'കൊറോണ ജിഹാദ്,' ശോഭ കരന്തലജെയ്‌ക്കെതിരെ നിയമ നടപടിയുമായി പോപ്പുലര്‍ ഫ്രണ്ട്
ഡല്‍ഹി നിസാമുദ്ദീനില്‍ മാര്‍ച്ച് മാസമാദ്യം നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടായിരത്തോളം പേര്‍ പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ കൊറോണ ബാധിതരുടെ എണ്ണം അപ്രതീക്ഷിതമായി വര്‍ധിച്ചതിന് ഈ മതസമ്മേളനം ഒരു കാരണമായിട്ടുണ്ടെന്ന വിലയിരുത്തല്‍ വിവിധ കോണുകളില്‍ നിന്നുമുയരുകയും ചെയ്തിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത പത്തിലധികം പേര്‍ കൊറോണ ബാധിതരായി മരിച്ചതിനെ തുടര്‍ന്നും സമ്മേളനവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 1500ഓളം പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെയും തബ്ലീഗ് സമ്മേളനം നടന്ന നിസാമുദ്ദീനിലെ മര്‍ക്കസ് കൊറോണ ഹോട്ടസ്പോട്ട് ആയി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ, ഈ വിഭാഗത്തിനെതിരെ വ്യാപകമായി വിദ്വേഷ പ്രചാരണവും നടന്നിരുന്നു. ഇത്തരത്തില്‍ കര്‍ണാടകയിലെ പ്രമുഖ ബിജെപി നേതാവായ ശോഭ കരന്തലജെ 'കൊറോണ ജിഹാദ്' എന്ന രീതിയില്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നാണ് മുസ്ലീം രാഷ്ട്രീയ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഇപ്പോള്‍ വ്യക്തമാക്കിയിരുന്നത്.
നിസാമുദ്ദീന്‍ തബ്ലീഗില്‍ പങ്കെടുത്തവരില്‍ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കരന്തലജെ 'കൊറോണ ജിഹാദ്' എന്ന പരാമര്‍ശം നടത്തിയത്. രോഗം പരത്തുന്നതിന് കരുതിക്കൂട്ടി തബ്ലീഗ് നടത്തിയെന്ന തരത്തിലായിരുന്നു എം.പിയുടെ പരാമര്‍ശമെന്നും പോപ്പുലര്‍ ഫ്രണ്ട് നേതൃയോഗം കുറ്റപ്പെടുത്തി. 'ജിഹാദ്' എന്ന പദം ഉപയോഗിച്ചത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതിന്റെ ഭാഗമായാണെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ.കെ. അഷ്റഫ് ആരോപിച്ചു. 'പരാമര്‍ശം നടത്തിയ എം.പിക്കെതിരെ കേസ് ഫയല്‍ ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന സമിതി തീരുമാനിച്ചു. ഇതു സംബന്ധിച്ച് നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തും.
അതേസമയം ഉഡുപ്പി-ചിക്മഗലൂരില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം കൂടിയായ കരന്തലജെ, പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രസ്താവനയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കൊറോണ ജിഹാദ് എന്ന ഹാഷ്ടാഗില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തെറ്റായ വിവരങ്ങള്‍ നല്‍കിയവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കണമെന്നും ബിജെപി എംപി ആവശ്യപ്പെട്ടിരുന്നു. അവര്‍ രാജ്യത്തെ നിയമ വ്യവസ്ഥകള്‍ ലംഘിക്കുന്നതിനു പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്നും കരന്തലജെ ആരോപിച്ചിരുന്നു.
അതിനിടെ, ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ മുസ്ലീം സമുദായത്തെ മുഴുവന്‍ പഴി ചാരുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യക്തമാക്കി. കന്നഡ ചാനലായ ടിവി 9ന് നല്‍കിയ അഭിമുഖത്തിലായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ മുസ്ലീം സമുദായത്തെ മുഴുവന്‍ പഴിചാരാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ രണ്ടാമതൊന്ന് ചിന്തിക്കില്ല. അത്തരത്തില്‍ പഴിചാരാന്‍ അവസരവും നല്‍കില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കി.
നിസാമുദ്ദീനിലെ തബ് ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ണാടക ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം ശക്തമായിരുന്നു. കോവിഡ് രോഗവ്യാപനത്തിനിടയില്‍ ആരും വര്‍ഗീയ വിളവെടുപ്പിന് ശ്രമിക്കരുതന്ന് തബ് ലീഗിനെതിരായ പ്രചരണത്തെ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ആന്ധ്രാപ്രദേശ് മുഖ്യമനത്രി ജഗ്മോഹന്‍ റെഡ്ഡിയുമടക്കമുള്ള മുഖ്യമന്ത്രിമാരും ഇതിനെതിരെ രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha