ഒരു രാജ്യത്തലവന്‍ മറ്റൊരു രാജ്യത്തലവനെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് ആദ്യം; ഇന്ത്യയിലെ ഹൈഡ്രോക്സിക്ലോറോക്വിന്‍ എങ്ങനെയാണ് നിങ്ങളുടേതായി മാറുന്നത് മിസ്റ്റര്‍ പ്രസിഡന്റ്?
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എംപി രംഗത്ത്. ഒരു രാജ്യത്തലവനോ സര്‍ക്കാരോ മറ്റൊരു രാജ്യത്തലവനെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് തന്റെ ജീവിതത്തില്‍ ആദ്യത്തെ അനുഭവമാണെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. കൊവിഡ് ചികിത്സയ്‍ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ കയറ്റുമതി ചെയ്യുന്നതിന് അനുകൂല തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെയാണ് ശശി തരൂര്‍ രംഗത്തെത്തിയത്.
'എന്റെ ദശാബ്ദങ്ങളായുള്ള അനുഭവത്തില്‍, ഒരു രാജ്യത്തലവന്‍ മറ്റൊരു രാജ്യത്തലവനെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് ആദ്യമായി കേള്‍ക്കുകയാണ്. ഇന്ത്യയിലെ ഹൈഡ്രോക്സിക്ലോറോക്വിന്‍ എങ്ങനെയാണ് നിങ്ങളുടേതായി മാറുന്നത് മിസ്റ്റര്‍ പ്രസിഡന്റ്? ഇന്ത്യ വില്‍പ്പന നടത്താന്‍ തീരുമാനിച്ചാല്‍ മാത്രമേ അമേരിക്കയ്‍ക്ക് അത് ലഭിക്കുകയുള്ളൂ' ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം വാഷിംഗ്ടണില്‍ വച്ചായിരുന്നു ട്രംപിന്റെ പ്രസ്താവന. കൊവിഡിനെതിരെ പോരാടാന്‍ മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ ട്രംപ് മോദിയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. ജനസംഖ്യ കൂടുതലുള്ള രാജ്യമായതിനാല്‍ ഇന്ത്യയില്‍ മരുന്ന് ആവശ്യത്തിനുണ്ടാകാമെന്നാണ് ട്രംപ് പറഞ്ഞത്. അമേരിക്കയുടെ ആവശ്യം അവര്‍ ഗൗരവമായി പരിഗണിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് വൈറ്റ്ഹൗസില്‍ നടന്ന യോഗത്തിലും ട്രംപ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരോട് സംസാരിച്ചെന്നും ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ആവശ്യപ്പെടുന്നത് ലജ്ജിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മാർച്ച് 25നാണ് ഹൈഡ്രോക്സിക്ലോറോക്വിൻ അടക്കം 24 മരുന്നുകൾ കയറ്റുമതി ചെയ്യുന്നതിൽ ഇന്ത്യ നിയന്ത്രണമേർപ്പെടുത്തിയത്. ഇന്ത്യയുടെ ഈ തീരുമാനത്തോടുള്ള പ്രതികരണമെന്ന നിലയ്‍ക്കാണ് ട്രംപ് പരസ്യമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വർഷങ്ങളായി അമേരിക്കയുമായുള്ള വ്യാപാരത്തിൽ നിന്നും ഗുണം നേടുന്ന രാജ്യമാണ് ഇന്ത്യ. ഞങ്ങൾക്കുള്ള കയറ്റുമതി സംബന്ധിച്ച് അനുകൂല തീരുമാനമുണ്ടായാൽ അതിനെ അഭിനന്ദിക്കും, അല്ലാത്തപക്ഷം ഇന്ത്യ തിരിച്ചടി നേരിടേണ്ടിവരുമെന്നായിരുന്നു വാർത്താസമ്മേളനത്തിലെ ട്രംപിന്റെ പ്രസ്താവന. ഇതിനെതിരെയാണ് ശശി തരൂർ വിമർശനവുമായി രംഗത്തെത്തിയത്.
കയറ്റുമതി നിയന്ത്രിച്ചുകൊണ്ടുള്ള തീരുമാനം ചർച്ചയ്‍ക്ക് വഴിതുറന്നതോടെ നിരോധനം ഭാഗികമായി നീക്കുമെന്ന് വ്യക്തമാക്കി കേന്ദ്രം രംഗത്തുവന്നിരുന്നു. കൊറോണ വളരെയധികം പ്രയാസപ്പെടുത്തിയ രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി പുനരാരംഭിക്കുമെന്നും മനുഷ്യത്വത്തിന്റെ പേരിലാണ് ഈ തീരുമാനമെന്നും വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.
https://www.facebook.com/Malayalivartha