മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് 120 പേര്‍ക്ക് ; ആകെ കൊറോണ ബാധിതരുടെ എണ്ണം 868 ആയി
മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് 120 പേര്‍ക്ക്. സംസ്ഥാന ആരോഗ്യവകുപ്പാണ് കണക്കു പുറത്തു വിട്ടത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 868 ആയി. ഇതിനോടകം 52പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ്-19 മൂലം ജീവന്‍ നഷ്ടമായത്. ഇതില്‍ ഏഴുപേര്‍ മരിച്ചത് തിങ്കളാഴ്ചയാണ്.
സംസ്ഥാനത്ത്, മുംബൈയില്‍ മാത്രം 526 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 34പേരാണ് മുംബൈയില്‍ മാത്രം മരിച്ചത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതർ മഹാരാഷ്ട്രയിലാണ്.
കേരളത്തില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 13 പേര്‍ക്കാണ്. കാസര്‍കോട്ട് ഒമ്ബതുപേര്‍ക്കും മലപ്പുറത്ത് രണ്ടുപേര്‍ക്കും കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗ വ്യാപനം തടഞ്ഞ് നിര്‍ത്താന്‍ സംസ്ഥനത്തിന് കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനം സ്വീകരിക്കുന്ന നടപടികള്‍ ഫലപ്രദമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് ആറ് പേര്‍ വിദേശത്ത് നിന്ന് വന്നവരും, മൂന്ന് പേര്‍ സമ്ബര്‍ക്കത്തിലൂടെയുമാണ് രോഗം പിടിപെട്ടത്. കൊല്ലത്തും മലപ്പുറത്തും ഉള്ളവര്‍ നിസാമുദ്ദീനില്‍ പങ്കെടുത്ത് വന്നവരാണ്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ വിദേശത്ത് നിന്ന് വന്നയാളാണ്. ഇതുവരെ 327 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 266 പേര്‍ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 152804 പേര്‍ നിരീക്ഷണത്തിലുണ്ട്. വീടുകളില്‍ 152009 പേര്‍, ആശുപത്രികളില്‍ 795 പേരും നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 122 പേരെയാണ്. 10716 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 9607 സാമ്ബിളുകള്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. അതെസമയം കൊല്ലം, തൃശ്ശൂര്‍ , കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരോരുത്തരുടെ വീതം പരിശോധന ഫലം നെഗറ്റീവായതായും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha