ആംആദ്മിയില്‍ തമ്മിലടി രൂക്ഷം: പ്രശാന്ത് ഭൂഷണിനേയും യോഗേന്ദ്ര യാദവിനേയും പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ നിന്ന് പുറത്താക്കി

-ഡല്‍ഹിയില്‍ തരംഗമായി മാറി അധികാരത്തില്‍ എത്തിയ ആം ആദ്മി പാര്‍ട്ടിയില്‍ തമ്മിലടി രൂക്ഷമാക്കിക്കൊണ്ട് നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവരെ പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലില്‍ നിന്ന് പുറത്താക്കി. ഇതോടെ പാര്‍ട്ടിയിലെ ഭിന്നതകള്‍ മറ നീക്കി പുറത്തെത്തി. ഇരു പക്ഷത്തെയും പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയും തെരുവുയുദ്ധവും നടത്തുന്നതു വരെയെത്തി ഡല്‍ഹിയിലെ കാര്യങ്ങള്‍. ഇരുവരെയും പുറത്താക്കിയതോടെ ആംആദ്മി പാര്‍ട്ടിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സമ്പൂര്‍ണ്ണ ആധിപത്യമായി.
എഎപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ യോഗേന്ദ്ര യാദവിനെ കെജ് രിവാള്‍ പക്ഷം തടഞ്ഞിരുന്നു. യോഗത്തില്‍ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് യോഗേന്ദ്രയാദവും സംഘവും വേദിക്കുപുറത്ത് കുത്തിയിരുന്നു. ദേശീയ കൗണ്‍സില്‍ അംഗങ്ങളില്‍ ചിലരെ യോഗവേദിയിലേക്ക് കടത്തി വിട്ടില്ലെന്ന് ആരോപിച്ചായിരുന്നു ഇത്. എന്നാല്‍ യോഗവേദിക്ക് പുറത്ത് തടിച്ചു കൂടിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ യാദവിനെതിരെ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് യോഗവേദിയായ കാലിസ്റ്റ് റിസോര്‍ട്ടില്‍ പൊലീസിനെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും വിന്യസിച്ചിരുന്നു.
കെജ് രിവാള്‍ അനുകൂലികളായ പ്രവര്‍ത്തകരാണു യോഗേന്ദ്രയാദവിനെതിരെ മുദ്രാവാക്യം വിളിക്കുകയും തടയാനും ശ്രമിച്ചത്. ആം ആദ്മി പാര്‍ട്ടി യോഗത്തില്‍ ചേരിതിരിഞ്ഞ് നേതാക്കള്‍ മുദ്രവാക്യവും വിളിച്ചു. വിമത നേതാക്കളായ പ്രശാന്ത് ഭൂഷനും യോഗേന്ദ്ര യാദവും പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നാണ് സൂചന.
അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍, പ്രഫ. അനന്ത് കുമാര്‍ എന്നിവരെ നിര്‍വാഹക സമിതിയില്‍ നിന്നു പുറത്താക്കാന്‍ കേജ്‌രിവാള്‍ പക്ഷം കൗണ്‍സിലില്‍ പ്രമേയം കൊണ്ടുവരുമെന്ന് സൂചനയുണ്ടായിരുന്നു. ഇതാണ് ഇന്നത്തെ യോഗത്തില്‍ സംഭവിച്ചത്. എന്നാല്‍, പാര്‍ട്ടി ഭരണഘടനപ്രകാരം അച്ചടക്ക ലംഘനത്തിനു നടപടി സ്വീകരിക്കാനുള്ള അധികാരം പാര്‍ട്ടി ലോക്പാലിനാണ്. അതിനാല്‍ പുറത്താക്കല്‍ നടപടി എളുപ്പമാകില്ല. പക്ഷേ ആംആദ്മിയുമായുള്ള ബന്ധം സ്വയം വിച്ഛേദിക്കാനാണ് പ്രശാന്ത് ഭൂഷണിന്റേയും യോഗേന്ദ്ര യാദവിന്റേയും നീക്കം.
അസത്യങ്ങള്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു, കേജ്‌രിവാള്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നു, ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നു ഭരണഘടന നീക്കി, കളങ്കിതര്‍ക്കു ടിക്കറ്റ് നല്‍കി, നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും കൂടിക്കാഴ്ചയ്ക്കു സമയമനുവദിച്ചില്ല തുടങ്ങി ആരോപണങ്ങളുടെ നീണ്ട നിരയാണ് വിമതപക്ഷം ഉന്നയിക്കുന്നത്. നിര്‍വാഹക സമിതിയിലേക്കു സ്വന്തക്കാരെ നിര്‍ദ്ദേശിച്ചു, ചര്‍ച്ചയില്‍ അംഗീകരിക്കുന്ന കാര്യങ്ങള്‍ പുറത്തു തള്ളിപ്പറയുന്നു തുടങ്ങിയ പ്രത്യാരോപണങ്ങളുമായി അശുതോഷ്, സഞ്ജയ് സിങ്, ആശിഷ് ഖേതന്‍ തുടങ്ങി കേജ്‌രിവാള്‍ പക്ഷക്കാരും രംഗത്തെത്തി.
സംസ്ഥാനജില്ലാ കണ്‍വീനര്‍മാര്‍, ദേശീയ നിര്‍വാഹക സമിതിയംഗങ്ങള്‍, വിവിധ മേഖലകളില്‍ തിരഞ്ഞെടുക്കപ്പെട്ട 50 പേര്‍ എന്നിവരടങ്ങുന്നതാണു കൗണ്‍സില്‍. എന്നാല്‍, തങ്ങളെ അനുകൂലിക്കുന്നവരെ മാത്രമാണു കേജ്‌രിവാള്‍ പക്ഷം ക്ഷണിച്ചതെന്ന് ആരോപണമുണ്ട്. കേരളത്തില്‍ നിന്ന് ആര്‍ക്കും ക്ഷണമില്ലായിരുന്നു.
അതിനിടെ ഡല്‍ഹി എംഎല്‍എമാരെ ഉള്‍പ്പെടുത്തി കേജ്‌രിവാള്‍ പ്രാദേശിക പാര്‍ട്ടിയുണ്ടാക്കാന്‍ ശ്രമിച്ചതായി യോഗേന്ദ്ര യാദവ് പക്ഷം ആരോപിച്ചു. മാപ്പ് എഴുതിത്ത്ത്ത്ത്തന്നെങ്കിലും ബാഹ്യ ശക്തികളുടെ സമ്മര്‍ദത്തിനു വഴങ്ങി യോഗേന്ദ്ര യാദവ് സമവായം അട്ടിമറിച്ചെന്നാണു മറുഭാഗത്തിന്റെ മറുപടി. വാദങ്ങള്‍ തെളിയിക്കുന്നതിനുള്ള രേഖകളും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഇരുപക്ഷവും ഹാജരാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















