ബിജെപി കേരള സർക്കാറിനൊപ്പം; സുപ്രീം കോടതി ഇടപെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിട്ടും അതിര്‍ത്തി തുറക്കാത്തത് മര്യാദകേട്
കേരള കർണാടകം അതിർത്തി വിഷയത്തിൽ പ്രതികരണവുമായി കേരള ബിജെപി ഘടകം. സുപ്രീം കോടതി ഇടപെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിട്ടും അതിര്‍ത്തി തുറക്കാത്തത് മര്യാദകേടാണെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. 'കര്‍ണാടകയുടെ പ്രശ്‌നവും ഭയവും മനസ്സിലാക്കാം. കോവിഡ് രോഗബാധ ഇല്ലാത്തവരെ പരിശോധനക്ക് ശേഷം വിടാമെന്ന് സമ്മതിച്ചിട്ട് പിന്നെ ഉരുണ്ട് കളിക്കരുത്. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് വിരുദ്ധമായി പെരുമാറുന്നത് കോടതി അലക്ഷ്യമാണ്."- ഗോപാലകൃഷ്ണന്‍ പറഞ്ഞു. കേരള ബി.ജെ.പി. കേരളത്തിലെ ജനങ്ങളുടെയും കേരളസര്‍ക്കാരിന്റെ കൂടെയാണ്. എത്രയും വേഗം അടിയന്തരമായി അതിര്‍ത്തി തുറക്കണം. പിന്നീടാകാം ബാക്കി കാര്യം. കര്‍ണാടകയുടെ അതിര്‍ത്തിപ്രദേശത്തുനിന്ന് കേരളത്തിലേക്കും രോഗികള്‍ വരുന്നുണ്ടന്ന കാര്യം മറക്കരുതെന്നും ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
രോഗികളെ ചികിത്സിക്കുന്നതിനായി അതിര്‍ത്തി തുറക്കുന്നതുമായി ബന്ധപ്പെട്ട് കേരളവും കര്‍ണാടകയും തമ്മിലുള്ള പ്രശ്‌നത്തിൽ സുപ്രീം കോടതി ഇടപെട്ടിരുന്നു. കേരളവും കര്‍ണാടവും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചതായാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം അറിയിച്ചത്. പ്രശ്‌നത്തില്‍ സുപ്രീം കോടതി ഇടപെട്ടിട്ടും അതിര്‍ത്തി തുറക്കാത്ത നിലപാടാണ് കര്‍ണാടകം ഇപ്പോഴും സ്വീകരിക്കുന്നതും.
കര്‍ണാടകയിലേക്ക് ചികിത്സ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പരിശോധനയ്ക്ക് ശേഷം അതിര്‍ത്തി കടത്തിവിടുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിനായി കര്‍ണാടക മെഡിക്കല്‍ സംഘം തലപ്പാടി അതിര്‍ത്തിയില്‍ ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ അതിര്‍ത്തി തുറക്കുന്ന സമീപനമല്ല കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. കര്‍ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് നിരവധി ജീവനുകളാണ് ചികിത്സ കിട്ടാതെ നഷ്ടപ്പെട്ടത്.
https://www.facebook.com/Malayalivartha