുതല്‍ ഒമ്ബത് മിനിറ്റ് നേരമാണ് ദീപം തെളിയിക്കേണ്ടത്. ഒന്നിച്ച് തെളിയുന്ന വെളിച്ചത്തില്‍, ആ തേജസില്‍ എല്ലാവരുടേയും ഉള്ളില്‍ ഐക്യത്തിന്റെ വെളിച്ചം നിറയുമെന്നും ഒറ്റക്കാണ് എന്ന തോന്നല്‍ ദൂരീകരിക്കപ്പെടുമെന്നുമാണ് ദീപം തെളിയിക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചത്. എന്നാല്‍ ലോക്ക് ഡൗണ്‍ ഉല്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ക്കിടെ ഇത്തരമൊരു പ്രവൃത്തിയെ തികച്ചും ബുദ്ധിശൂന്യമെന്നാണ് പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിക്കുന്നത്.
മോദിയുടെ സന്ദേശത്തിൽ വിമര്‍ശനവുമായി പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയും രംഗത്തെത്തിയിരുന്നു . പ്രധാനമന്ത്രിയുടെ നിര്‍ദേശം ദുരന്തകാലത്തെ പ്രഹസനമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 'ഇവന്റ് മാനേജ്‌മെന്റ് 9.0, ഒരു മഹാനായ ചിന്തകന്‍ ഒരിക്കല്‍ പറഞ്ഞു. ചരിത്രം ആവര്‍ത്തിക്കും. ആദ്യം ദുരന്തമായി പിന്നെ പ്രഹസനമായി. ദുരന്തനേരത്ത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയില്‍ നമുക്കൊരു പ്രഹസനമുണ്ട്.' ഗുഹ ട്വീറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha