ലൈംഗിക അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈ ഗ്രൂപ്പില്‍ സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രങ്ങളും അശ്‌ളീല ചർച്ചകളും; മീ ടൂവിനു പിന്നാലെ കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍ നിന്നു ചാടി പതിനാലുകാരന്‍ ജീവനൊടുക്കി

ഡല്‍ഹിയില്‍ പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു. തനിക്കെതിരെ പീഡനാരോപണം ഉയർന്നതിനു പിന്നാലെയാണ് പതിനാലുകാരന്‍ ജീവനൊടുക്കിയത്.. മീ ടൂ ഹാഷ് ടാഗിലൂടെ ഒരു പെണ്‍കുട്ടി പതിനാലുകാരനെതിരെ പീഡനാരോപണം ഉന്നയിച്ചിരുന്നു.
രണ്ട് വര്‍ഷം മുമ്ബ് തന്റെ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്‌സിന്റെ ബേസ്‌മെന്റില്‍ വച്ച് ആക്രമിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി പതിനാലുകാരന്റെ പേരെടുത്ത് പറഞ്ഞു കൊണ്ട് പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ വിവരം പങ്കു വെക്കുകയായിരുന്നു. ഇതൊരു രഹസ്യമായി സൂക്ഷിച്ച് മടുത്തുവെന്നും പെണ്‍കുട്ടി പോസ്റ്റില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് താമസിക്കുന്ന കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍ നിന്നു ചാടി പതിനാലുകാരന്‍ ജീവനൊടുക്കിയത്.
ഡല്‍ഹിയിലെ ഉന്നത സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ ഉള്‍പ്പെട്ട 'ബോയ്‌സ് ലോക്കര്‍ റൂം' ചാറ്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് ഈ സംഭവവും പുറത്തു വന്നിരിക്കുന്നത്. 'ബോയ്‌സ് ലോക്കര്‍ റൂം എന്ന ഇന്‍സ്റ്റാഗ്രാം ചാറ്റ് ഗ്രൂപ്പ് ഏറെ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചത്. ലൈംഗിക അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈ ഗ്രൂപ്പില്‍ സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രങ്ങളും പങ്കുവയ്ക്കുമായിരുന്നു. അശ്ലീല സംഭാഷണങ്ങളും ബലാത്സംഗ ചര്‍ച്ചകളുമൊക്കെയായി സജീവമായിരുന്ന ഈ ഗ്രൂപ്പിനെക്കുറിച്ച് ചില പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചത്. ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ട് പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുപതോളം കുട്ടികള്‍ നിരീക്ഷണത്തിലുമാണ്. ഈ ഗ്രൂപ്പിലെ വിവരങ്ങള്‍ പുറത്തു വന്നതോടെയാണ് ഒരു കൂട്ടം പെണ്‍കുട്ടികള്‍ മീ ടൂ ഹാഷ് ടാഗ് വീണ്ടും സജീവമാക്കിയത്. പലതരത്തില്‍ നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറഞ്ഞ് പെണ്‍കുട്ടികള്‍ രംഗത്തെത്തി. ഇത്തരത്തിലൊരു വെളിപ്പെടുത്തലാണ് പതിനാലുകാരനായ വിദ്യാര്‍ത്ഥിക്കെതിരെയും ഉയര്‍ന്നത്. ആരോപണം ഉയര്‍ന്നതിനാല്‍ പൊലീസ് ചോദ്യം ചെയ്യല്‍ നേരിടേണ്ടി വരുമെന്ന് സഹപാഠികള്‍ വിദ്യാര്‍ത്ഥിക്ക് സൂചന നൽകിയിരുന്നു. ഇതേ തുടര്‍ന്നാകാം വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടു കിട്ടിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























