ഒരു കോവിഡ്-19 രോഗി 406പേരിലേക്ക് രോഗം പടർത്തും ; ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുകയോ സാമൂഹിക അകലം പാലിക്കാതിരിക്കുകയോ ചെയ്താല്‍ മുപ്പതുദിവസത്തിനുള്ളില്‍ 406പേരിലേക്ക് രോഗം പടരാന്‍ കാരണമാകുമെന്ന് ഐ.സി.എം.ആറിന്റെ പഠനം

രാജ്യത്ത് നിലവില്‍ 4,421 കോവിഡ്-19 രോഗികളുണ്ടെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു. ഇതില്‍ ഇന്നുമാത്രം 354 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനോടകം 326 പേര്‍ രോഗമുക്തി നേടിയതായും ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ഐ.സി.എം.ആറിന്റെ അടുത്തിടെ പുറത്തുവന്ന പഠന പ്രകാരം, ഒരു കോവിഡ്-19 രോഗി ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുകയോ സാമൂഹിക അകലം പാലിക്കാതിരിക്കുകയോ ചെയ്താല്‍ മുപ്പതുദിവസത്തിനുള്ളില്‍ 406പേരിലേക്ക് രോഗം പടരാന്‍ കാരണമാകുമെന്ന് ലവ് അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.
രോഗവ്യാപന മേഖലകള്‍ കണ്ടെത്തി അത് തടയാനുള്ള നടപടികളാണ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഈ നടപടികള്‍ ആഗ്ര, ഗൗതം ബുദ്ധനഗര്‍, പത്തനംതിട്ട, ഭില്‍വാര, കിഴക്കന്‍ ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ മികച്ച ഫലം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ റെയില്‍വേ ഇതിനോടകം 2,500 കോച്ചുകളിലായി 40,000 ഐസൊലേഷന്‍ ബെഡ്ഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രതിദിനം 375 ബെഡ്ഡുകളാണ് റെയില്‍വേ സജ്ജമാക്കുന്നത്. രാജ്യത്തിന്റെ 133 ഭാഗങ്ങളിലേക്കുള്ളതാണ് ഇവയെന്നും ലവ് അഗര്‍വാള്‍ വ്യക്തമാക്കി.
അതേസമയം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന 21 ദിവസത്തെ ലോക്ക് ഡൗണ്‍ കേന്ദ്രസര്‍ക്കാര്‍ നീട്ടിയേക്കുമെന്ന് സൂചന. നിരവധി സംസ്ഥാന സര്‍ക്കാരുകളും വിദഗ്ധരും ലോക്ഡൗണ്‍ നീട്ടണമെന്ന് ഇതിനോടകം തന്നെ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചതായാണ് റിപ്പോര്‍ട്ട്.അതേസമയം, നിലവിലെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരും ആ വഴിക്കാണ് ചിന്തിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.വളരെ നീണ്ട യാത്രയാണെന്നും ജനങ്ങള്‍ അതിനായി തയാറാകണമെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോക്ഡൗണ്‍ നീട്ടുന്നതിനുള്ള തീരുമാനം ദേശീയ താല്പര്യപ്രകാരം ശരിയായ സമയത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പറഞ്ഞിരുന്നു.ലോക്ക്ഡൗണ്‍ പുര്‍ണ്ണമായി എടുത്തുമാറ്റുന്നത് ശരിയല്ലെന്ന് ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, തെലങ്കാന തുടങ്ങി പത്തോളം സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേരളം നാളെ ചേരുന്ന മ്രന്തിസഭാ യോഗത്തിനു ശേഷമാണ് നിലപാട് വ്യക്തമാക്കുക.
https://www.facebook.com/Malayalivartha