ഇതിലും നാണംക്കെട്ട മറ്റൊന്നില്ല. മുസ്ലിമായതിനാല്‍ ചികിത്സ നിഷേധിച്ചു. ആംബുലന്‍സില്‍ യുവതി പ്രസവിച്ച കുഞ്ഞ് മരിച്ചു. സംഭവം കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍.
കൊറോണയെന്ന മാഹമാരി രാജ്യത്തിനു മേല്‍ ഭീഷണിയായി തുടരുകയാണ്. ഈ മഹാവ്യാധിയെ പിടിച്ചുകെട്ടാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും. ഇതിന് ജനങ്ങളുടെ ഒറ്റക്കെട്ടായുള്ള സഹകരണവും പരിശ്രമവും ആവശ്യമാണ്. ഉത്സവവും പെരുന്നാളും മറ്റു ആഘോഷങ്ങളുമൊക്കെ മാറ്റിവച്ച് ഏവരും ഇതിനോട് സഹകരിക്കുന്നുമുണ്ട്. രോഗബാധയില്‍ ശമനമുണ്ടായില്ലെങ്കിലും കാര്യങ്ങള്‍ ഇതുവരെ നിയന്ത്രണവിധേയമാണ്. മഹാമാരിയെ പിടിച്ചുകെട്ടാനുള്ള ആരോഗ്യപ്രവര്‍ത്തകരുടെ പരിശ്രമത്തെ കുറിച്ച് പറയാന്‍ വാക്കുകള്‍ മതിയാവാത വരും. വെള്ളക്കുപ്പായമിട്ട ദൈവങ്ങളെന്ന് വിശേപ്പിച്ചാലും പോര. അങ്ങനെ ത്യാഗത്തിന്റേയും പോരാട്ടത്തിന്റേയും പരിശ്രമത്തിന്റേയും പ്രതിരൂപങ്ങളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടെയിലെ ഒരു പുഴുക്കുത്തിനെ പറ്റിയുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
മുസ്ലിമായതിന്റെ പേരില്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍ വിസമ്മതിച്ചുവെന്ന് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ആംബുലന്‍സില്‍ പ്രസവിച്ചു. എന്നാല്‍, കുഞ്ഞ് മരണപ്പെടുകയായിരുന്നു. രാജസ്ഥാന്‍ ഭരത്പൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന ഈ സംഭവമുണ്ടായത്. യുവതിയുടെ ഭര്‍ത്താവ് ഇര്‍ഫാന്‍ഖാനാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മതവിവേചനം വെളിപ്പെടുത്തിയതെന്ന് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയാണ് റിപോര്‍ട്ട് ചെയ്തത്.
സിക്രിയില്‍നിന്നാണ് ഗര്‍ഭിണിയായ യുവതിയെ ഭരത്പൂര്‍ ജില്ലാ ആസ്ഥാനത്തെ ജനാന ആശുപത്രിയിലേക്ക് കൊണ്ടുപോയത്. യുവതിയുടെ ഭര്‍ത്താവ് ഇര്‍ഫാന്‍ ഖാന്‍ പറയുന്നതിങ്ങനെ: 'ഗര്‍ഭിണിയായ എന്റെ ഭാര്യയെ സിക്രിയില്‍ നിന്നും ജില്ലാ ആസ്ഥാനത്തെ ജനന ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായിരുന്നു. എന്നാല്‍, ഞങ്ങള്‍ മുസ്‌ലിംകളായതുകൊണ്ട് ജയ്പൂരിലേക്ക് പോകണമെന്നാണ് ജനാന ആശുപത്രിയിലെത്തിയപ്പോള്‍ ആ ഡോക്ടര്‍ പറഞ്ഞത്. ജയ്പൂരിലേക്ക് മാറ്റുന്നതിനിടെ ആംബുലന്‍സില്‍ അവള്‍ പ്രസവിച്ചു. പക്ഷേ, കുഞ്ഞിനെ രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുഞ്ഞിന്റെ മരണത്തിന്റെ ഉത്തരവാദികള്‍ അധികാരികളാണെന്നും ഇര്‍ഫാന്‍ ഖാന്‍ പ്രതികരിച്ചു.
അതേസമയം ആരോപണം നിഷേധിച്ച് ജനാന ആശുപത്രി പ്രിന്‍സിപ്പല്‍ രൂപേന്ദ്ര ഝാ രംഗത്തെത്തി. അതീവ ഗുരുതരാവസ്ഥയില്‍ ഒരു ഗര്‍ഭിണി ആശുപത്രിയിലെത്തി. അവരെ ജയ്പൂര്‍ ആശുപത്രിയിലേക്ക് നിര്‍ദ്ദേശിച്ചു. മറ്റെന്താണ് ഇതില്‍ സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി സംസ്ഥാന ടൂറിസം മന്ത്രി വിശ്വാവേന്ദ സിങ് രംഗത്തെത്തി. ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലാണ് ഈ സംഭവമെന്നത് വലിയ നാണക്കേടാണ്. ഇതൊരു മതേതര രാജ്യമാണ്. മതേതരത്വത്തിന് മുന്തിയ പരിഗണന കൊടുക്കുന്ന സര്‍ക്കാറാണ് സംസ്ഥാനം ഭരിക്കുന്നത് എന്നതിനാല്‍ ഇതില്‍ പരം നാണക്കേട് സംഭവിക്കാനില്ലെന്നും കുറ്റക്കാരനായ ഡോക്ടര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ടുള്ള വിദ്വേഷ പ്രചാരണങ്ങള്‍ സംഭവത്തിന് കാരണമായിട്ടുണ്ടെന്ന സൂചനയും മന്ത്രി നല്‍കി. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha