ഡല്‍ഹി നിസാമുദീനില്‍ മതചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് ലക്ഷണം കണ്ടെത്തി; നിസാമുദീന്‍ മേഖല പൂര്‍ണമായി പൊലീസ് വലയത്തിൽ
ഡല്‍ഹി നിസാമുദീനില്‍ മതചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് ലക്ഷണം. നിസാമുദീന്‍ മേഖല പൂര്‍ണമായി പൊലീസ് വലയത്തിൽ. നിസാമുദീനിലെ ദർഹയായ മർക്കസ് മസ്ജിദിൽ മാർച്ച് 18-നായിരുന്നു സമ്മേളനം നടന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 500-ഓളം പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിൽ 200 പേർക്കാണ് ഇപ്പോൾ ശക്തമായ രോഗ ലക്ഷണം ഉള്ളത്.
സമ്മേളനം നടന്ന് കൃത്യം 12 ദിവസങ്ങൾ കഴിഞ്ഞാണ് രോഗ ലക്ഷണങ്ങൾ ഇവരിൽ കണ്ടു തുടങ്ങിയിരിക്കുന്നത്. തായ്‍വൻ, ഇന്തൊനേഷ്യ തുടങ്ങിയ ഇടങ്ങളിൽ നിന്നും വിദേശ പ്രതിനിധികൾ ഇവിടെ എത്തിയിരുന്നു. ഇവരിൽ നിന്നാകാം രോഗം പടർന്നതെന്നാണ് കരുതുന്നത്. ഇറാനിൽ സമാനമായി മതചടങ്ങുകളിലൂടെ രോഗം പടർന്നാണ് സമൂഹ വ്യാപനം സംഭവിച്ചത്. സമാനമായ രീതിയിൽ ഇവിടെയും സംഭവിക്കുമോ എന്നാണ് ആശങ്ക.
നിസാമുദീനിൽ സംഘടിപ്പിച്ച മതസമ്മേളനത്തിനു പിന്നലെ മഹാരാഷ്ട്രയിലും സമാനമായ പരിപാടിക്ക് തബ്ലീഗ് ജമാ അത്ത് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. എന്നാൽ സംസ്ഥാനത്തെ രണ്ട് പേർക്ക് കൊറോണ ബാധിച്ച സമയം ആയതിനാൽ സർക്കാർ പരിപാടിക്ക് അനുമതി നിഷേധിക്കുകയായിരുന്നു. വസായിയിലെ സൺ സിറ്റിയിലാണ് പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്.
മാർച്ച് 12, 13 തീയതികളിലായി നടത്താനിരുന്ന മതസമ്മേളനത്തിൽ 50,000 ആളുകളെ പങ്കെടുപ്പിക്കാനായിരുന്നു സംഘാടകരുടെ ലക്ഷ്യം. പരിപാടി നടത്താൻ ഫെബ്രുവരി 6ന് സർക്കാർ പ്രാഥമികമായി അനുമതി നൽകിയിരുന്നു. എന്നാൽ പിന്നീട് കൊറോണ വൈറസ് സംസ്ഥാനത്ത് പടരുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി സർക്കാർ തീരുമാനം മാറ്റുകയായിരുന്നു.
പരിപാടി നടത്താനുള്ള അനുമതി മാർച്ച് 6ന് റദ്ദാക്കിയതായി കൊങ്കൺ റേഞ്ച് ഐജി നികേത് കൗശിക് പറഞ്ഞു. വസായിക്ക് പുറമെ പൂനെ, രത്നഗിരി, റായ്ഗഡ് എന്നിവിടങ്ങളിലും പരിപാടി നടത്താൻ പദ്ധതിയുണ്ടെന്ന് ഒരു തബ്ലീഗ് ജമാ അത്ത് അംഗം പറഞ്ഞിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha