അര്‍ണാബ് രാജിവച്ചു; പത്രാധിപരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയില്‍ നിന്ന് രാജിവച്ച് റിപബ്ലിക് ടിവി സ്ഥാപകന്‍ അര്‍ണാബ് ഗോസ്വാമി; നടപടി പാല്‍ഘറിലെ ആള്‍ക്കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച്
പത്രാധിപരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയില്‍ നിന്ന് രാജിവച്ച് റിപബ്ലിക് ടിവി സ്ഥാപകന്‍ അര്‍ണാബ് ഗോസ്വാമി. പാല്‍ഘറിലെ ആള്‍ക്കൂട്ടക്കൊലയില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് അർണാബ് ഗോസോമിയുടെ രാജി.തിങ്കളാഴ്ച രാത്രി റിപ്പബ്ലിക് ചാനലില്‍ നടന്ന തത്സമയ പരിപാടിക്കിടെയാണ് അര്‍ണാബിന്റെ രാജി പ്രഖ്യാപനം.
പാല്‍ഘറിലെ ആള്‍ക്കൂട്ടക്കൊലയില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ശേഖര്‍ ഗുപ്ത പാലിക്കുന്ന മൗനം അംഗീകരിക്കാനാവില്ലെന്ന് അര്‍ണാബ് പറഞ്ഞു. പാല്‍ഘറില്‍ രണ്ടു ഹിന്ദു സന്യാസിമാരാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല, ഇതിന് പിന്നിലുളള ലക്ഷ്യം വ്യക്തമാണെന്നും തത്സമയ പരിപാടിക്കിടെ അര്‍ണാബ് പറഞ്ഞു.
'ബിജെപി ഭരിക്കുന്ന സംസ്ഥാനത്താണ് സംഭവമെങ്കില്‍ എന്തായെനേ കാര്യങ്ങള്‍?, ഹിന്ദുക്കള്‍ക്ക് പകരം മുസ്ലീങ്ങള്‍ ആണ് ആക്രമണത്തിന് ഇരയായതെങ്കിലോ? നസറുദ്ദീന്‍ ഷാ, അപര്‍ണാ സെന്‍, രാമചന്ദ്ര ഗുഹ ഉള്‍പ്പെടെയുളളവര്‍ വിമര്‍ശനവുമായി വന്നേനെ, എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും പിന്തുണയുമായി രംഗത്തുവന്നേനെ'- എന്നും അര്‍ണാബ് പറഞ്ഞു.
ശേഖര്‍ ഗുപ്ത ഇപ്പോള്‍ പാലിക്കുന്ന മൗനം എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ ശേഷിക്കുന്ന വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും അര്‍ണാബ് ആഞ്ഞടിച്ചു. എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ ഒരു സ്വയം സേവന സ്ഥാപനമായി മാറി. എഡിറ്റോറിയല്‍ പോളിസിയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായ എഡിറ്റേഴ്‌സ് ഗില്‍ഡില്‍ നിന്നും ഞാന്‍ രാജിവെക്കുകയാണ് എന്നും അര്‍ണാബ് ലൈവില്‍ പറഞ്ഞു. ശേഖര്‍ ഗുപ്തയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് അര്‍ണാബ് നടത്തിയത്.
ഗുജറാത്ത് അതിർത്തിയിലെ കാസ ഗ്രാമത്തിൽ ഏപ്രിൽ 16നായിരുന്നു കേസിനാസ്പദമായ സംഭവം. മുംബൈയിലെ കാന്തിവ്‌ലിയിൽ നിന്നുള്ള മൂന്നു പേർ ഗുജറാത്തിലെ സൂറത്തിലേക്ക് കാറിൽ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോൾ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. വാഹനത്തിലുള്ളവർ മോഷ്ടാക്കളാണെന്നു സംശയിച്ച് അവരെ പുറത്തിറക്കി വടിയും കല്ലും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞതായി വാർത്താ ഏജന്‍സി പിടിഐ റിപ്പോർട്ട് ചെയ്തു. ചിക്നെ മഹാരാജ് കൽപവൃക്ഷഗിരി(70), സുശീൽ ഗിരി മഹാരാജ്(35) എന്നിവരും കാറോടിച്ചിരുന്ന നിലേഷ് തെൽഗാഡെയുമാണ് (30) കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട രണ്ടു പേരും സന്യാസിമാരായതിനാൽ സംഭവത്തെ വർഗീയമായി കാണരുതെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടു. രണ്ടു വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടവരും ആക്രമിച്ചതെന്നുമുള്ള പ്രചാരണവും തെറ്റാണ്. സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുന്നവരെ നിരീക്ഷിച്ചുവരികയാണെന്നും വർഗീയപ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ സൈബർ പൊലീസിന് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha