വലതു കൈ മുറിച്ചു മാറ്റിയിട്ടും രാജ്യത്തിനായി പൊരുതിയ ധീരനായ പോരാളി; മരണം വിളിക്കുന്നതിന്റെ തൊട്ടു തലേന്ന് പോലും പുഞ്ചിരിച്ചുകൊണ്ട് സെൽഫി; യുദ്ധമുഖത്തെ മായാത്ത ശൗര്യം കേണൽ നവ്ജോതിന് രാജ്യത്തിൻറെ സല്യൂട്ട്
സൈനികരാണ് നമ്മുടെ രാജ്യത്തിൻറെ യഥാര്‍ഥ വീരന്മാര്‍. നാം ഓരോരുത്തരുടെയും സന്തോഷത്തിനായി അവര്‍ ചെയ്യുന്ന ത്യാഗങ്ങള്‍ മറ്റൊന്നുമായും താരതമ്യം ചെയ്യാന്‍ പറ്റില്ല.ശത്രു രാജ്യങ്ങളുമായുണ്ടാകുന്ന യുദ്ധമുഖത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്നതോടൊപ്പം പ്രതിസന്ധി ഘട്ടങ്ങളില്‍ ഓരോ പൗരനും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നവരാണ് ഇന്ത്യന്‍ സൈനികര്‍.അതെ ചങ്കൂറ്റത്തോടെ ; പതറാത്ത ധൈര്യവും ആത്മവിശ്വാസവും കൈമുതലാക്കിയ രാജ്യത്തിൻറെ കാവലാൾ യാത്രയായിരിക്കുകയാണ് . കശ്‍മീരി താഴ്വരയിലെ ഭീകരരർക്കു മുന്നിൽ പോലും പതറാതെ നിന്ന ആ ചങ്കൂറ്റം തന്നെ കീഴടക്കാൻ കിണഞ്ഞു പരിശ്രമിച്ച ക്യാന്സറിന് മുന്നിലും പതറിയില്ല.
ഭീകരർക്കു മുന്നിൽ ചങ്കുറപ്പോടെ പൊരുതിയ സൈനികൻ കേണൽ നവ്ജോത് സിങ് ബാൽ ഒടുവിൽ കാൻസറിനു കീഴടങ്ങി. മുപ്പത്തിയൊന്പത് വയസായിരുന്നു അദ്ദേഹത്തിന്. രാജ്യം കണ്ട എക്കാലത്തെയും മികച്ച സേനാംഗങ്ങളിലൊരാളായ നവ്ജോത് രണ്ടു വർഷമായി കാൻസറുമായുള്ള യുദ്ധത്തിലായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയിൽ വ്യാഴാഴ്ച അദ്ദേഹം അന്ത്യശ്വാസം വലിച്ചുവെന്ന വാർത്ത ഇന്ത്യൻ സേന കണ്ണീരോടെയാണ് ഏറ്റുവാങ്ങിയത് . മരിക്കുന്നതിന്റെ തലേന്ന് പോലും പുഞ്ചിരിക്കുന്ന മുഖവുമായി സെൽഫിയെടുത്ത നവ്ജോത് , വീണ്ടും ധീരതയോടെ തന്റെ ഓർമ്മചിത്രം ബാക്കിയാക്കി യാത്ര പറഞ്ഞു.
ഭീകരവിരുദ്ധ പോരാട്ടത്തിൽ കരസേനയുടെ ഏറ്റവും കരുത്തുറ്റ സേനാ സംഘമായ പാരാ സ്പെഷൽ ഫോഴ്സസിൽ കമാൻഡോ ആയിരുന്നു നവ്ജോത്. 2002ൽ സേനയിൽ ചേർന്ന അദ്ദേഹം, 2003ൽ കശ്മീർ താഴ്‍വരയിൽ 2 ഭീകരരെ വെടിവച്ചു വീഴ്ത്തി. ഭീകര വേട്ടയിലെ മികവിനു രാജ്യം ശൗര്യ ചക്ര മെഡൽ നൽകി അദ്ദേഹത്തെ ആദരിച്ചു.2018ൽ വലതു കയ്യിലുണ്ടായ നീര് ആണ് കാൻസറിന്റെ ആദ്യ സൂചനകൾ നൽകിയത്. പിന്നാലെ നടത്തിയ വിശദ പരിശോധനയിൽ അപൂർവ കാൻസർ തന്റെ ശരീരത്തെ പിടികൂടിയെന്ന യാഥാർഥ്യം നവ്ജോത് തിരിച്ചറിഞ്ഞു. കീഴടങ്ങാൻ പക്ഷേ, അദ്ദേഹം ഒരുക്കമായിരുന്നില്ല. രോഗത്തിനു ചികിൽസയിലിരിക്കെ 21 കിലോമീറ്റർ മാരത്തൺ ഓടി അദ്ദേഹം സഹസേനാംഗങ്ങളെ ഞെട്ടിച്ചു.
രോഗം മൂർധന്യത്തിലെത്തിയപ്പോൾ വലതു കൈ മുറിച്ചുമാറ്റിയെങ്കിലും രാജ്യസേവനത്തിൽ നിന്ന് അദ്ദേഹം പിൻമാറിയില്ല. വലതു കൈ നഷ്ടപ്പെട്ടിട്ടും പാരാ സ്പെഷൽ ഫോഴ്സസ് രണ്ടാം യൂണിറ്റിന്റെ കമാൻഡിങ് ഓഫിസറായി സേനയെ നയിച്ചു. രോഗം ശരീരത്തെ പൂർണമായി തളർത്തിയ കഴിഞ്ഞ ഏപ്രിലിൽ ജോലിയിൽ നിന്നു പടിയിറങ്ങി. ഒരു വർഷം നീണ്ട കീമോതെറപ്പി ചികിൽസയും സേനാംഗങ്ങളുടെ പ്രാർഥനകളും വിഫലമാക്കി കൊണ്ട് ചിരിക്കുന്ന മുഖം ഓർമയിൽ ബാക്കിയാക്കി ആ ധീര യുവത്വം യാത്രയായി.
https://www.facebook.com/Malayalivartha